കോഴിക്കോട്: സ്വന്തം മണ്ണില്‍ ആരാധകരുടെ ഹര്ഷാരവങ്ങള്ക്കൊത്ത് കളം നിറഞ്ഞ് കരുത്തുകാട്ടി കേരളം. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ ആദ്യ മത്സരങ്ങളില്‍ കേരളത്തിന്റെ പുരുഷ - വനിതാ ടീമുകള്‍ എതിരാളികളെ ഏകപക്ഷീയമായി പരാജയപ്പെടുത്തി. ഗ്രൂപ്പ് എയിലെ പുരുഷവിഭാഗം മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-20, 25-13, 25-13) കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാര് കിരീടപോരാട്ടത്തിന് തുടക്കമിട്ടത്. ഗ്രൂപ്പ് ബിയിൽ തെലുങ്കാനയെ മൂന്നു സെറ്റുകള്‍ക്ക് (25-16, 25-13, 23-25) പരാജയപ്പെടുത്തി കേരള വനിതകളും ജൈത്രയാത്രയ്ക്ക് തുടക്കമിട്ടു.
പുരുഷവിഭാഗം മത്സരം രാജസ്ഥാന്റെ മികച്ച സ്മാഷോടെയായിരുന്നു ആരംഭിച്ചതെങ്കിലും കളി പിടിച്ചെടുക്കാന്‍ കേരളത്തിനു നിഷ്പ്രയാസം സാധിച്ചു. സീനിയര്‍ താരം വിപിന്‍ എം. ജോര്‍ജിന്റെ തുടര്‍ച്ചയായ നാലു സര്വുകളിലുടെ നാലു പോയിന്റ് നേടി കേരളം വിജയ കുതിപ്പ് തുടങ്ങി. പിന്നീട് ആദ്യസെറ്റില്‍ ഒരിക്കല്‍ പോലും രാജസ്ഥാന് കേരളം നേടിയ പോയിന്റുകള്‍ മറികടക്കാന്‍ കഴിഞ്ഞില്ല. ആദ്യ സെറ്റില്‍ മാത്രമാണ് രാജസ്ഥാന് അല്പമെങ്കിലും കേരളത്തിന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് കഴിഞ്ഞത്. ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ നേതൃത്വത്തിലിറങ്ങിയ കേരളം തീപാറുന്ന സ്മാഷുകള്‍ ഉതിര്‍ത്തും രാജസ്ഥാന്റെ ആക്രമണങ്ങളെ തടഞ്ഞും പ്ലേസ്മെന്റ് നടത്തിയും കളം നിറഞ്ഞു കളിച്ചു. യുവതാരം അജിത്ലാലും സെറ്ററായി മുത്തുസാമിയും അവസരത്തിനൊത്തുയര്‍ന്നത് കേരളാ ടീമിന്റെ വിജയം എളുപ്പമാക്കി.
മുത്തുസാമിയുടെ മികച്ച പ്ലേസിംഗിലൂടെയാണ് രണ്ടാംസെറ്റ് ആരംഭിച്ചത്. ജി.എസ്. അഖിലിന്റെ നിരന്തര ബ്ലോക്കുകളിലും യുവതാരം അജിത്ത് ലാലിന്റെയും രോഹിത്തിന്റെയും ജെറോമിന്റെയും സ്മാഷുകള്‍ക്കു മുന്നില്‍ രാജസ്ഥാന് പോയിന്റ് നില ഉയര്‍ത്താന്‍ സാധിച്ചില്ല. മൂന്നാംസെറ്റില്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയ ആതിഥേയര്‍ ആദ്യ ആറുപോയന്റുകള്‍ അനായാസം നേടി. കേരളത്തിന്റെ ലീഡ് 20 -ല്‍ എത്തിയതോടെ സീനിയര്‍ താരങ്ങളെ പിന്‍വലിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്കി. മുത്തുസാമിയെ പിന്‍വലിച്ച് സെറ്ററായി എന്‍ .ജിതിനെയും പി. രോഹിതിന് പകരം കോഴിക്കോട് നാദാപുരം സ്വദേശി എ. റഹീമിനേയും വിപിന്‍ എം. ജോർജിന് പകരം കെഎസ്. രതീഷിനേയും ക്യാപ്റ്റന്‍ ജറോം വിനീതിന് പകരം അന്സബിനേയും സി. അജിത് ലാലിന് പകരം അനുജയിംസിനേയും ഇറക്കി കോച്ച് അബ്ദുൾ നാസര്‍ പരീക്ഷണങ്ങള്‍ക്കു അവസരമൊരുക്കി.
തെലുങ്കാനയുടെ സര്വുകളോടെയായിരുന്നു വനിതാ വിഭാഗം മത്സരം ആരംഭിച്ചത്. എന്നാല്‍ ആദ്യ പോയിന്റ് നേടിയ കേരളത്തിനു ആദ്യസെറ്റില്‍ ഒരിക്കല്‍ പോലും തെലുങ്കാന ഭീഷണി മുഴക്കിയില്ല.
സീനിയര്‍ താരം രേഖയുടേയും ശ്രുതിയുടേയും സ്മാഷുകള്‍ക്കു മുന്നില്‍ തെലുങ്കാനയുടെ പ്രതിരോധം തകര്‍ന്നടിഞ്ഞു. അവസാന സെറ്റില്‍ താരങ്ങളെ മാറ്റി പരീക്ഷിച്ചത് കേരളാ ടീമിനെ പ്രതിരോധത്തിലാക്കി. സീനിയര്‍ താരം രേഖയെ പിന്‍വലിച്ചത് ആക്രമണനിരയില്‍ വിള്ളലുണ്ടാക്കി. അവസാന സെറ്റില്‍ തെലുങ്കാന പലഘട്ടങ്ങളിലും പോയിന്റുനിലയില്‍ മുന്നിലെത്തിയെങ്കിലും പൊരുതി കളിച്ച് വനിതാ ടീം വിജയമുറപ്പിക്കുകയായിരുന്നു.
പുരുഷവിഭാഗം മറ്റ് മത്സരങ്ങളില്‍ ഗുജറാത്ത്, മധ്യപ്രദേശിനെ (3-1)നും ഹരിയാന, ആസാമിനെ (3-0) യും പരാജയപ്പെടുത്തി. കേരളത്തിന്റെ പുരുഷടീം ഇന്ന് വൈകീട്ട് നാലിനു ആന്ധ്രാപ്രദേശിനെയും വനിതാ ടീം ഉത്തര്‍പ്രദേശിനേയും നേരിടും. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മത്സരം.
കളം വാണു കേരളം
01:21 AM Feb 22, 2018 | Deepika.com