ജൊഹാന്നസ്ബർഗ്: ഏകദിന രാജാക്കന്മാരായി അവരോധിക്കപ്പെട്ട ഇന്ത്യ ട്വന്റി-20 കിരീടമോഹവുമായി ഇന്നു മുതൽ അടുത്ത അങ്കത്തിന്. ഏകദിന പരന്പര 5-1നു സ്വന്തമാക്കിയതിന്റെ മേൽക്കോയ്മയുമായാണ് മൂന്ന് മത്സര ട്വന്റി20 പരന്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ, ഏകദിന പരന്പര കൈവിടുകയും റാങ്കിംഗിൽ ഇന്ത്യക്ക് പിന്നിലാകുകയും ചെയ്തതിന്റെ ഇരട്ട നാണക്കേട് ഒഴിവാക്കാനാണ് ജെ.പി. ഡുമിനിയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക നാട്ടുകാർക്ക് മുന്നിലിറങ്ങുക.
ന്യൂ വാണ്ടറേഴ്സിൽ ട്വന്റി-20യിൽ ആതിഥേയർക്ക് അനുകൂലമല്ല ചരിത്രം. ദക്ഷിണാഫ്രിക്കൻ നിരയിലുള്ള ക്രിസ്റ്റ്യൻ ജോൻകർ, റീസ ഹെൻഡ്രിക്സ്, ഡെയ്ൻ പീറ്റേഴ്സൺ, ജൂണിയർ ഡാല എന്നിവർ ഇരുവരെ ഒരു രാജ്യാന്തര മത്സരംപോലും കളിച്ചിട്ടില്ല.
തലമുതിർന്ന ഹഷിം അംലക്കും ഏകദിന പരന്പരയിൽ ദക്ഷിണാഫ്രിക്കയെ നയിച്ച ഫർഹാൻ ബെഹാർഡിനും വിശ്രമം അനുവദിച്ചിരിക്കുകയുമാണ്. ചുരുക്കത്തിൽ പരിചയസന്പന്നരല്ലാത്ത കളിക്കാരെ നയിക്കേണ്ട ചുമതലയാണ് ഡുമിനിയിൽ നിക്ഷിപ്തമായിരിക്കുന്നത്, അതും കൊല്ലുന്ന ഫോമിൽനിൽക്കുന്ന വിരാട് കോഹ്ലിക്കും സംഘത്തിനുമെതിരേ! ബൗളിംഗ് നിരയിൽ കഗിസോ റബാഡ, മോണി മോർക്കൽ, ലുൻഗി എൻഗിഡി, ഇമ്രാൻ താഹിർ എന്നിവരില്ലെന്നതും ആതിഥേയർക്ക് പ്രശ്നംസൃഷ്ടിച്ചേക്കും.
ടെസ്റ്റ് പരന്പര നഷ്ടം ഏകദിന പരന്പരയിലെ ആധികാരിക ജയങ്ങളിലൂടെ നികത്തിയ ഇന്ത്യ ട്വന്റി-20 കിരീടവും ചുണ്ടോടടുപ്പിക്കാനാണ് ഇറങ്ങുക. ട്വന്റി-20യിൽ 2000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരം എന്ന റിക്കാർഡിലേക്ക് വിരാടിന് എത്താൻ 44 റൺസ്കൂടി മതി.
ഏകദിന പരന്പരയിൽ ഇല്ലാതിരുന്ന സുരേഷ് റെയ്ന, കെ.എൽ. രാഹുൽ, ജയ്ദേവ് ഉനദ്കട് എന്നിവർ ഇന്ത്യൻ സംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്.
ഇനി ലക്ഷ്യം ട്വന്റി20
01:06 AM Feb 18, 2018 | Deepika.com