ഷാർജ: ഷാർജയിൽ നടക്കുന്ന സിംബാബ്വേ-അഫ്ഗാനിസ്ഥാൻ ഏകദിന പരന്പര കണക്കിലെ അതിശയിപ്പിക്കുന്ന സമാനതകൊണ്ട് ശ്രദ്ധേയമാകുന്നു . അഞ്ചു മത്സര പരന്പരയിലെ രണ്ടു മത്സരങ്ങളാണ് കഴിഞ്ഞത്.
ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 333 റൺസ് നേടി. സിംബാബ്വേയെ 179 റൺസിനു പുറത്താക്കി അഫ്ഗാൻ പട 154 റൺസ് വിജയം നേടി. രണ്ടാം ഏകദിനത്തിലും ഇതേ സ്കോറായിരുന്നു. പക്ഷേ വിജയം കണ്ടത് സിംബാബ്വേയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 333 റൺസടിച്ചു. അഫ്ഗാനിസ്ഥാനെ 179 റൺസിനു പുറത്താക്കി 154 റൺസിനു വിജയിച്ചു.
ഇനിയുമുണ്ട് സമാനതകൾ. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനുവേണ്ടി മൂന്നാം നന്പറിലിറങ്ങിയ റഹ്മത് ഷാ സെഞ്ചുറി(114) നേടിയപ്പോൾ രണ്ടാം മത്സരത്തിൽ സിംബാബ്വേയുടെ മൂന്നാം നന്പറുകാരൻ ബ്രണ്ടൻ ടെയ്ലറും(125) നൂറു കടന്നു. ഇരുവരുടെയും സ്ട്രൈക്ക് റേറ്റും സമാനമായിരുന്നു (റഹ്മത് ഷാ-103.63, ബ്രണ്ടൻ ടെയ്ലർ-103.30) ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനുവേണ്ടി റഷീദ് ഖാൻ 26 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതപ്പോൾ രണ്ടാം മത്സരത്തിൽ സിംബാബ്വേയ്ക്കായി ഗ്രെയിം ക്രെമർ 41 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും തോറ്റ ടീമിനായി ആർക്കും അർധസെഞ്ചുറി നേടാനായില്ല. ഇന്നാണു പരന്പരയിലെ മൂന്നാം മത്സരം.
ഒരേ സ്കോർ, ഒരേ മാർജിൻ വിജയം
12:07 AM Feb 13, 2018 | Deepika.com