റഷ്യൻ ലോകകപ്പിൽ നിലവിൽ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗൽ ഫേവറിറ്റുകളല്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2016 യൂറോ കപ്പിൽ പോർച്ചുഗലിനെ വിജയത്തിലെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചത് റൊണാൾഡോയായിരുന്നു.
ബ്രസീൽ, സ്പെയിൻ, ജർമനി, അർജന്റീന എന്നിവയാണ് റഷ്യയിൽ ലോകകപ്പ് കിരീടമുയർത്താൻ ഏറ്റവും സാധ്യതയുള്ള ടീമുകളെന്നാണ് പോർച്ചുഗൽ നായകന്റെ പക്ഷം. സാധ്യതാപട്ടികയിൽ പോർച്ചുഗലിന്റെ സ്ഥാനം ഏറെ താഴെയാണ്. എന്നാൽ, ഫുട്ബോളിൽ എന്തും സാധ്യമാണ്. ആദ്യം ഗ്രൂപ്പ് ഘട്ടം കടക്കുക എന്നതാണ് ലക്ഷ്യം - റൊണാൾഡോ പറഞ്ഞു.
ഇതിഹാസങ്ങളായ റൂയി കോസ്റ്റ, ഫെർണാണ്ടോ കുട്ടോ, ലൂയിസ് ഫിഗോ എന്നിവരാണ് ദേശീയ ജഴ്സിയിൽ പ്രചോദനമേകിയവർ. ഡെക്കോയും അവർക്കൊപ്പമുണ്ട്. ഡെക്കോയ്ക്കൊപ്പം ദേശീയ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് നേടി കരിയറിൽ പൊൻതൂവൽ ചേർക്കാൻ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് അതുണ്ടാകുമെന്നുതോന്നുന്നില്ലെന്നായിരുന്നു റൊണാൾഡോയുടെ മറുപടി.
ഫുട്ബോളിൽ സ്വപ്നംകണ്ടതെല്ലാം നേടിക്കഴിഞ്ഞെന്നും സന്തുഷ്ടനാണെന്നും അഞ്ചു തവണ ലോക ഫുട്ബോളർക്കുള്ള പുരസ്കാരം നേടിയ റൊണാൾഡോ കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ബിയിൽ സ്പെയിൻ, മൊറോക്കോ, ഇറാൻ എന്നിവയ്ക്കൊപ്പമാണ് പോർച്ചുഗൽ. ജൂണ്‍ 15നു സ്പെയിനുമായാണ് പോർച്ചുഗലിന്റെ ആദ്യ ഗ്രൂപ്പ് പോരാട്ടം. ഇന്ത്യൻ സമയം രാത്രി 11.30നാണു സ്പെയിൻ-പോർച്ചുഗൽ മത്സരം. തുടർന്ന് ജൂണ്‍ 20നു മൊറോക്കോയെയും 25നു ഇറാനെയും പറങ്കിപ്പട നേരിടും.
പോർച്ചുഗൽ ഫേവറിറ്റുകളല്ല: റൊണാൾഡോ
01:12 AM Mar 14, 2018 | Deepika.com