ചെന്നൈ: സ്വന്തം മൈതാനിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്സി മലയാളി താരം മുഹമ്മദ് റാഫിയുടെ ഹെഡറിലൂടെ ജംഷഡ്പുര്‍ എഫ്സിയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. ജയത്തിലേക്കു നീങ്ങുകയായിരുന്ന ജംഷഡ്പുരിന്റെ വലയില്‍ 88-ാം മിനിറ്റില്‍ റാഫിയുടെ വെടിയുണ്ടപോലുള്ള ഹെഡര്‍ തുളച്ചുകയറി. 32-ാം മിനിട്ടില്‍ വില്ലിംഗ്ടണ്‍ പ്രിയോറിലൂടെ ജംഷഡ്പുര്‍ എഫ്സിയാണ് മുന്നിലെത്തിയത്. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ റാഫി ചെന്നൈയിനു രക്ഷകനായി.
പ്ലേഓഫിലേക്ക് കടക്കാന്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയാത്ത ജംഷഡ്പുര്‍ തണുത്ത മട്ടിലാണ് തുടങ്ങിയത്. 32-ാം മിനിട്ടിലാണ് ജംഷഡ്പുരിന്റെ മിന്നുന്ന ഗോള്‍ പിറന്നത്. ഫ്രീ കിക്കില്‍ നിന്നും ചെന്നൈയിന്റെ ബോക്സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. ബോക്സിന് പുറത്ത് വന്ന പന്ത് പിടിച്ചെടുത്ത ജംഷഡ്പുരിന്റെ ബ്രസീലിയന്‍ താരം വില്ലിംഗ്ടണ്‍ പ്രിയോറിന്റെ വോളി ചെന്നൈയിന് ഗോള്‍കീപ്പര്‍ കരണ്‍ജിത് സിംഗിനെ നിഷ്പ്രഭനാക്കിക്കൊണ്ടു വലയില്‍ പതിച്ചു.
78-ാം മിനിട്ടില്‍ ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസിന് പകരക്കാരനായിറങ്ങിയ റാഫി തന്റെ ഹെഡർ അപകടമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. റെനെ മിഹലിക് എടുത്ത കോര്‍ണറാണ് റാഫിയുടെ തല ഗോളിലേക്ക് വഴികാട്ടിയത്. ഗോളി സുബ്രതാ പോള്‍ സ്ഥാനത്തുനിന്ന് മാറിയ തക്കം നോക്കി പ്രതിരോധത്തിലെ രാജു യുമ്നാന്റെ മുകളിലൂടെ റാഫി പന്തിനെ വലയിലാക്കി.
റാഫിയുടെ ഗോളില്‍ ചെന്നൈയിനു സമനില
12:54 AM Feb 19, 2018 | Deepika.com