സെവിയ്യ: രണ്ടാം പകുതിയില്‍ എതിരാളികളുടെ വല നിറച്ച് ബാഴ്ലോണ വന്‍ ജയം സ്വന്തമാക്കി. സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളിന് റയല്‍ ബെറ്റിസിനെ തകര്‍ത്തു. ആദ്യപകുതിയില്‍ ഗോളൊഴിഞ്ഞുനിന്നപ്പോള് രണ്ടാം പകുതിയിലാണ് ബാഴ്സലോണ ഗോളടിച്ചുകൂട്ടി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
ലയണല്‍ മെസി, ലൂയി സുവാരസ് എന്നിവർ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒരണ്ണം ഇവാന് റാക്കിട്ടിച്ചും സ്വന്തമാക്കി. ജയത്തോടെ ബാഴ്സ ഒന്നാം സ്ഥാനം കൂടുതല്‍ മുറുക്കി. 20 കളിയില്‍ 54 പോയിന്റാണ് ബാഴ്സോലണയ്ക്ക്. അത്രതന്നെ മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡിന് 43 പോയിന്റും വലന്‍സിയയ്ക്ക് 40 പോയിന്റും ഒരു മത്സരം കുറവുള്ള നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് 35 പോയിന്റാണുള്ളത്.
തുടര്‍ച്ചയായ രണ്ടു ജയം നേടിയത്തിന്റെ ആവേശത്തിലാണ് ബെറ്റിസ് ബാഴ്ലോണയ്ക്കെതിരേ ഇറങ്ങിയത്. ഇതുവരെയുള്ള മത്സരങ്ങളില്‍ ആല്‍വ്സ്, ലാസ് പാല്‍മസ്, വിയ്യറയല്‍, റയല്‍ മാഡ്രിഡ് ടീമുകളെ ബെറ്റിസ് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ബാഴ്സയ്ക്കെതിരേ ബെറ്റിസ് മത്സരത്തിന്റെ 58 മിനിറ്റ് വരെ ഗോളടിപ്പിക്കാതെ ചെറുത്തുനിന്നു. എന്നാല്‍ 58-ാം മിനിറ്റില്‍ റാക്കിട്ടിച്ചിന്റെ ഗോളോടെ ബെറ്റിസിന്റെ അതുവരെയുള്ള ചെറുത്തുനില്പിന് അവസാനമായി. പ്രതിരോധമെല്ലാം തകര്‍ന്നു. പിന്നീട് മെസിയും സുവാരസും കയറി ബെറ്റിസിനെ നശിപ്പിച്ചു. ലീഗില്‍ ബാഴ്സ നേടി ആകെ 57 ഗോളില്‍ 40 എണ്ണം രണ്ടാം പകുതിയിലാണ്. ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും ബാഴ്സലോണയാണ്. 41 ഗോളുള്ള വലന്‍സിയയാണ് രണ്ടാമത്.
ബാഴ്സ ഗോള്‍ നേടുന്നതിനു തൊട്ടുമുമ്പ് ഫാബിയന്റെ രണ്ടു ഷോട്ടുകള്‍ തടഞ്ഞ് മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗന് രക്ഷകനായി. എന്നാല്‍ വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കില്‍ ബെറ്റിസിന്റെ പ്രതിരോധം ഉലഞ്ഞു. സുവാരസിന്റെ കിറുകൃത്യമായ പാസില്‍ റാക്കിട്ടിച്ച് ബെറ്റിസിന്റെ പ്രതിരോധം ഭേദിച്ച് വലകുലുക്കി.
64-ാം മിനിറ്റില്‍ ലീഡ് ഉയര്‍ന്നു. ഫാബിയന്റെ കാലില്‍നിന്ന് തട്ടിയെടുത്ത പന്ത് സെര്‍ജിയോ ബുസ്ക്വെറ്റ്സ് മെസിക്കു നീട്ടി നല്കി. മെസി അനായാസം ഗോള്‍കീപ്പര്‍ അഡനെ കടന്ന് പന്ത് വലയിലാക്കി. അഞ്ചു മിനിറ്റിനുശേഷം അടുത്ത ഗോള്‍ സുവാരസിന്റെ വക. അവസാന പത്തു മിനിറ്റില്‍ ബാഴ്സ രണ്ടു ഗോളുകൂടിയടിച്ചു. 80-ാം മിനിറ്റില്‍ മെസി പ്രതിരോധക്കാരെയെല്ലാം വെട്ടിച്ചു കടന്ന് അഡാനെ വീണ്ടും നിഷ്പ്രഭനാക്കി ഗോള്‍നേടി. 89-ാം മിനിറ്റില്‍ സുവാരസും ഗോള്‍ നേടി ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്താക്കി.
രണ്ടാം പകുതിയില്‍ ബാഴ്സ വലനിറച്ചു
12:01 AM Jan 23, 2018 | Deepika.com