നാളുകൾ നീണ്ട ചർച്ചകൾക്കും വിശകലനങ്ങൾക്കും അവസാനം. റഷ്യൻ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സിസ്റ്റം ഉപയോഗിക്കാൻ ഫിഫ പച്ചക്കൊടി കാണിച്ചു. ഇതോടെ കളിയിൽ ഓഫ് സൈഡ്, ഗോൾ, ഫൗൾ തുടങ്ങിയവയ്ക്കെല്ലാം റഫറിക്ക് വീഡിയോ റീപ്ലേയുടെ സഹായംതേടി അന്തിമ തീരുമാനമെടുക്കാം. ക്രിക്കറ്റിൽ തേഡ് അന്പയറുടെ സഹായത്തോടെ അന്പയർ തീരുമാനമെടുക്കുന്നതിനു സമാനമെന്നു ചുരുക്കം.
കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ഗോൾ ലൈൻ ടെക്നോളജി (ജിഎൽടി) ഉപയോഗിച്ചിരുന്നു. പന്ത് ഗോൾവര കടക്കുന്നുണ്ടോ എന്ന് കണ്ടെത്താനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനുമാണ് ജിഎൽടി. പന്തിനുള്ളിൽ മൈക്രോ ചിപ് ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്റ്റേഡിയത്തിനു ചുറ്റുമുള്ള ഹൈടെക് കാമറകളുമായും റഫറിയുടെ കൈയിലെ പ്രത്യേക വാച്ചുമായും പന്തിലെ ചിപ് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഗോൾവര കടന്നാൽ ആ നിമിഷം അറിയാൻ സാധിക്കും.
എന്താണ് വിഎആർ?
ജിഎൽടി വിജയകരമായിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ ലോകകപ്പിൽ വിഎആർ ഉപയോഗിക്കാൻ തീരുമാനമായത്. നാലു കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു വിഎആറിന്റെ സഹായം തേടാം. ഗോൾ, പെനാൽറ്റി, ചുവപ്പുകാർഡ്, കാർഡ് ഏതു കളിക്കാരനു കൊടുക്കണം എന്നു തിരിച്ചറിയൽ എന്നിവയ്ക്കായി വീഡിയോ അസിസ്റ്റന്റ് റഫറിയെ സമീപിക്കാം. ഇതിനായി ഒരു വീഡിയോ ഓപ്പറേഷൻ മുറിയും മൂന്നു വീഡിയോ റഫറിമാരും സ്റ്റേഡിയത്തിൽ ഉണ്ടാകും.
ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ (ഇഫാബ്) സൂറിച്ചിൽ നടന്ന യോഗത്തിൽ ലോകകപ്പിൽ വിഎആർ ഉപയോഗിക്കാമെന്ന് തീരുമാനമെടുത്തിരുന്നു. ഇത് ഉപയോഗിക്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച കൊളംബിയൻ തലസ്ഥാനമായ ബോഗട്ടയിൽ നടക്കുന്ന ഫിഫ കൗണ്‍സിലിലാണ് അന്തിമ തീരുമാനം ഉണ്ടായത്.
അമേരിക്കൻ മേജർ ലീഗ് സോക്കറിലാണ് ആദ്യമായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. 2016 ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലും 2017 ഫിഫ അണ്ടർ 20 ലോകകപ്പ്, കോണ്‍ഫെഡറേഷൻ കപ്പ് എന്നിവയിലും വിഎആർ ഉപയോഗിച്ചിരുന്നു.
കളിയുടെ നാടകീയതയെയും ആവേശത്തെയും കൊല്ലുന്നതാണ് വിഎആർ എന്നാണ് പൊതുവായ വിമർശനം. ഗോൾ നിഷേധവും പെനാൽറ്റി ഗോൾ അനുവദിക്കാത്തതും അടക്കം നിരവധി വിവാദങ്ങളും വിഎആർ മുഖേന ഉണ്ടായിട്ടുണ്ട്.
ലോകകപ്പിൽ വിഎആറിനു ഫിഫയുടെ പച്ചക്കൊടി
01:15 AM Mar 18, 2018 | Deepika.com