ബാഴ്സലോണ: ലൂയി സുവരാസിന്റെ ഹാട്രിക്, ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ബാഴ്സലോണയ്ക്ക് വന്‍ ജയം. സ്വന്തം നൂകാമ്പ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്സ ഒന്നിനെതിരേ ആറു ഗോളിന് ജിറോണയെ തകര്‍ത്തു. ജയത്തോടെ ബാഴ്സ 25-ാം ലാ ലിഗ കിരീടത്തിന് ഒരുപടികൂടി അടുത്തു. 65 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്താണ്.
സുവാരസും മെസിയും ആദ്യ പകുതിയില്‍ നേടിയ ഇരട്ട ഗോളുകള്‍ മത്സരം ജിറോണയില്നിന്നു തട്ടിയെടുത്തു. മൂന്നാം മിനിറ്റില്‍ പോര്ട്ടുവിലൂടെ വലകുലുക്കിയ ജിറോണ ബാഴ്സയെ ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ ഫിലിപ്പെ കുടിഞ്ഞോയുടെ ഗോളും സുവാരസ് ഹാട്രിക്കും തികച്ചപ്പോള്‍ ബാഴ്സലോണ വന്‍ ജയം സ്വന്തമാക്കി. ഈ സീസണില്‍ കഴിഞ്ഞ 32 കളിയില്‍ ബാഴ്സലോണ തോറ്റിട്ടില്ല.
റിക്കാർഡ് മെസി
രണ്ടു റിക്കാര്‍ഡുകളാണ് മെസി ജിറോണയ്ക്കെതിരേയുള്ള മത്സരത്തില്‍ സ്വന്തമാക്കിയത്. ലാ ലിഗയില്‍ 36 ടീമുകള്‍ക്കെതിരേ ഗോള്‍ നേടിയ ആദ്യ താരമെന്ന റിക്കാര്‍ഡ് മെസി നേടി. 35 ടീമുകള്‍ക്കെതിരേ ഗോള്‍ നേടിയിട്ടുള്ള റൗള്‍ ഗോണ്‍സാലസ്, അരിറ്റ്സ് അഡുരിസ് എന്നിവരെയാണ് മെസി പിന്നാലാക്കിയത്. കൂടാതെ അഞ്ചാം മിനിറ്റില്‍ സുവാരസിന് സമനില നേടാനായി മെസി നല്കിയ അസിസ്റ്റ് ലാ ലിഗയിലെ 148-ാമത്തെയായിരുന്നു. ഇതിലൂടെ റയല്‍ മാഡ്രിഡ് ഇതിഹാസം മിഷേലിന്റെ 147 അസിസ്റ്റുകളുടെ റിക്കാര്‍ഡ് അര്‍ജന്റൈന്‍ താരം മറികടന്നു.
ബിബിസി ത്രയത്തിന്റ മികവില്‍ റയല്‍
സിനദിന്‍ സിദാന് റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്, കരിം ബെന്‍സമ എന്നിവരെ അണിനിരത്തിയിറങ്ങിയപ്പോള് മികച്ച ജയം സ്വന്തമായി. സ്വന്തം സാന്റിയാഗോ ബര്ണാബു സ്റ്റേഡിയത്തില്‍ റയല്‍ എതിരില്ലാത്ത നാലു ഗോളിന് അലാവ്സിനെ തകര്‍ത്തു. റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബെയ്ല്, ബെന്‍സമ എന്നിവരും സ്കോര്‍ ചെയ്തു. പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി ഹാട്രിക്കിനുള്ള അവസരം റൊണാള്‍ഡോ വേണ്ടെന്നുവച്ച്, പോര്‍ച്ചുഗീസ് താരം ബെന്‍സമയ്ക്ക് പെനാല്‍റ്റിക്കുള്ള അവസരം നല്കി. ബെന്‍സമ കൃത്യമായി പന്ത് വലയിലാക്കുകയും ചെയ്തു. 25 കളിയില്‍ 51 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്താണ്.
മെസി മികവില്‍ ബാഴ്സലോണ
12:54 AM Feb 26, 2018 | Deepika.com