കേപ്ടൗണ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി-20 പരന്പര നേടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ഇന്നിറങ്ങും. വനിതകളുടെ മത്സരം വൈകുന്നേരം 4.30നാണ്. കോഹ്ലിയും സംഘവും രാത്രി 9.30നു പോരിനിറങ്ങും.
പുരുഷന്മാർ മൂന്നു മത്സരങ്ങളുടെ പരന്പരയിലെയും വനിതകൾ അഞ്ചു മത്സര പരന്പരയിലെയും അവസാന പോരിനാണ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഇരട്ട പരന്പര നേട്ടം എന്ന അപൂർവ ചരിത്രനേട്ടത്തിനരുകിലാണ് ഇരുകൂട്ടരും. പുരുഷന്മാർ 1-1ന് ഒപ്പത്തിനൊപ്പം നിൽക്കുന്പോൾ ഹർമൻപ്രീത് കൗറും സംഘവും 2-1ന് മുന്നിലാണ്. രണ്ടാമത്തെ മത്സരത്തിൽ വിരാട് കോഹ്ലിക്കും സംഘത്തിനും തോൽവി നേരിടേണ്ടിവന്നു. വനിതകളുടെ നാലാം മത്സരം മഴ മൂലം പൂർത്തിയാക്കാനായില്ല.
കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഇന്ത്യ ട്വന്റി -20 മത്സരത്തിനൊരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ഈ ഗ്രൗണ്ടിൽ അത്രയ്ക്ക് നല്ല റിക്കാർഡ് അല്ല ഉള്ളത്. എട്ട് ട്വന്റി-20യിൽ അഞ്ചു തോൽവി നേരിട്ടപ്പോൾ മൂന്നു ജയം മാത്രമാണ് അവിടെ നേടിയത്. ഇതിലെ രണ്ടു ജയം 2007 ട്വന്റി-20 ലോകകപ്പിലായിരുന്നു.
നായകൻ ജെ.പി. ഡുമിനിയുടെയും ഹെയ്ൻറിച്ച് ക്ലാസന്റെയും ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ. ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ശക്തമായ ബാറ്റിംഗിനെ വെല്ലുവിളിക്കാനായില്ല. യുസ് വേന്ദ്ര ചാഹൽ ബാറ്റ്സ്മാന്മാരുടെ തല്ല് കൂടുതൽ വാങ്ങി. ഇന്ന് ചാഹലിനു പകരം കുൽദീപ് യാദവ് തിരിച്ചുവരാൻ സാധ്യതയുണ്ട്.
ഏകദിന പരന്പര നേടിയതിനു പിന്നാലെ ട്വന്റി-20 പരന്പരയും നേടി ദക്ഷിണാഫ്രിക്കൻ പര്യടനം തീർക്കാനാണ് ഇന്ത്യൻ വനിതകളുടെയും ലക്ഷ്യം. അഞ്ചു മത്സര പരന്പരയിലെ ആദ്യ രണ്ടു മത്സരം അനായാസം നേടിയ ഇന്ത്യയെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോല്പിച്ചു. പരന്പര നേടാനുറച്ച് നാലാം മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകൾ മഴയെത്തിയതോടെ ഒലിച്ചുപോയി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ 130/3 എന്ന നിലയിൽ നിൽക്കുന്പോളാണ് മഴയെത്തിയത്. മിതാലി രാജ്, സ്മൃതി മാന്ദാന എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. എന്നാൽ നായിക ഹർമൻപ്രീത് കൗറിന് ഇതുവരെ ഫോമിലെത്താനായിട്ടില്ല.
ജയിച്ചാൽ പരന്പര
12:54 AM Feb 24, 2018 | Deepika.com