ലണ്ടൻ: റഷ്യക്കും ബ്രിട്ടനുംവേണ്ടി ചരപ്പണി നടത്തിയിട്ടുള്ള ഡബിൾ ഏജന്റ് സെർജി സ്ക്രിപാലിനും മകൾക്കും നേർക്കുണ്ടായ രാസായുധാക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യൻ ലോകകപ്പ് ബ്രിട്ടീഷ് രാജകുടുംബം ബഹിഷ്കരിക്കും. ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്നലെ അറിയിച്ചു. ബ്രിട്ടീഷ് മന്ത്രിമാരും ലോകകപ്പിനായി റഷ്യയിലേക്ക് യാത്ര ചെയ്യില്ലെന്നും അവർ വ്യക്തമാക്കി. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ (എഫ്എ) പ്രസിഡന്റാണ് വില്യം രാജകുമാരൻ.
അതേസമയം, ഇംഗ്ലണ്ട് ലോകകപ്പിൽനിന്ന് പിൻമാറരുതെന്ന് ശക്തമായ വാദം നടക്കുന്നുണ്ട്. എഫ്എ മുൻ ചെയർമാൻ ഗെർഗ് ഡെയ്ക് ഇംഗ്ലണ്ട് ലോകകപ്പിൽ കളിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഒളിന്പിക് അസോസിയേഷൻ (ബിഒഎ) 1980ൽ ചെയ്തതുപോലെ ചെയ്യാനാണ് എഫ്എയോട് ഗെർഗ് ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് അധിനിവേശത്തിൽ പ്രതിഷേധിച്ച് 1980 മോസ്കോ ഒളിന്പിക്സിൽനിന്ന് വിട്ടുനിൽക്കാൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ ആവശ്യപ്പെട്ടെങ്കിലും ബിഒഎ അതിനു ചെവികൊടുത്തിരുന്നില്ല.
ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ബെൽജിയം, പാനമ, ടുണീഷ്യ എന്നിവയ്ക്കൊപ്പമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് വിട്ടുനിന്നാൽ യൂറോപ്പിൽനിന്നുള്ള മറ്റൊരു ടീമായ ഇറ്റലി ആ സ്ഥാനത്തേക്ക് വരും. ഇറ്റലി പ്ലേ ഓഫിൽ സ്വീഡനോട് പരാജയപ്പെട്ടതോടെയാണ് യോഗ്യത ലഭിക്കാതിരുന്നത്.
ബ്രിട്ടീഷ് രാജകുടുംബം ലോകകപ്പിനില്ല
01:58 AM Mar 15, 2018 | Deepika.com