ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ് ചാന്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്ത്. അതേസമയം, വനിതാ സിംഗിൾസിൽ ലോക മൂന്നാം നന്പർ താരം പി.വി. സിന്ധു സെമിയിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാർട്ടറിൽ കടന്നു.
ക്വാർട്ടറിൽ ചൈനയുടെ യുക്സിയാങ് ഹുവാങ് ആണ് ലോക മൂന്നാം നന്പർ താരമായ ശ്രീകാന്തിനെ അട്ടിമറിച്ചത്. അന്പയറിംഗിലെ പിഴവും ശ്രീകാന്തിന്റെ പുറത്താകലിനു വഴിവച്ചു. ടൈബ്രേക്കറിൽ പോയിന്റ് നഷ്ടപ്പെട്ടതാണ് ഇന്ത്യൻ താരത്തിനു വിനയായത്. 21-11, 15-21, 22-20 എന്ന നിലയിലായിരുന്നു ചൈനീസ് താരത്തിന്റെ ജയം.
അതേസമയം, ഇന്ത്യയുടെ മലയാളി താരമായ എച്ച്.എസ്. പ്രണോയ് ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ടോമി സുഗിയാർതോയെയാണ് പ്രണോയ് പ്രീക്വാർട്ടറിൽ മറികടന്നത്. മുപ്പത്തിമൂന്നാം സീഡായ സുഗിയാർതോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് മലയാളിതാരം തറപറ്റിച്ചത്. സ്കോർ: 21-10, 21-19.
വനിതാ സിംഗിൾസിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ ലോക ചാന്പ്യൻ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് പി.വി. സിന്ധു സെമിയിലേക്ക് മുന്നേറിയത്. ആദ്യസെറ്റ് ടൈബ്രേക്കറിൽ നഷ്ടപ്പെട്ട സിന്ധു രണ്ടും മൂന്നും സെറ്റ് സ്വന്തമാക്കുകയായിരുന്നു. സ്കോർ: 20-22, 21-18, 21-18. നിർണായകമായ മൂന്നാം ഗെയിമിൽ മത്സരത്തിന്റെ സകലപിരിമുറുക്കവും കാണികൾക്ക് നല്കിയശേഷമാണ് സിന്ധു വെന്നിക്കൊടി പാറിച്ചത്.
14-16വരെ പിന്നിട്ടുനിന്നശേഷമായിരുന്നു സിന്ധുവിന്റെ ഉജ്വല പ്രകടനം. തുടർന്ന് രണ്ട് പോയിന്റ് മാത്രം എതിരാളിക്ക് നല്കിയ സിന്ധു 21-18ന് ജയം കൈപ്പിടിയിലൊതുക്കി. ഇന്ത്യയുടെ ഡബിൾസ് ജോടികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഡെന്മാർക്കിന്റെ മത്യാസ് ബോ-കാർസ്ടെൻ മോഗൻസെൻ സഖ്യത്തോട് 16-21, 21-16, 21-23നു തോറ്റു പുറത്തായി.
സിന്ധു സെമിയിൽ
01:26 AM Mar 17, 2018 | Deepika.com