ഹാമില്ട്ടണ്: റോസ് ടെയ്ലറുടെ 18-ാം ഏകദിന സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റ് ജയം. ജയത്തോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. ടെയ്ലര് (113), ടോം ലാഥം (79), മിച്ചല്‍ സാന്റ്നര്‍ (45 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ന്യൂസിലന്‍ഡിനു ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 284 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കിവീസ് നാല് പന്തുകള്‍ ശേഷിക്കെ 287 റൺസ് നേടി വിജയം സ്വന്തമാക്കി.
ജോസ് ബട്ലര് (79), ജോ റൂട്ട് (71), ജേസണ്‍ റോയ് (49), മോയിന്‍ അലി (28) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ നല്‍കിയത്. ന്യൂസിലന്‍ഡിനു വേണ്ടി ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 27 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലന്‍ഡിനു ടെയ്ലര്-ലാഥം കൂട്ടുകെട്ടിന്റെ 178 റണ്‍സാണ് വിജയത്തിനുള്ള അടിത്തറപാകിയത്. 116 പന്തില്‍ 113 റണ്‍സ് എടുത്ത ടെയ്ലര് 12 ഫോര്‍ നേടി. ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്ക്സ്, ക്രിസ് വോക്ക്സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ന്യൂസിലന്‍ഡിനു ജയം
12:54 AM Feb 26, 2018 | Deepika.com