ക്രൈസ്റ്റ്ചർച്ച്: കണ്ണടച്ചു തുറക്കുംമുന്‍പ് എല്ലാം കഴിഞ്ഞു. ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ക്വാർട്ടറിൽ ഓസ്ട്രേലിയയ്ക്കെതിരായ തോൽവിയെക്കുറിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. വെറും 49 റണ്‍സിന് പത്തു വിക്കറ്റുകളും തുലച്ച ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത് 31 റണ്‍സിന്റെ അപ്രതീക്ഷിത തോൽവി. ലോയ്ഡ് പോപ്പ് എന്ന ലെഗ്ബ്രേക്ക് ബൗളറാണ് ഇംഗ്ലീഷ് പടയെ തകർത്തുവിട്ടത്. എട്ട് ഇംഗ്ലീഷ് വിക്കറ്റുകളാണ് പോപ്പ് എറിഞ്ഞിട്ടത്. ജയിക്കാൻ വെറും 128 വേണ്ടിയിരുന്ന ഇംഗ്ലണ്ട് 96 റണ്‍സിന് ഓൾ ഒൗട്ടാകുകയായിരുന്നു.
നാടകീയമായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ ഇന്നിംഗ്സ് 33.3 ഓവറിൽ 127 റണ്‍സിൽ അവസാനിച്ചു. ക്യാപ്റ്റൻ ജാസൻ സാംഗ 58 മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. ഇതോടെ ഇംഗ്ലണ്ട് അനായാസ ജയം ഉറപ്പിച്ചു. എട്ടാമത്തെ ഓവറിലെ മൂന്നാം പന്തിൽ മൂന്നു റണ്‍സെടുത്ത ലിയാം ബങ്ക്സ് പുറത്താകും വരെ ഇംഗ്ലീഷുകാർ വിചാരിച്ചതുപോലെ നടന്നു. എന്നാൽ അസാധ്യ ടേണും ബൗണ്‍സും കണ്ടെത്തിയ പോപ്പ് ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ട് പരുങ്ങി.
ഒരു ഘട്ടത്തിൽ നാലിന് 71 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് 96 റണ്‍സിന് ഓൾ ഒൗട്ടായി പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. 9.4 ഓവറിൽ 35 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് നേടിയ ലോയഡ് പോപ്പാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ അന്തകനായത്. പോപ്പാണ് മാൻ ഓഫ് ദ മാച്ച്. ഇന്ന് പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യയുടെ മത്സരം 26ന് ബംഗ്ലാദേശുമായിട്ടാണ്.
എന്നാലും എന്റെ പോപ്പേ...
09:57 PM Jan 23, 2018 | Deepika.com