ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ് ചാന്പ്യൻഷിപ്പ് പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് അട്ടിമറി ജയം. എട്ടാം സീഡായ ചൈനീസ് തായ്പേയിയുടെ ഇടങ്കയ്യൻ ടീൻ ചെൻ ചൗവിനെയാണ് പ്രണോയ് ആദ്യ റൗണ്ടിൽ അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 16-ാം സീഡായ മലയാളി താരം വെന്നിക്കൊടി പാറിച്ചു. ആദ്യ സെറ്റ് 21-9 ന് ദയനീയമായി നഷ്ടപ്പെട്ടതിനുശേഷമായിരുന്നു പ്രണോയിയുടെ ഉജ്വല തിരിച്ചുവരവ്. സ്കോർ: 9-21, 21-18, 21-18. ടീൻ ചെൻ ചൗവിനെതിരേ പ്രണോയിയുടെ ആദ്യ ജയമാണിത്.
എനിക്കുതന്നെ അദ്ഭുതമാണ്. രണ്ട് മാസമായി കളത്തിലില്ലായിരുന്നു. 60 മുതൽ 70 ശതമാനംവരെയേ കളത്തിൽ കാഴ്ചവയ്ക്കാനായുള്ളൂ. ആദ്യസെറ്റ് മൊത്തത്തിൽ ആശങ്കകളായിരുന്നു. എന്നാൽ, എനിക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുയാണ് തുടർന്നുള്ള രണ്ട് സെറ്റിലും ചെയ്തത്- മത്സരശേഷം പ്രണോയ് പറഞ്ഞു.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തായ്ലൻഡിന്റെ നിറ്റ്ചവോൻ ജിൻഡപോളിനെയാണ് ലോക മൂന്നാം നന്പറായ സിന്ധു കീഴടക്കിയത്. സ്കോർ: 21-13, 13-21, 21-18. രണ്ടാം സെറ്റ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ താരം ജയത്തിലെത്തി.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് മൂന്നാം സീഡായ കൊറിയയുടെ വാൻ ഹു സണ്ണിനോട് ആദ്യ സെറ്റ് നേടിയശേഷം പൊരുതി കീഴടങ്ങി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 12-ാം സീഡായ പ്രണീത് അടിയറവ് പറഞ്ഞത്. സ്കോർ: 13-21, 21-15, 21-11.
ചൈനീസ് താരങ്ങളായ ലോംഗ് ചെന്നും ബിൻ ക്വിയാവോയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം നാലാം സീഡായ ചെന്നിനൊപ്പമായിരുന്നു. 21-13, 21-11 എന്ന സ്കോറിലായിരുന്നു ചെന്നിന്റെ ജയം.
അട്ടിമറിച്ച് പ്രണോയ്
01:05 AM Mar 16, 2018 | Deepika.com