ലണ്ടൻ: ചെൽസിക്കെതിരേ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസിയുടെ ആദ്യഗോൾ, ചെൽസിയുടെ ബ്രസീൽ താരം വില്യണ് ബോക്സിനു പുറത്തുനിന്ന് തൊടുത്ത രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചത്, ഹസാഡിന്റെ ഷോട്ട് ക്രോസ് ബാറിൽ ഉരസി പാഞ്ഞത്, വില്യണിന്റെ ലോംഗ് റേഞ്ച് ബാഴ്സ വല കുലുക്കിയത്, ചെൽസിയുടെ ആന്ദ്രേസ് ക്രിസ്റ്റ്യൻസെന്നിന്റെ ആത്മഹത്യാപരമായ പാസ്... ഇത്രയുമാണ് ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ പ്രീക്വാർട്ടറിലെ ചെൽസി-ബാഴ്സലോണ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ചെൽസിക്കെതിരേ ഇതുവരെ ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ലെന്ന ദുഷ്പേര് മെസി മാറ്റിയപ്പോൾ മത്സരം 1-1 സമനിലയിൽ കലാശിച്ചു. ചെൽസിക്കായി 62-ാം മിനിറ്റിൽ വില്യണും ബാഴ്സയ്ക്കായി 75-ാം മിനിറ്റിൽ മെസിയുമായിരുന്നു ഗോൾ നേടിയത്.
ക്രിസ്റ്റ്യൻസെന്നിന്റെ പിഴവും മെസിയുടെ ഗോളും
ചെൽസിയുടെ മുന്നേറ്റനിരത്താരം ക്രിസ്റ്റ്യൻസെന്നിന്റെ മണ്ടത്തരമായൊരു പാസാണ് ആതിഥേയരുടെ വിധി നിർണയിച്ചത്. ചെൽസി പരിശീലകൻ അന്റോണിയെ കോണ്ടെയും അത് മത്സരശേഷം സമ്മതിച്ചു. 74-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ലൂയിസ് സുവാരവ് ചെൽസി പ്രതിരോധക്കാരനുമായി തട്ടിവീണെങ്കിലും റഫറി വിസിൽ മുഴക്കിയില്ല. അതിന്റെ ആലസ്യത്തിനിടെ പന്ത് ക്രിസ്റ്റ്യൻസെന്നിന്റെ കാൽക്കൽ. സ്വന്തം പെനാൽറ്റിബോക്സിനു തൊട്ടുപുറത്തുകൂടെ ക്രിസ്റ്റ്യൻസെന്നിന്റെ ലോംഗ് ക്രോസ്. അത്തരമൊരു ആത്മഹത്യാപരമായ നീക്കം ആരും പ്രതീക്ഷിച്ചില്ല. ചെൽസിയുടെ ഫാബ്രിഗാസ് കിണഞ്ഞ് ശ്രമിച്ചെങ്കിലും പന്ത് ബാഴ്സലോണയുടെ ഇനിയേസ്റ്റയ്ക്ക് ലഭിച്ചു. പന്തുമായി മുന്നോട്ടുകയറിയ ഇനിയേസ്റ്റ മെസിക്ക് മറിച്ചുനല്കി. ബോക്സിനുള്ളിൽനിന്ന് മെസിയുടെ നിലംചേർന്നുള്ള ഷോട്ട് വലയിൽ.
ആദ്യ പകുതിയിൽ ബോക്സിനു പുറത്തുനിന്ന് വില്യണ് തൊടുത്ത രണ്ട് ഷോട്ട് പോസ്റ്റിലിടിച്ച് തിരിച്ചുവന്നിരുന്നു. ഹസാഡിനെ മുൻനിർത്തി വില്യണിലൂടെ ആക്രമിക്കുകയായിരുന്നു ചെൽസി. മത്സരത്തിൽ ഏറ്റവും മികവ് പുലർത്തിയ താരവും വില്യണ് ആയിരുന്നു. ചെൽസിക്കെതിരേ എട്ട് മത്സരങ്ങൾ ഇതുവരെ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ലെന്ന നാണക്കേടാണ് മെസി ഇതോടെ അവസാനിപ്പിച്ചത്. യൂറോപ്യൻ ലീഗിൽ അർജന്റൈൻ താരത്തിന്റെ 101-ാം ഗോളായിരുന്നു.
ചെൽസിയിൽ മെസി അവതരിച്ചു
01:21 AM Feb 22, 2018 | Deepika.com