ലണ്ടൻ: പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങളിലൂടെ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്(76) വിടവാങ്ങി. ശാരീരിക പരിമിതികളെ ചക്രക്കസേരയിലൊരുക്കിയ സാങ്കേതികസംവിധാനങ്ങളിലൂടെ മറികടന്നായിരുന്നു തമോഗർത്തങ്ങളിലേക്കും മഹാവിസ്ഫോടനത്തിലേക്കുമുള്ള ഹോക്കിംഗിന്റെ ഭാവനാസഞ്ചാരങ്ങൾ.
യുകെയിലെ കേംബ്രിജ് സർവകലാശാലയ്ക്കു സമീപമുള്ള വസതിയിലായിരുന്നു അന്ത്യമെന്ന് മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. അസാധാരണ വ്യക്തിത്വത്തിന് ഉടമയായ പ്രതിഭാധനനായ അദ്ദേഹത്തിന്റെ ഖ്യാതി കാലങ്ങളോളം നിലനിൽക്കും. ധൈര്യവും നിശ്ചദാർഢ്യവും നിറഞ്ഞ അദ്ദേഹത്തിന്റെ ബൗദ്ധികതേജസും നർമബോധവും ലോകമെന്പാടുമുള്ള ആളുകളെ പ്രചോദിപ്പിച്ചിരുന്നു- പ്രസ്താവനയിൽ പറയുന്നു.
പ്രപഞ്ചത്തെക്കുറിച്ചുള്ള ഒട്ടേറെ മിഥ്യാധാരണകൾ തിരുത്തിയ ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഗലീലിയോയുടെ മുന്നൂറാം ചരമവാർഷികദിനമായ 1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലാണു സ്റ്റീഫൻ വില്യം ഹോക്കിംഗിന്റെ ജനനം. യൗവ്വനത്തിലാണു നാഡീകോശങ്ങളെ തളർത്തുന്ന എഎൽഎസിന്റെ (അമയോട്രോഫിക് ലാറ്ററൽ സ്ക്ലെറോസിസ്) പിടിയിലായത്. ഇനി അധികകാലം ജീവിതം അവശേഷിക്കില്ലെന്ന് 1963ൽ, ഹോക്കിംഗിന് 21 വയസുള്ളപ്പോൾ ഡോക്ടർമാർ വിധിയെഴുതി. എങ്കിലും സധൈര്യം പഠനം തുടർന്നു.
സൈദ്ധാന്തികഭൗതികശാസ്ത്രത്തിൽ ആൽബർട്ട് ഐൻസ്റ്റൈനുശേഷമുള്ള ഏറ്റവും മികച്ച വിദ്യാർഥിയെന്ന ഖ്യാതിയോടെയാണു കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയത്.
ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവുമായിരുന്നു പ്രിയവിഷയങ്ങൾ. ഇതിനിടെ രോഗം മൂർച്ഛിച്ചു കുഴഞ്ഞുവീണു ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ഇതോടെ ഹോക്കിംഗിന്റെ ശിഷ്ടകാലം ചക്രക്കസേരയിൽ ഒതുങ്ങി. ഒരു കൈയിലെ ഏതാനും വിരലുകൾ മാത്രമേ അദ്ദേഹത്തിനു ചലിപ്പിക്കാനാകുമായിരുന്നുള്ളു. കുളിയും വസ്ത്രധാരണവും ഭക്ഷണവും ഒക്കെ പരസഹായത്തോടെയെ പറ്റുമായിരുന്നുള്ളു. സംസാരിക്കാൻ പോലും മറ്റാളുകളുടെയും യന്ത്രസഹായങ്ങളുടെയും സഹായം വേണ്ടിയിരുന്നു.
റോജർ പെൻറോസുമായി ചേർന്ന് നക്ഷത്രങ്ങളുടെ പരിണാമവും തമോഗർത്തങ്ങളും സംബന്ധിച്ച് 1970 ൽ പൂർത്തിയാക്കിയ സിദ്ധാന്തത്തിലൂടെ ഹോക്കിംഗ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. 1988 ൽ പ്രസിദ്ധീകരിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഗ്രന്ഥം സ്റ്റീഫൻ ഹോക്കിംഗിനെ പ്രശസ്തിയുടെ പാരമ്യത്തിലെത്തിച്ചു. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഈ ശാസ്ത്രപുസ്തകം 40 വിവിധ ഭാഷകളിലായി ഒരുകോടിയോളം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ആൽബർട്ട് ഐൻസ്റ്റൈൻ പുരസ്കാരം, വൂൾഫ് പ്രൈസ്, കോപ്ലെ മെഡൽ, ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസ് എന്നിങ്ങനെ കനപ്പെട്ട ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും നൊബേൽപുരസ്കാരം ഹോക്കിംഗിൽനിന്ന് അകന്നുനിന്നു. ബ്രിട്ടീഷ് പൗരനാണെങ്കിലും യുഎസിലെ ഏറ്റവും ഉയർന്ന ബഹുമതിയായ പ്രസിഡൻഷൽ മെഡൽ അദ്ദേഹത്തിനു സമ്മാനിച്ചു.
എഡ്ഡി റെഡ്മെയിലും ഫെലിസിറ്റി ജോൺസും അഭിനയിച്ച് 2014ൽ പുറത്തിറങ്ങിയ ദി തിയറി ഓഫ് എവരിതിംഗ് എന്ന ചിത്രം ഹോക്കിംഗിന്റെ ജീവിതത്തിന്റെ നേർകാഴ്ചയാണ്.
സ്റ്റീഫൻ ഹോക്കിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകനേതാക്കൾ അനുശോചിച്ചു.
യുകെയിലെ കേംബ്രിജ് സർവകലാശാലയ്ക്കു സമീപമുള്ള വസതിയിലായിരുന്നു അന്ത്യമെന്ന് മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. അസാധാരണ വ്യക്തിത്വത്തിന് ഉടമയായ പ്രതിഭാധനനായ അദ്ദേഹത്തിന്റെ ഖ്യാതി കാലങ്ങളോളം നിലനിൽക്കും. ധൈര്യവും നിശ്ചദാർഢ്യവും നിറഞ്ഞ അദ്ദേഹത്തിന്റെ ബൗദ്ധികതേജസും നർമബോധവും ലോകമെന്പാടുമുള്ള ആളുകളെ പ്രചോദിപ്പിച്ചിരുന്നു- പ്രസ്താവനയിൽ പറയുന്നു.
പ്രപഞ്ചത്തെക്കുറിച്ചുള്ള ഒട്ടേറെ മിഥ്യാധാരണകൾ തിരുത്തിയ ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഗലീലിയോയുടെ മുന്നൂറാം ചരമവാർഷികദിനമായ 1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലാണു സ്റ്റീഫൻ വില്യം ഹോക്കിംഗിന്റെ ജനനം. യൗവ്വനത്തിലാണു നാഡീകോശങ്ങളെ തളർത്തുന്ന എഎൽഎസിന്റെ (അമയോട്രോഫിക് ലാറ്ററൽ സ്ക്ലെറോസിസ്) പിടിയിലായത്. ഇനി അധികകാലം ജീവിതം അവശേഷിക്കില്ലെന്ന് 1963ൽ, ഹോക്കിംഗിന് 21 വയസുള്ളപ്പോൾ ഡോക്ടർമാർ വിധിയെഴുതി. എങ്കിലും സധൈര്യം പഠനം തുടർന്നു.
സൈദ്ധാന്തികഭൗതികശാസ്ത്രത്തിൽ ആൽബർട്ട് ഐൻസ്റ്റൈനുശേഷമുള്ള ഏറ്റവും മികച്ച വിദ്യാർഥിയെന്ന ഖ്യാതിയോടെയാണു കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയത്.
ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവുമായിരുന്നു പ്രിയവിഷയങ്ങൾ. ഇതിനിടെ രോഗം മൂർച്ഛിച്ചു കുഴഞ്ഞുവീണു ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ഇതോടെ ഹോക്കിംഗിന്റെ ശിഷ്ടകാലം ചക്രക്കസേരയിൽ ഒതുങ്ങി. ഒരു കൈയിലെ ഏതാനും വിരലുകൾ മാത്രമേ അദ്ദേഹത്തിനു ചലിപ്പിക്കാനാകുമായിരുന്നുള്ളു. കുളിയും വസ്ത്രധാരണവും ഭക്ഷണവും ഒക്കെ പരസഹായത്തോടെയെ പറ്റുമായിരുന്നുള്ളു. സംസാരിക്കാൻ പോലും മറ്റാളുകളുടെയും യന്ത്രസഹായങ്ങളുടെയും സഹായം വേണ്ടിയിരുന്നു.
റോജർ പെൻറോസുമായി ചേർന്ന് നക്ഷത്രങ്ങളുടെ പരിണാമവും തമോഗർത്തങ്ങളും സംബന്ധിച്ച് 1970 ൽ പൂർത്തിയാക്കിയ സിദ്ധാന്തത്തിലൂടെ ഹോക്കിംഗ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. 1988 ൽ പ്രസിദ്ധീകരിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഗ്രന്ഥം സ്റ്റീഫൻ ഹോക്കിംഗിനെ പ്രശസ്തിയുടെ പാരമ്യത്തിലെത്തിച്ചു. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഈ ശാസ്ത്രപുസ്തകം 40 വിവിധ ഭാഷകളിലായി ഒരുകോടിയോളം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ആൽബർട്ട് ഐൻസ്റ്റൈൻ പുരസ്കാരം, വൂൾഫ് പ്രൈസ്, കോപ്ലെ മെഡൽ, ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസ് എന്നിങ്ങനെ കനപ്പെട്ട ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും നൊബേൽപുരസ്കാരം ഹോക്കിംഗിൽനിന്ന് അകന്നുനിന്നു. ബ്രിട്ടീഷ് പൗരനാണെങ്കിലും യുഎസിലെ ഏറ്റവും ഉയർന്ന ബഹുമതിയായ പ്രസിഡൻഷൽ മെഡൽ അദ്ദേഹത്തിനു സമ്മാനിച്ചു.
എഡ്ഡി റെഡ്മെയിലും ഫെലിസിറ്റി ജോൺസും അഭിനയിച്ച് 2014ൽ പുറത്തിറങ്ങിയ ദി തിയറി ഓഫ് എവരിതിംഗ് എന്ന ചിത്രം ഹോക്കിംഗിന്റെ ജീവിതത്തിന്റെ നേർകാഴ്ചയാണ്.
സ്റ്റീഫൻ ഹോക്കിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകനേതാക്കൾ അനുശോചിച്ചു.