ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് തലപ്പത്തുള്ള മാഞ്ചസ്റ്റർ സിറ്റി അപ്രതീക്ഷിത തോൽവിയോടെ എഫ്എ കപ്പ് ഫുട്ബോളിൽനിന്ന് പുറത്ത്. മൂന്നാം ഡിവിഷൻ ക്ലബായ വിഗാൻ അത്ലറ്റിക്കാണ് സിറ്റിക്ക് ഇരുട്ടടി സമ്മാനിച്ചത്. 79-ാം മിനിറ്റിൽ വിൽ ഗ്രിഗ് നേടിയ ഏക ഗോളിൽ 1-0 നായിരുന്നു വിഗാന്റെ ജയം. ഇതോടെ സീസണിൽ നാല് കിരീടം എന്ന സിറ്റിയുടെ മോഹം അവസാനിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫാബിയൻ ഡെൽഫ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സിറ്റി പത്ത് പേരായി ചുരുങ്ങി. ഡെൽഫിന്റെ ചുവപ്പ് കാർഡുമായി ബന്ധപ്പെട്ട് സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയും വിഗാൻ മാനേജർ പോൾ കുക്കും തമ്മിൽ സൈഡ് ലൈനിലും കളിക്കാർ ആദ്യ പകുതിക്കുശേഷം കളംവിട്ടപ്പോൾ ടണലിനുള്ളിലുംവച്ച് വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി.
തുടർച്ചയായ മൂന്നാം തവണയാണ് എഫ്എ കപ്പിൽ വിഗാൻ അത്ലറ്റിക് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തുന്നത്. 2013 ഫൈനലിലും 2014 ക്വാർട്ടറിലും വിഗാനു മുന്നിൽ സിറ്റി വീണിരുന്നു.
വിഗാൻ അടിച്ചു; മാഞ്ചസ്റ്റർ സിറ്റി പുറത്ത്
12:57 AM Feb 21, 2018 | Deepika.com