കൊച്ചി: പ്രതികാരം; അതു വീട്ടാനുള്ളതാണ്, പക്ഷേ, അതിനുള്ള വീറും വാശിയും കളത്തിലെടുക്കണമെന്നു മഞ്ഞപ്പടയെ പഠിപ്പിച്ചു കൊച്ചിയില്‍ ഗോവന്‍ കാര്‍ണിവല്‍. എവേ മത്സരങ്ങളില്‍ രണ്ടു വിജയങ്ങള്‍ നേടി ടീം തിരിച്ചുവരവിന്റെ പാതയിലാണെന്നു വിശ്വസിച്ചെത്തിയ 29,769 കാണികള്‍ക്കു വീണ്ടും കണ്ണീരിന്റെ കയ്പ്പു മാത്രം ബാക്കി. ഗോവയില്‍ തകര്‍ന്നു തരിപ്പണമായ സംഘം അത്യാവശ്യം മെച്ചപ്പെട്ട കളി കളത്തിലെടുത്തെങ്കിലും അതൊന്നും വിജയം നേടാന്‍ സഹായകമായില്ല. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു ഫെറാന്‍ കോറോമിനാസും സംഘവും ബ്ലാസ്റ്റേഴ്സിനെ വീണ്ടും തുടര്‍ തോല്‍വിയിലേക്കു തള്ളിവിട്ടത്. ഗോവയ്ക്കായി ഫെറാന്‍ കോറോമിനാസും എഡ്വാര്‍ഡോ ബേഡിയയും വല ചലിപ്പിച്ചപ്പോള്‍ കേരളത്തിന്റെ ഗോള്‍ സി.കെ. വിനീത് പേരിലാക്കി.
ജംഷഡ്പുരിനോടു തോല്‍വി വഴങ്ങിയ മത്സരത്തില്‍നിന്നു മൂന്നു മാറ്റങ്ങളുമായാണു ഗോവന്‍ സംഘത്തെ നേരിടാനുള്ള മഞ്ഞപ്പടയെ ഡേവിഡ് ജയിംസ് വിന്യസിച്ചത്. പ്രതിരോധ നിരയില്‍ പരിക്കില്‍നിന്നു മോചിതനായി റിനോ ആന്റോ എത്തിയതോടെ ശാമുവല്‍ ശദബ് സൈഡ് ബെഞ്ചിലായി. പരിക്കേറ്റ കെസിറോണ്‍ കിസിറ്റോയ്ക്കു പകരം കഴിഞ്ഞ മത്സരം നഷ്ടമായ ജാക്കിചന്ദ് സിംഗ് മടങ്ങിയെത്തി. ഇയാന്‍ ഹ്യൂമിനെ ഒറ്റയ്ക്കു മുന്നേറ്റ നിരയില്‍ ഇറക്കിയപ്പോള്‍ കരണ്‍ സാഹ്നി പുറത്തായി. പകരം മധ്യനിരയില്‍ സിയാം ഹാംഗലും എത്തി. അതേസമയം, ജംഷഡ്പൂരിനെ തറപ്പറ്റിച്ച കളിയില്‍ ഒരു മാറ്റം മാത്രമാണു ഗോവന്‍ നിരയില്‍ പരിശീലകന് സെര്‍ജിയോ ലോബേറ വരുത്തിയത്. ഡിഫന്‍സില്‍ ബ്രൂണോ പിനേറിയോയെ മാറ്റി സെര്‍ജിയോ മാരിനെ ചുമതലയേല്‍പ്പിച്ചു.
അടിക്കു തിരിച്ചടി
കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ചങ്കൊന്നു പെടച്ചു. സി.കെ. വിനീത് അനാവശ്യമായി പന്തു കാലില്‍ വച്ചതാണ് അപകടത്തിനു വഴിവച്ചത്. മലയാളി താരത്തെ അനായാസം കബളിപ്പിച്ചു മാനുവല്‍ ലാന്‍സറോട്ടെ പന്തു കൈക്കലാക്കി ഒരു ലോംഗ് റേഞ്ചര്‍ പായിച്ചെങ്കിലും ക്രോസ് ബാര്‍ രക്ഷയ്ക്കെത്തി. പക്ഷേ ഈ ആശ്വാസം അധിക സമയം നീണ്ടില്ല. ഒരു പരിശീലന മത്സരം കളിക്കുന്ന ലാഘവത്തോടെ ഗോവന്‍ പട സന്ദേശ് ജിങ്കന്റെ പ്രതിരോധ കോട്ടയും പോള്‍ റെചുബ്കയെയും മറികടന്ന് ഏഴാം മിനിറ്റില്‍ ഗോള്‍ വേട്ട തുടങ്ങി. ഇടതു വിംഗില്‍ ബ്രെന്‍ഡണ്‍ ഫെര്‍ണാണ്ടസ് സുന്ദരമായി കൊടുത്ത ബോള്‍ ബോക്സിനുള്ളില്‍ ഓടിയെത്തിയ മന്ദര്‍ റാവു ദേശായ് കാലിലെടുത്തു മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഫെറാന്‍ കോറോമിനാസിനു മൈനസ് നല്കി. സീസണിലെ ടോപ് സ്കോററായ സ്പാനിഷ് താരം അനായാസമായി വല കുലുക്കി.
ഗോവയുടെ മനോഹരമായ കളി നീക്കങ്ങള്‍ക്കൊടുവില്‍ 26-ാം മിനിറ്റിലാണു കളിയില്‍ മഞ്ഞപ്പടയ്ക്ക് ആസ്വദിക്കാനുള്ള ഒരു അവസരം ലഭിച്ചത്. ജാക്കിചന്ദിന്റെ ക്രോസിനെ തുടര്‍ന്നു ഗോവന്‍ ബോക്സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പുറത്തുനിന്നു ഹാംഗല്‍ തൊടുത്ത ഷോട്ട് ക്രോസ് ബാറിന്റെ മുകളില്‍ തട്ടിത്തെറിച്ചു.
മങ്ങിയ തുടക്കത്തില്‍നിന്ന് ഇതോടെ മഞ്ഞപ്പട ആത്മവിശ്വാസം തിരിച്ചു പിടിച്ചു. 29-ാം മിനിറ്റില്‍ അതിന്റെ ഫലവും വന്നു. ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ ഗോള്‍ കിക്കിലെ വെസ് ബ്രൗണിന്റെ ഹെഡര്‍ പിടിച്ചെടുത്ത ഹാംഗല്‍ സെന്റര്‍ ബോക്സിലേക്കു ഓടിയക്കയറിയ സി.കെ. വിനീതിനു ഫ്ളിക് ചെയ്തു നല്കി. ഗോവന്‍ പ്രതിരോധത്തെ കീറിമുറിച്ചു പന്തുമായെത്തിയ സി.കെയെ തടയാന്‍ കട്ടിമണിയുടെ കൈകള്‍ക്കു കഴിഞ്ഞില്ല. മലയാളി കരുത്തില്‍ ബ്ലാസ്റ്റേഴ്സിന് ആശ്വാസം.
ഗോവന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ചാട്ടൂളി കണക്കെ വിനീതും ഹ്യൂമും ഇരച്ചു കയറി. ലീഡ് നേടാന്‍ ഇരു സംഘങ്ങളും കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ ആരാധകര്‍ക്കു മികച്ച ഫുട്ബോള്‍ കാണാനായെങ്കിലും ഫൗളുകള്‍ രണ്ടു ഭാഗത്തുനിന്നുമുണ്ടായി.
വിരസം, പക്ഷേ ഗോവ നേടി
ആദ്യ പകുതിയിലെ ആവേശം അല്പം കെട്ടടങ്ങിയ പോലത്തെ കളിയായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തില്‍. റിനോ ആന്റോയ്ക്കു പകരമെത്തിയ നെമാന്‍ജ ലാകിക് പെസിക്കിനെ പ്രതിരോധം ഏല്‍പ്പിച്ചു വെസ് മധ്യനിരയിലേക്കു കയറി കളിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി മൂന്നു അവസരങ്ങളാണു വിനീതിനെ തേടിയെത്തിയത്. പക്ഷേ, കൃത്യമായി മുതലാക്കിയെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ സ്കോറര്ക്കു സാധിച്ചില്ല.
63-ാം മിനിറ്റില്‍ ജാക്കിചന്ദ് വലതു വിംഗില്നിന്നു നല്കിയ ക്രോസില്‍ വിനീത് അക്രോബാറ്റിക് ശ്രമം നടത്തിയെങ്കിലും കട്ടമണിക്കു വെല്ലുവിളിയായില്ല. കോറോയും ലാന്‍സറോട്ടയും ഫോമിന്റെ നിഴല്‍ മാത്രമായി ഒതുങ്ങിയതു ഗോവന്‍ മുന്നേറ്റങ്ങളുടെ ചാരുതയ്ക്കൊപ്പം വേഗവും കുറച്ചു. ഇതിനിടെ മഞ്ഞപ്പടയ്ക്കു ഗോള്‍ നേടാന്‍ അവസരമൊരുങ്ങുമ്പോള്‍ പാസ് ചെയ്യാനുള്ള വിമുഖത രണ്ടാം ഗോളിനു വിഘാതമായി.
പന്തടക്കത്തില്‍ വളരെ മുന്നിലായ ഗോവന്‍ പട 77-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സ് വലയില്‍ നിറയൊഴിച്ചു. ജിങ്കന് വഴങ്ങിയ കോര്‍ണറാണു മഞ്ഞപ്പടയെ വീണ്ടും പിന്നിലാക്കിയത്.
ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് തൊടുത്ത കോര്‍ണര്‍ വലതു പോസ്റ്റില്‍നിന്ന് എഡ്വാര്‍ഡോ ബേഡിയ ഇടതു മൂലയിലേക്കു കനത്ത ഹെഡര്‍ പായിച്ചു. റെചുബ്ക നിസഹായന്, മഞ്ഞപ്പട വീണ്ടും പിന്നില്‍. ഉശിരുള്ള മുന്നേറ്റമോ സമനില ഗോളിനുള്ള നീക്കങ്ങളോ പിന്നീടു ബ്ലാസ്റ്റേഴ്സ് താരങ്ങളില്നിന്നുമുണ്ടായില്ല. ഇതോടെ കാണികള്‍ കൂടുതല്‍ നിരാശരായി. ആറു മിനിറ്റനു നീണ്ട അധിക സമയത്തും വലിയ സംഭവ വികാസങ്ങളൊന്നുമില്ലാതെ ഗോവന്‍ പട കൊച്ചിയിലെ കണ്ണീരിലാഴ്ത്തി മടങ്ങി. വിജയത്തോടെ പത്തു മത്സരങ്ങളില്‍ 19 പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്. ആദ്യ നാലിലേക്കു കയറാനുള്ള അവസരം തുലച്ച മഞ്ഞപ്പട 12 കളികളില്‍നിന്നു 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
ബിബിന്‍ ബാബു
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു 11 7 0 4 21
ചെന്നൈയിൻ 11 6 2 3 20
പൂന 11 6 1 4 19
ഗോവ 10 6 1 3 19
ജംഷഡ്പുർ 11 4 4 3 16
മുംബൈ 11 4 2 5 14
കേരള ബ്ലാസ്റ്റേഴ്സ് 12 3 5 4 14
എടികെ 10 3 3 4 12
നോർത്ത് ഈസ്റ്റ് 10 3 1 6 10
ഡൽഹി 11 2 1 8 7
ഗോവന്‍ ഷോ ഇന്‍ കൊച്ചി
12:43 AM Jan 22, 2018 | Deepika.com