ന്യൂ ഡല്‍ഹി: ഐഎസ്എലില്‍ ഡല്‍ഹി ജവഹര്‍ലാല്‍ മൈതാനിയില്‍ ഏഴു ഗോള്‍ പിറന്ന ആവേശകരമായ മത്സരമാണ് ഡല്‍ഹി ഡൈനാമോസും എടികെയും സമ്മാനിച്ചത്. ഡൈനാമോസ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് എടികെയെ പരാജയപ്പെടുത്തി.രണ്ട് ഗോളിന് പിന്നിട്ട് നിന്നശേഷം അവസാന 20 മിനിട്ടില്‍ മൂന്ന് ഗോളടിച്ച് ഡൈനാമോസ് എടികെയെ ഞെട്ടിച്ചു.
23-ാം മിനിട്ടിൽ കാലു ഉച്ചെ ഡൽഹിയെ മുന്നിലെത്തിച്ചു. ഡല്‍ഹിയുടെ ആഹ്ലാദം അധിക നേരം നീണ്ടു നിന്നില്ല. 37-ാം മിനിട്ടില്‍ കോല്‍ക്കത്ത അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ദക്ഷിണാഫ്രിക്കക്കാരനായ എംബാത്തെയുടെ അടി ഡല്‍ഹിയുടെ ഗബ്രിയേല്‍ സിചേറോയുടെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറി.
രണ്ടാം പകുതിയില്‍ ജയിക്കണമെന്ന വാശിയോടെയാണ് എടികെ തുടങ്ങിയത്. പ്രത്യേകിച്ച് എംബാത്തെയുടെ മികച്ച പന്തടക്കത്തിനും വേഗതയേറിയ നീക്കത്തിലും ഡല്‍ഹിക്ക് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. 52-ാം മിനിട്ടില്‍ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ റാബി കീന്‍ പന്ത് വലയിലെത്തിച്ചു. 58-ാം മിനിട്ടില്‍ കീന്‍ വീണ്ടും ഡല്‍ഹിയുടെ വലകുലുക്കി.
രണ്ട് ഗോളിന് പിന്നിലായ ഡല്‍ഹി അവിസ്മരണീയമായ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടത്. മൂന്നു മിനിട്ടിനുള്ളില്‍ രണ്ട് തവണ എടികെയുടെ വല കുലുക്കി ഞെട്ടിച്ചു. 69-ാം മിനിട്ടില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ കാലു ഉച്ചെ തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്. 71-ാം മിനിട്ടില്‍ ഡല്‍ഹിയുടെ സമനില ഗോളുമെത്തി. വലത് ഭാഗത്ത് നിന്നും ചാംഗ്തെ നല്കിയ ക്രോസ് സത്യാസെന്‍ സിംഗ് പ്രയാസമില്ലാതെ തന്നെ വലയിലേക്ക് ഉരുട്ടി വിട്ടു.
സമനില നേടിയതോടെ ഡല്‍ഹി വീണ്ടും അവസരങ്ങള്‍ തുറന്നെടുത്തു. കളിയവസാനിക്കാന്‍ രണ്ട് മിനിട്ട് ബാക്കി നില്‍ക്കെ മിറബാജെയിലൂടെ ഡൈനാമോസ് വിജയം നേടി.
ഡൈനാമോസിന് ഉജ്വല ജയം
12:41 AM Feb 25, 2018 | Deepika.com