കോഴിക്കോട്: ഐ ലീഗില്‍ കോല്‍ക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാനെ തൂത്തുവാരിയതിനു പിന്നാലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെയും തറപറ്റിച്ച് ഗോകുലം എഫ്സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്നലെകോഴിക്കോട് കോര്പറേഷൻ സ്റ്റേഡിയത്തിൽ ഗോകുലത്തിന്റെ ആവേശകരമായ വിജയം.
ആദ്യപകുതിയുടെ അധികസമയത്ത് കാറ്റ്സുമി യൂസയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ലക്ഷ്യം കണ്ടത്. പെനാല്‍റ്റിയിലൂടെ എതിരാളികൾ നേടിയ ആദ്യ ഗോള്‍ ആതിഥേയരായ ഗോകുലത്തെ ഒട്ടും കുലുക്കിയില്ല. ഗോകുലം താരങ്ങളുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനം തെളിഞ്ഞുനിന്നു.
51-ാം മിനിറ്റിൽ അതിനു ഫലംകണ്ടു. കിവി സിമോണിയുടെ ലോംഗ് റേഞ്ചർ ഈസ്റ്റ് ബംഗാളിന്റെ വലയ്ക്കുള്ളിൽ ബുള്ളറ്റുപോലെ പതിച്ചപ്പോൾ കിടുങ്ങിയത് അതിഥികൾ. വാശിയോടെ കൈമെയ് മറന്നുകളിച്ച ഗോകുലത്തിനു വേണ്ടിയിരുന്നത് വെറും സമനിലയായിരുന്നില്ല. ബഗാനെ വീഴ്ത്തിയ വാശിയോടെ പറന്നുകളിച്ച ഗോകുലം എതിർനിരയിൽ വിള്ളലുകൾ സൃഷ്ടിച്ചു. ബംഗാൾ കളിക്കാരുടെ ഒത്തിണക്കം ദുർബലമായപ്പോൾ ഗോകുലം അതിവേഗം വിജയത്തോട് അടുക്കുകയായിരുന്നു. കരുത്തുറ്റ ഷോട്ടുകൾ തുടരെത്തുടരെ തടയാൻ ബംഗാളിന് ഏറെ ക്ലേശിക്കേണ്ടിവന്നു. ഒടുവിൽ തീരുമാനമായി.
കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ഗോകുലത്തിന്റെ തകർപ്പൻ ഷോട്ട് ഈസ്റ്റ് ബംഗാൾ താരത്തെത്തട്ടി വലയിലേക്ക് - ഗോകുലത്തിന്റെ വിജയഗോൾ. ഗോകുലത്തിന്റെ ഹെൻറിയില്നിന്ന് സല്മാൻ വഴിയെത്തിയ പന്തിൽ അര്ജുന് തൊടുത്ത ഷോട്ട് ബംഗാളിന്റെ സലാം രഞ്ജന്റെ കാലില്‍ത്തട്ടി സ്വന്തം വലയിലേക്ക് തുളച്ചുകയറുകയായിരുന്നു. സെൽഗോളാണെങ്കിലും വിജയ ഗോൾ പിറന്നതോടെ ഗോകുലം പ്രതിരോധക്കോട്ട കെട്ടി.
ഈസ്റ്റ് ബംഗാളിന് തിരിച്ചടിക്കാൻ സമയമുണ്ടായിരുന്നില്ല, സാധ്യതയുമുണ്ടായിരുന്നില്ല.
അഞ്ച് ദിവസം മുമ്പ് മോഹന്‍ ബഗാനെ തോൽപ്പിച്ചതിനു പിന്നാലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ചത് ഗോകുലത്തിന് വർധിത വീര്യമാണ് സമ്മാനിച്ചത്. മോഹന്‍ ബഗാനെതിരേ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഈസ്റ്റ് ബംഗാളിനെതിരെയും ഗോകുലം ഇറങ്ങിയത്.
നാടകീയമായ അന്ത്യനിമിഷങ്ങളില്‍ ഇരു ടീമിലെയും ഓരോരുത്തർ ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് 10 പേരുമായാണു രണ്ടു ടീമും മത്സരം പൂര്‍ത്തിയാക്കിയത്. ഗോകുലത്തിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഷാദിനും രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഈസ്റ്റ് ബംഗാളിന്റെ അര്‍ണാബ് മൊണ്ഡലിനുമാണു ചുവപ്പുകാര്‍ഡ് ലഭിച്ചത്.
വിജയത്തോടെ 14 മത്സരങ്ങളില്‍നിന്നു 16 പോയിന്റുമായി ഗോകുലം കേരളാ എഫ്സി ഒരുപടി കൂടി കടന്ന് എട്ടാം സ്ഥാനത്തെത്തി. അതേസമയം, 15 മല്‍സരങ്ങളില്‍നിന്ന് 26 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ മൂന്നാം സ്ഥാനത്തു തുടരുകയാണ്.
ഈസ്റ്റ് ബംഗാളിനെ ഗോകുലം കീഴടക്കി
01:06 AM Feb 18, 2018 | Deepika.com