ലോസ് ആഞ്ചലസ്: അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യൻ കോൾമാൻ 60 മീറ്ററിൽ പുതിയ ഇൻഡോർ ലോക റിക്കാർഡ് സ്ഥാപിച്ചു. യുഎസ് ചാന്പ്യൻഷിപ്പിൽ 6.34 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നാണ് കോൾമാൻ പുതിയ സമയം കുറിച്ചത്. 0.149 റിയാക്ഷൻ ടൈമിൽ സ്റ്റാർട്ടിംഗ് ബ്ലോക്കിൽനിന്നു കുതിച്ചുപാഞ്ഞ കോൾമാൻ, റോണി ബേക്കറെ (6.40 സെക്കൻഡ്) പിന്നിലാക്കി ജേതാവായി. മൗറിസ് ഗ്രീൻ 1998ൽ മാഡ്രിഡിൽ സ്ഥാപിച്ച 6.39 സെക്കൻഡ് എന്ന റിക്കാർഡാണ് യുവതാരം തിരുത്തിയത്.
ജനുവരി 19നു കോൾമാൻ ഗ്രീനിന്റെ റിക്കാർഡ് കടന്നെന്നു കരുതിയതാണ്. ദക്ഷിണ കരൊളിനയിൽ നടന്ന അന്നത്തെ മത്സരത്തിൽ ഇരുപത്തിയൊന്നുകാരൻ 6.37 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്നു. എന്നാൽ, ആ മീറ്റിൽ ഇലക്ട്രോണിക് സ്റ്റാർട്ടിംഗ് ബ്ലോക്കുകൾ ഉപയോഗിക്കാതിരുന്നതിനെത്തുടർന്ന് സമയം കുറിച്ചില്ല.
2017ൽ 100 മീറ്ററിലെ മികച്ച സമയം (9.82 സെക്കൻഡ്) കുറിച്ച കോൾമാന് ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് ഫൈനലിൽ ജസ്റ്റിൻ ഗാറ്റ്ലിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്താനേ സാധിച്ചിരുന്നുള്ളൂ.
ക്രിസ്റ്റ്യൻ കോൾമാൻ ഇടിവെട്ട്!
01:00 AM Feb 20, 2018 | Deepika.com