ന്യൂഡൽഹി: മലയാളക്കരയുടെ അഭിമാനമുയർത്തി കെ.ടി. ഇർഫാനും ബി. സൗമ്യയും 2018 ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിന് യോഗ്യത സ്വന്തമാക്കി. ഡൽഹിയിൽ നടന്ന ദേശീയ റേസ് വാക്കിംഗ് ചാന്പ്യൻഷിപ്പിൽ 20 കിലോമീറ്റർ നടത്തത്തിൽ ഇർഫാനും സൗമ്യയും സ്വർണമണിഞ്ഞു. ദേശീയ റിക്കാർഡ് കുറിച്ചാണ് സൗമ്യ കോമണ്‍വെൽത്ത് ഗെയിംസ് യോഗ്യതാ മാർക്ക് കടന്നത്. 2014ൽ കുശ്ബീർ കൗർ കുറിച്ച 1:31:40.00 സെക്കൻഡ് 1:31:28.72 ആക്കി തിരുത്തിയാണ് സൗമ്യ സുവർണ താരമായത്. മത്സരത്തിൽ 19 ലാപ്പിലും കുശ്ബീർ കൗറിനു പിന്നിൽനിന്നശേഷം അവസാന ലാപ്പിൽ മിന്നുംപ്രകടനത്തോടെയാണ് സൗമ്യ ജേതാവായത്. 1:32:16.96 സെക്കൻഡുമായി കുശ്ബീർ കൗർ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ അനുജത്തി കരംജിത്ത് കൗർ 1:34:08.60 സെക്കൻഡുമായി വെങ്കലം സ്വന്തമാക്കി.
മലയാളി താരമാണെങ്കിലും സിആർപിഎഫ് അംഗമായ സൗമ്യ ഡൽഹിയെ പ്രതിനിധീകരിച്ചാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ വർഷം നടന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ കുറിച്ച 1:41:04 ആയിരുന്നു സൗമ്യയുടെ ഇതുവരെയുള്ള മികച്ച സമയം. അതിനേക്കാൾ 10 മിനിറ്റ് കുറവിൽ ഫിനിഷിംഗ് ലൈൻ തൊട്ടാണ് സൗമ്യ ദേശീയ റിക്കാർഡ് സ്വന്തം പേരിലേക്ക് ചേർത്തത്.
‘കുശ്ബീറിനെ ഇതാദ്യമായാണ് പരാജയപ്പെടുത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച ജയമാണിത്. കോമണ്‍വെൽത്തിനുള്ള യോഗ്യത നേടാൻ സാധിച്ചു. എന്റെ ആദ്യ രാജ്യാന്തര മത്സരമാണ് കോമണ്‍വെൽത്ത് ’ സൗമ്യ പറഞ്ഞു. 1:33.00 ആണ് കോമണ്‍വെൽത്ത് യോഗ്യതാ മാർക്ക്. കുശ്ബീർ കൗറും യോജ്യത സ്വന്തമാക്കിയിട്ടുണ്ട്.
ഒളിന്പ്യന്മാരുടെ പോര്
ഒളിന്പ്യന്മാരുടെ കൊന്പുകോർക്കലിനാണ് പുരുഷ വിഭാഗം 20 കിലോമീറ്റർ പോരാട്ടം സാക്ഷ്യംവഹിച്ചത്. കേരളത്തിനായി ഇറങ്ങിയ ഒളിന്പ്യൻ കെ.ടി. ഇർഫാൻ 1:21:31.25 സെക്കൻഡിൽ സ്വർണം സ്വന്തമാക്കി. ഉത്തരാഖണ്ഡിന്റെ ഒളിന്പ്യനായ മനീഷ് സിംഗ് റാവത്തിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പിന്നിലാക്കി ഇർഫാൻ വെന്നിക്കൊടി പാറിച്ചു. 1:21:31.72 സെക്കൻഡിൽ മനീഷ് സിംഗ് വെള്ളിയും ഹരിയാനയുടെ നീരജ് 1:21:39.20 വെങ്കലവും സ്വന്തമാക്കി. 2018 ഗോൾഡ് കോസ്റ്റ് കോണ്‍വെൽത്ത് ഗെയിംസിനുള്ള യോഗ്യതാ മാർക്ക് 1:23:00 സെക്കൻഡ് ആയിരുന്നു. മൂവരും ഈ സമയത്തിൽ താഴെ ഫിനിഷ് ചെയ്ത് യോഗ്യത സ്വന്തമാക്കി. 2012 ലണ്ടനിൽ ഇർഫാൻ കുറിച്ച 1:20:21.00 സെക്കൻഡാണ് ദേശീയ റിക്കാർഡ്.
‘2014ൽ കണങ്കാലിനേറ്റ പരിക്കിനുശേഷം പഴയ ഫോമിലേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കോമണ്‍വെൽത്ത് ഗെയിംസിന് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. 1:19:30 സെക്കൻഡിൽ മത്സരം പൂർത്തിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതു നേടുക ബുദ്ധിമുട്ടാണെങ്കിലും അതിലേക്കാണ് ലക്ഷ്യംവയ്ക്കുന്നത്’ ഇർഫാൻ പറഞ്ഞു.
അന്നും ഇന്നും പ്രിയങ്കതന്നൈ
അണ്ടർ 20 പെണ്‍കുട്ടികളുടെ 10 കിലോമീറ്റർ നടത്തത്തിൽ ദേശീയ റിക്കാർഡ് 14 വർഷം മുന്‍പും ഇപ്പോഴും പ്രിയങ്കയ്ക്കുതന്നെ. പക്ഷേ, ചെറിയ ഒരു മാറ്റം ലാസ്റ്റ് നെയിമിനുണ്ടെന്നുമാത്രം. ഉത്തർപ്രദേശിന്റെ പ്രിയങ്ക പട്ടേൽ 14 വർഷം പഴക്കമുള്ള റിക്കാർഡ് തകർത്തു. പ്രിയങ്ക പട്ടേൽ തിരുത്തിക്കുറിച്ചത് 2004ൽ ഉത്തർപ്രദേശിന്റെ പ്രിയങ്ക ഗോസ്വാമി കുറിച്ച 49:16.51 സെക്കൻഡ് ആയിരുന്നു. 49:01.81 സെക്കൻഡായാണ് പ്രിയങ്ക ഗോസ്വാമിയുടെ റിക്കാർഡ് പ്രിയങ്ക പട്ടേൽ മാറ്റിയെഴുതിയത്.
ഇർഫാൻ, സൗമ്യ... കോമണ്‍വെൽത്തിന്
12:54 AM Feb 19, 2018 | Deepika.com