ഗോഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ പ്ലേ-ഓഫിലേക്കുള്ള സാധ്യതയിലേക്ക് ഒരു പടി കൂടി അടുത്തു. 28-ാം മിനിട്ടില്‍ വെസ് ബ്രൗണ്‍ ഹെഡറിലൂടെ കേരളത്തിന്റെ വിജയ ഗോള്‍ നേടി. ബ്രൗണ്‍ തന്നെയായിരുന്നു കളിയിലെ കേമന്‍. ഇതോടെ 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റ് നേടിയെങ്കിലും കേരളത്തിന്റെ സ്ഥാനം അഞ്ചാമതായി തന്നെ തുടരുകയാണ്.
ഒരു കോര്‍ണര്‍ കിക്കില്‍ നിന്നാണ് കേരളം വിജയ ഗോള്‍ കണ്ടെത്തിയത്. ജാക്കിചാന്ദ് സിംഗ് എടുത്ത കോര്‍ണറില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ബ്രൗണ്‍ ഹെഡറിലൂടെയാണു പന്ത് വലയില്‍ എത്തിച്ചത്. ടൂര്‍ണമെന്റിലെ ബ്രൗണിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 17-ാം മിനിട്ടില്‍ ഒരു ഗോള്‍ അവസരം കേരളത്തിന്റെ വഴിയേ വന്നിരുന്നു. എന്നാല്‍, പന്ത് വലയില്‍ കയറിയില്ല. ഇതും ജാക്കിചാന്ദ് സിംഗിന്റെ കോര്‍ണറില്‍ നിന്നായിരുന്നു. കോര്‍ണര്‍ അടിച്ചകറ്റാനുള്ള ശ്രമത്തില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ താരം നിര്‍മ്മല്‍ ഛേത്രി പന്ത് സ്വന്തം വലയിലേക്കാണ് അടിച്ചത്. എന്നാല്‍ കരുതലോടെ നിന്ന നോര്‍ത്ത് ഈസ്റ്റ് ഗോളി രഹനേഷ് പന്ത് തടഞ്ഞെങ്കിലും അപകടം മാറിയില്ല. ഓടിയെത്തിയ ഛേത്രിയുടെ അടി ക്രോസ് ബാറില്‍ തട്ടി വീണ്ടും താഴെ വീണു. ഓടിയെത്തിയ കേരളത്തിന്റെ സി.കെ. വിനീത് ആഞ്ഞ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഛേത്രി ഒരു വിധം രക്ഷപ്പെടുത്തിയിരുന്നു.
40-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റും ഒരു ഗോളിന്റെ വക്കത്തെത്തിയതാണ്. അതും ഒരു കോര്‍ണറില്‍ നിന്നായിരുന്നു. ഉയര്‍ന്നു വന്ന പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ജാക്കിചന്ദ് സിംഗ്. എന്നാല്‍ പന്ത് കിട്ടിയ ലാല്റിന്ദിക റാല്‍ട്ടെയുടെ കനത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്.
സ്വന്തം മൈതാനിയില്‍ ആവശ്യത്തിന് ആരാധകരില്ലാഞ്ഞിട്ടും രണ്ടാം പകുതിയില്‍ അല്‍പ്പം വീര്യത്തോടെയാണ് നോര്‍ത്ത് ഈസ്റ്റ് കളി തുടങ്ങിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന കേരളം ഒന്നു തണുത്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നുണര്‍ന്നു. പക്ഷേ അവസരങ്ങളൊന്നും മുതലാക്കാന്‍ ആവര്‍ക്ക് കഴിഞ്ഞില്ല. 53-ാം മിനിട്ടില്‍ കേരളത്തിന്റെ പ്രതിരോധത്തിന്റെ പിഴവില്‍നിന്ന് അവര്‍ ഗോളിലേക്കെത്തിയതാണ്. മൊസ്കുരെയുടെ ഹെഡര്‍ നേരെ കേരള ഗോളി റചുബ്കയുടെ കയ്യിലേക്കായിപ്പോയി. അഞ്ചു മിനിട്ടിന് ശേഷം കേരളത്തിന്റെ ബോക്സിലേക്ക് കയറിയ മൊസ്കുരയെ കേരള ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് കൈകൊണ്ട് തടഞ്ഞിട്ടതിന് നോര്‍ത്ത് ഈസ്റ്റ് ഒരു പെനാല്‍ട്ടി ലഭിക്കുമെന്ന് കരുതിയെങ്കിലും റഫറി അനുവദിച്ചില്ല.
അരാറ്റ ഇസുമിക്ക് പകരം മിലാന് സിംഗും പുള്ഗെയ്ക്ക് പകരം ദിമിതര്‍ ബര്‍ബറ്റോവും വന്നിട്ടും കേരളത്തിന്റെ കളിയില്‍ കാര്യമായ മാറ്റമൊന്നും വന്നില്ല. എന്നാല്‍ ഒരു ഗോളില്‍നിന്ന് കേരളം ഭാഗ്യം കൊണ്ട് രക്ഷപെടുകയും ചെയ്തു. റാല്‍ട്ടെയുടെ അടി ക്രോസ് ബാറില്‍ തട്ടി തിരിച്ചുവരികയായിരുന്നു. തൊട്ടടുത്ത മിനിട്ടില്‍ കേരളവും ഒരവസരം നഷ്ടപ്പെടുത്തി. ബര്‍ബറ്റോവ് നല്കിയ പന്തില്‍ ബാള്‍ഡ്വിന്‍സന്റെ ഷോട്ട് നേരെ രഹ്നേഷിന്റെ കൈയ്യിലേക്കായിരുന്നു.
ബെസ്റ്റ് ബ്രൗൺ!
01:06 AM Feb 18, 2018 | Deepika.com