പോർട്ട് എലിസബത്ത്: ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് ജയം. കാഗിസോ റബാഡയുടെ തകർപ്പൻ ബൗളിംഗാണ് രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയയെ തകർത്തത്. നാലു മത്സര പരന്പര ഇതോടെ 1-1ന് ഒപ്പമായി. രണ്ടാം ഇന്നിംഗ്സിൽ ആറു വിക്കറ്റുകൾ റബാഡ സ്വന്തമാക്കി.
രണ്ട് ഇന്നിംഗ്സിലുമായി പതിനൊന്നു വിക്കറ്റുകൾ വീഴ്ത്തിയ റബാഡയാണ് മാൻ ഓഫ് ദ മാച്ച്. ദക്ഷിണാഫ്രിക്കൻ യുവപേസറുടെ മുന്നിൽ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ തകർന്നതോടെ 101 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. ഈ സ്കോർ നാലു വിക്കറ്റുകൾ നഷ്ടമാക്കി ആതിഥേയർ മറികടന്നു. സ്കോർ: ഓസ്ട്രേലിയ 243, 239. ഓസ്ട്രേലിയ 382, നാലു വിക്കറ്റ് നഷ്ടത്തിൽ 102.
അഞ്ച് വിക്കറ്റിന് 180 റണ്‍സ് എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഓസ്ട്രേലിയയെ മിച്ചൽ മാർഷ് (45 റൺസ്), ടിം പെയ്ൻ (28 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് 100 റണ്‍സിന്റെ ലീഡിലെത്തിച്ചത്. ഇന്നലെ വീണ അഞ്ചു വിക്കറ്റുകളിൽ മൂന്നെണ്ണം റബാഡയും കേശവ് മഹാരാജ്, ലുംഗി എൻഗിഡി എന്നിവർ ഓരോന്നും സ്വന്തമാക്കി. 22 ഓവറിൽ 54 റണ്‍സ് വഴങ്ങിയാണ് റബാഡ ആറ് വിക്കറ്റ് വീഴ്ത്തിയത്.
ഓസ്ട്രേലിയ മുന്നോട്ടുവച്ച 101 റണ്‍സ് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിക്കാനുള്ള ഒരു സ്കോറേ ആയിരുന്നില്ല. എന്നാൽ, 32 റണ്‍സ് എടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരായ എയ്ഡൻ മാർക്രമിനെയും (21 റൺസ്), ഡീൻ എൽഗറെയും (അഞ്ച് റൺസ് ) നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഹഷിം അംല-എബി ഡിവില്യേഴ്സ് കൂട്ടുകെട്ടിന്റെ 49 റണ്‍സ് പ്രകടനം ദക്ഷിണാഫ്രിക്കയെ ജയത്തോടടുപ്പിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് ജയം
01:36 AM Mar 13, 2018 | Deepika.com