സിഡ്നി: ആഷസ് ടെസ്റ്റ് പരന്പരയുടെ നഷ്ടം ഇംഗ്ലണ്ട് ഏകദിന പരന്പരയിൽ തീർത്തു. ഓസ്ട്രേലിയയ്ക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരന്പരയിൽ ആദ്യ മൂന്നു മത്സരവും ജയിച്ച് ഇംഗ്ലണ്ട് പരന്പര സ്വന്തമാക്കി. പരന്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയെ 16 റണ്‍സിനു തോൽപ്പിച്ചാണ് ഇംഗ്ലണ്ട് പരന്പര നേടിയത്. ആദ്യം ബാറ്റ് ചെയത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റിന് 302 റണ്‍സ് എടുത്തു. ഓസ്ട്രേലിയയ്ക്ക് 50 ഓവറിൽ ആറു വിക്കറ്റിന് 286 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിടുകയായിരുന്നു. പതറിയ തുടക്കമായിരുന്നു ഇംഗ്ലണ്ടിന്‍േറത്. ആറിനു 189 റണ്‍സ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ പുറത്താകാതെ നിന്ന ജോസ് ബട്ലർ (83 പന്തിൽ 100), ക്രിസ് വോക്സ് (36 പന്തിൽ 53) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോറിലെത്തിച്ചത്. 113 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ഏഴാം വിക്കറ്റിൽ സ്ഥാപിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയ്ക്കു മികച്ച തുടക്കമിടാനായില്ല. ആരോണ്‍ ഫിഞ്ച് (62), സ്റ്റീവ് സ്മിത്ത് (45) മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 69 റണ്‍സും സ്മിത്ത്-മിച്ചൽ മാർഷ് (55) കൂട്ടുകെട്ട് 68 റണ്‍സുമെടുത്തു. ഇവർ പുറത്തായശേഷം ആറാം വിക്കറ്റിൽ മാർക്സ് സ്റ്റോണിസും (56) ടിം പെയ്നും (31 നോട്ടൗട്ട്) 74 റണ്‍സിന്റെ സഖ്യം തീർത്തുകൊണ്ട് പൊരുതിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. പാറ്റ് കമ്മിൻസ് (1) പുറത്താകാതെ നിന്നു.
ക്രിസ് വോക്സ്, മാർക് വുഡ്, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിന് ഏകദിന പരന്പര
12:43 AM Jan 22, 2018 | Deepika.com