ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കാരബവോ കപ്പ്) ഫൈനലില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി-ആഴ്സണല്‍ പോരാട്ടം. രണ്ടു ക്ലബ്ബിന്റെയും പരിശീലര്‍ക്ക് അഭിമാനപോരാട്ടമാണ്. വെംബ്ലിയിൽ ഇന്ത്യൻ സമയം 10 മണിക്കാണ് കിക്കോഫ്.
മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോള ഇംഗ്ലണ്ടില്‍ ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആദ്യമായാണെത്തുന്നത്. ആദ്യ ഫൈനലില്‍ കിരീടമല്ലാതെ ഗാര്‍ഡിയോള മറ്റൊന്നും ലക്ഷ്യമിടുന്നില്ല. ആഴ്സണലിന്റെ ആഴ്സീന്‍ വെംഗര്ക്കാണെങ്കില് ഇതുവരെ പിടിതരാതെ വഴുതിപ്പോകുന്ന ലീഗ് കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. വെംഗര്‍ക്കു കീഴില്‍ ഏഴ് എഫ്എ കപ്പ് കിരീടങ്ങളുടെ റിക്കാര്‍ഡ് പീരങ്കപ്പടയ്ക്കുണ്ട്. എന്നാല്‍, ലീഗ് കപ്പിന്റെ ഫൈനലില്‍ രണ്ടുപ്രാവശ്യമെത്തിയെങ്കിലും തോല്‍വിയായിരുന്നു. 2007ല്‍ ചെല്‍സിയോടും 2011ല്‍ ബര്‍മിംഗ്ഹാം സിറ്റിയോടും തോറ്റു.
ഇരുടീമും തോല്‍വികള്‍ക്കുശേഷമാണ് ഫൈനലില്‍ പോരാട്ടത്തിനെത്തുന്നത്. എഫ്എ കപ്പില്‍നിന്ന് ലീഗ് വണ്‍ ടീം വിഗാന് അത്ലറ്റികിനോടു 1-0ന് തോറ്റ് പുറത്തായി. ഇതോടെ ഈ സീസണില്‍ നാലു കിരീടങ്ങളെന്ന സിറ്റിയുടെ മോഹം പൊലിഞ്ഞു. യൂറോപ്പ ലീഗില്‍ രണ്ടാം പാദത്തില്‍ ആഴ്സണല്‍ ഹോം ഗ്രൗണ്ടില്‍ ഓസ്റ്റര്സണ്ട്സിനോട് തോറ്റു. എന്നാല്‍ ആദ്യപാദത്തിലെ ജയം ആഴ്സണലിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചു.
ഈ സീസണില്‍ നാലു കിരീടങ്ങളെന്ന സിറ്റിയുടെ മോഹം വിഗാന് തകര്‍ത്തെങ്കിലും സീസണിലെ ആദ്യ ഫൈനലില്‍ കിരീടമാണ് ഇംഗ്ലണ്ടിലെ സമ്പന്ന ക്ലബ് ലക്ഷ്യമിടുന്നത്. പ്രീമിയര്‍ ലീഗിൽ ഒന്നാമതുള്ള സിറ്റി കിരീടം ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. യൂറോപ്പ ലീഗിലെ രണ്ടാം പാദത്തിലേറ്റ തോല്‍വിയില്‍നിന്നു ജയത്തോടെയുള്ള തിരിച്ചുവരവിനാണ് ആഴ്സണല്‍ ലക്ഷ്യമാക്കുന്നത്.
വെംഗര്‍ v/s ഗാര്‍ഡിയോള ഫൈനൽ
12:41 AM Feb 25, 2018 | Deepika.com