ബാസല്‍/ടൂറിന്: യുവേഫ ചാന്പ്യൻസ് ലീഗിലെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍സിറ്റി വന്‍ ജയം നേടിയപ്പോള്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനെ ഇംഗ്ലീഷ് ക്ലബ് ടോട്ടനം സമനിലയില്‍ കുരുക്കി.
ബാസലിലെ സെന്റ് ജേക്കബ്സ് പാര്‍ക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇല്‍ക്കേ ഗുണ്ടോഗന്റെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത നാലു ഗോളിനു ബാസല്‍ എഫ്സിയെ തകര്‍ത്തു. എവേ ഗ്രൗണ്ടില്‍ നേടിയ ജയത്തോടെ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ കൂടുതല്‍ അനായാസമായി കളിക്കാനുള്ള വഴിയൊരുക്കി.
ഇരട്ട ഗോളുമായി ഇല്‍ക്കേ ഗുണ്ടോഗന് (14, 53), ബെര്‍ണാർഡോ സില്‍വ (18), സെര്‍ജിയോ അഗ്വേറോ (23) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. സിറ്റിക്കുവേണ്ടി അഗ്വേറോയുടെ 198-ാമത്തെ ഗോളാണ് ബാസലില്‍ പിറന്നത്. ആദ്യ പകുതിയില്‍തന്നെ പെപ് ഗാര്‍ഡിയോളയുടെ സംഘം ബാസലിനെ തകര്‍ത്തു. ഒമ്പത് മിനിറ്റിനിടെ വീണ മൂന്നു ഗോളുകള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ചു. ഇതോടെ മികച്ച തുടക്കമിട്ട ബാസലിന്റെ എല്ലാം പ്രതീക്ഷകളും തകര്‍ന്നു. ഇടവേളയ്ക്കു ശേഷം ഗുണ്ടോഗന് രണ്ടാം ഗോളും നേടി സിറ്റിക്കു ബാസലില്‍ മികച്ച ജയമൊരുക്കി.
മത്സരത്തിന്റെ തുടക്കത്തില്‍ വലയിലേക്കു തൊടുത്ത രണ്ടു നീക്കങ്ങളിലൂടെ സിറ്റിയെ ബാസല്‍ ഞെട്ടിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മികച്ചൊരു ഹെഡറിലൂടെ ഗുണ്ടോഗന് ബാസല്‍ ഗോള്‍ കീപ്പര്‍ തോമസ് ബാസ്ലികിനെ പരീക്ഷിച്ചിരുന്നു. 14-ാം മിനിറ്റില്‍ കെവിന് ഡി ബ്രുയിന്റെ കോര്‍ണറില്‍ ഗുണ്ടോഗന്റെ ഹെഡര്‍ സിറ്റിയെ മുന്നിലെത്തിച്ചു. സിറ്റിയുടെ രണ്ടാം ഗോളും അധികം വൈകാതെയെത്തി. റഹീം സ്റ്റെര്‍ലിംഗിന്റെ ക്രോസ് ലിയോ ലാക്റോയിക് ക്ലിയര്‍ ചെയ്തത് വീണത് സില്‍വയുടെ മുന്നില്‍. ഒരു നിമിഷംപോലും പാഴാക്കാതെ സില്‍വ ഗോള്‍ നേടി.
സിറ്റിയുടെ മൂന്നാം ഗോള്‍ അഗ്വേറോയുടെ വകയായിരുന്നു. പന്തുമായി കുതിച്ച ഫെര്‍ണാണ്ടീഞ്ഞോയുടെ കാലില്‍നിന്ന് ബാസലിന്റെ പ്രതിരോധക്കാര്‍ തട്ടിയറ്റിയ പന്ത് വീണത് ഓടിയെത്തിയ അഗ്വേറോയുടെ മുന്നില്‍. പെനാല്‍റ്റി ബോക്സിനു വെളിയില്‍നിന്ന് അര്ജന്റൈന്താരത്തിന്റെ ശക്തമായ ഷോട്ട് വലയില്‍ തറച്ചു. സീസണില്‍ അഗ്വേറോയുടെ 29-ാം ഗോളായിരുന്നു.
രണ്ടാം പകുതിയില്‍ ബാസല്‍ നന്നായി തുടങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല. ഗുണ്ടോഗനിലൂടെ സിറ്റി ലീഡ് ഉയര്‍ത്തി. ബോക്സിനു തൊട്ടുചേര്‍ന്ന് ഗുണ്ടോഗന് തൊടുത്ത പന്ത് വലയില്‍ കയറിയിറങ്ങി.
ടൂറിനില്‍ ടോട്ടനത്തിനു സമനില
സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ ടോട്ടനത്തിനോടു 2-2ന് സമനില വഴങ്ങിയതു യുവന്റസിനു ക്ഷീണമായി. ടോട്ടനത്തിനാണെങ്കില് എവേ ഗ്രൗണ്ടില്‍ വിലയേറിയ രണ്ടു എവേ ഗോളിന്റെ മുന്‍തൂക്കം തൂക്കവും ലഭിച്ചു. തുടക്കത്തില്‍ ഗോണ്‍സാലോ ഹിഗ്വെയന്‍ നല്കിയ രണ്ടു ഗോള്‍ യുവന്റസിനു ലീഡ് നല്‍കിയിട്ടും അത് നിലനിര്‍ത്താനാകാതെ സമനില വഴങ്ങി. രണ്ട് എവേ ഗോളിന്റെ ആനുകൂല്യമുള്ള ടോട്ടനത്തിന് രണ്ടാം പാദത്തില്‍ കൂടുതല്‍ ആവേശത്തോടെ സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങാനാകും.
ഇതിനു മുമ്പ് ഹാരി കെയ്ന്‍ ടോട്ടനത്തിനായി ഒരു ഗോള്‍ നേടിയിരുന്നു. ക്രിസ്റ്റ്യന്‍ എറിക്സണ് ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് യുവന്റസിന്റെ വിജയമോഹം തകര്‍ത്തത്.
രണ്ടാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലാക്കി യുവന്റസിനെ ഹിഗ്വെയന്‍ മുന്നിലെത്തിച്ചു. ഏഴു മിനിറ്റിനകം അര്ജന്റൈന്താരം പെനാല്‍റ്റിയിലൂടെ യുവന്റസിന്റെ രണ്ടാം ഗോള്‍ നേടി. രണ്ടു ഗോളിനു മുന്നിലെത്തിയ യുവന്റസിനോടു കീഴടങ്ങാന്‍ തയാറാകാതെ പൊരുതിയ ടോട്ടനം സൂപ്പര്‍ താരം കെയ്നിലൂടെ (35) ഒരു ഗോള്‍ മടക്കി. ആദ്യ പകുതി തീരും മുമ്പേ പെനാല്‍റ്റിയിലൂടെ ലീഡ് ഉയര്‍ത്താന്‍ ഹിഗ്വെയ്ന് അവസരം ലഭിച്ചതാണ്. എന്നാല്‍ താരം സുവര്‍ണാവസരം പാഴാക്കി.
രണ്ടാം മിനിറ്റില്‍ മിര്ലാം പ്ജാനിക് പ്രതിരോധക്കാരില്ലാത്ത ഭാഗത്തേക്കു നല്കിയ ഫ്രീകിക്ക് ഹിഗ്വെയ്ന് വലയിലാക്കി. ബോക്സിനുള്ളില്‍വച്ച് ബെന്‍ ഡേവിസ് ഫെഡെറികോ ബെര്ണാഡെസ്ചിയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി ഹിഗ്വെയ്ന് വലയിലെത്തിച്ചു. രണ്ടു ഗോള്‍ നേടിയതോടെ യുവന്റസിന്റെ നീക്കങ്ങളില്‍ ആലസ്യം ബാധിച്ചു. ഇതോടെ ടോട്ടനത്തില്‍നിന്ന് മികച്ച നീക്കങ്ങളുമെത്തി. 35-ാം മിനിറ്റില്‍ കെയ്ന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഡെലെ അലി നല്കി ത്രൂ ബോള്‍ സ്വീകരിച്ച കെയ്നെ തടയാനായി മുന്നോട്ടുകയറിയ ജിയാന്‍ലുയിജി ബഫണെ വെട്ടിച്ച് കെയ്ന്‍ വലകുലുക്കി. ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് താരത്തിന്റെ ഏഴാം ഗോളായിരുന്നു. ഇടവേളയ്ക്കു പിരിയുന്നതിനു തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റിയിലൂടെ ഹാട്രിക് തികയ്ക്കാന്‍ ലഭിച്ച അവസരം ഹിഗ്വെയ്ന് പാഴാക്കി. താരത്തിന്റെ കിക്ക് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു.രണ്ടാം പകുതിയില്‍ ഇരുടീമും ആക്രമണം ശക്തമാക്കി. 71-ാം മിനിറ്റില്‍ എറിക്സന്റെ ബുദ്ധിപരമായ ഫ്രീകിക്ക് ബഫണ് തടയാനാകാതെ വലയില്‍ കയറി.
വന്‍ ജയത്തോടെ സിറ്റി, യുവന്റസിനു സമനില
12:54 AM Feb 15, 2018 | Deepika.com