കൊച്ചി: കഴിഞ്ഞ മത്സരത്തിൽ എഫ്സി പൂനയോടു കഷ്ടപ്പെട്ടു നേടിയ സമനിലയുമായി കൊച്ചിവിട്ട ബ്ലാസ്റ്റേഴ്സ് ആവേശത്തിന്റെ മഞ്ഞക്കടലിരന്പം തീർക്കുന്ന സ്റ്റേഡിയത്തിലേക്കു തിരിച്ചെത്തുന്നു. ഡേവിഡ് ജയിംസിന്റെ കീഴിൽ വർധിത വീര്യം കളത്തിലെടുത്തു രണ്ടു പോരാട്ടങ്ങളിൽ വെന്നിക്കൊടി പാറിച്ചെങ്കിലും കോപ്പലാശാൻ ഏൽപ്പിച്ച മുറിവുണക്കാനുള്ള മരുന്നു തേടിയാണു മഞ്ഞപ്പട ഇന്നു വീണ്ടും പോരിനിറങ്ങുന്നത്. ആദ്യ പാദത്തിൽ മഞ്ഞപ്പടയുടെ ഹൃദയം തുളച്ച് അഞ്ചു ഗോൾ കടത്തിയ ഗോവയോടു പ്രതികാരം തീർക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. ഒഴുകിയെത്തുന്ന മഞ്ഞപ്പടയുടെ ആരാധകക്കൂട്ടതിന്റെ മുന്നിൽ കലിപ്പടക്കാൻ സാധിച്ചില്ലെങ്കിൽ പ്ലേഓഫ് എന്ന സ്വപ്നം ബ്ലാസ്റ്റേഴ്സിനു വിദൂരമാകും. രാത്രി എട്ടിനു കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണു മത്സരം.
തുടർ മത്സരങ്ങളുടെ ക്ഷീണം
തുടർച്ചയായ മത്സരങ്ങൾ മനസിനും ശരീരത്തിനും ഒരുപോലെ മുറിവേൽപ്പിച്ച സംഘമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ്. 11 ദിവസങ്ങൾക്കുള്ളിൽ മൂന്നു മത്സരങ്ങളാണു മഞ്ഞപ്പടയ്ക്കു കളിക്കേണ്ടി വന്നത്. പൂനയോട് ഏറ്റുമുട്ടിയ ശേഷം കൊച്ചിയിൽനിന്നു ഡൽഹിയിലേക്കു പോയ സംഘം മുംബൈയിലും ജംഷഡ്പുരിലും കളിച്ചാണു മടങ്ങിയെത്തുന്നത്. വിശ്രമമില്ലാതെ കളിക്കുന്നതിന്റെ യാത്രയുടെയും ക്ഷീണം ജംഷഡ്പുരിനെതിരേ ആദ്യ ഇലവനിൽ സ്ഥിരം ഇറങ്ങുന്ന താരങ്ങളുടെ ശരീര ഭാഷയിൽ പ്രകടമായിരുന്നു. യാത്രയ്ക്കും പരിശീലനത്തിനും മൂന്നു ദിവസങ്ങൾ മാത്രം ലഭിച്ചു വീണ്ടും കളിക്കിറങ്ങുന്പോൾ എല്ലാ കളിക്കാർക്കും പരിക്കേൽക്കാനുള്ള സാധ്യത വളരെയേറെയാണ്. ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ പലരും ഇപ്പോൾ തന്നെ പരിക്കിന്റെ പിടിയിലാണ്.
ആദ്യ ഇലവനിൽ മാറ്റം വരും
റൊട്ടേഷൻ പോളിസി ഭാഗികമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ കളിച്ച പല താരങ്ങളും ഇന്നു പുറത്തിരിക്കുമെന്നാണു ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിമർശനങ്ങൾ ഏറ്റുവാങ്ങിയ കരണ് സാഹ്നി, മിലൻ സിംഗ് എന്നിവരെ മാറ്റണമെന്നു നിരൂപകരും ആരാധകരും ഒരുപോലെ ആവർത്തിക്കുന്നുണ്ട്. പക്ഷേ, ജംഷഡ്പുരിനെതിരേയുള്ള കഴിഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയിൽ പരിക്കേറ്റു പുറത്തായ കെസിറോണ് കിസിറ്റോ ഇന്നു കളിക്കുമോയെന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തോളിനു പരിക്കേറ്റ ഉഗാണ്ടൻ താരത്തിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മൂന്നു മത്സരങ്ങളായി പുറത്തിരിക്കുന്ന ദിമിതർ ബെർബറ്റോവും കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ഇരു താരങ്ങളും ഇന്നലെ പരിശീലനത്തിനിറങ്ങാത്തതു ആശങ്കയേറ്റുന്നു.
വെസ് വീണ്ടും മധ്യനിരയിൽ
കിസിറ്റോയും ബെർബറ്റോവും ഇല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനു മധ്യനിരയിൽ വീണ്ടും വെസ് ബ്രൗണിനെ പരീക്ഷിക്കേണ്ടി വരും. കിസിറ്റോ പുറത്തായശേഷം ഇയാൻ ഹ്യൂം മൈതാന മധ്യത്തിലേക്ക് ഇറങ്ങി കളിക്കുന്ന രീതിയാണ് സ്റ്റീവ് കോപ്പലിന്റെ ടീമിനെതിരേ പരീക്ഷിച്ചു നോക്കിയത്. ഇതു വിജയിച്ചുമില്ല, കൂടാതെ മുന്നേറ്റ നിരയും നനഞ്ഞ പടക്കമായി മാറി. ഇതുകൊണ്ടു വെസിനെ ഡിഫൻസീവ് മിഡ്ഫീൽഡ് കുപ്പായമണിയിച്ചു നെമാൻജ ലാകിക് പെസിക്കിനെ സെന്റർ ഡിഫൻസ് ചുമതല ഏൽപ്പിക്കുകയാകും ഡേവിഡ് ജയിംസ് ചെയ്യുക. റിനോ ആന്റോ വലതും വിംഗിൽ തിരിച്ചെത്തും. സി.കെ. വിനീതും കറേജ് പെക്കൂസണും മധ്യനിരയിൽ ഇറങ്ങും. ഹ്യൂമിനൊത്ത പങ്കാളിയെ മുന്നേറ്റനിരയിൽ കണ്ടെത്താൻ ഡേവിഡ് ജയിംസിന് ഇതുവരെ സാധിച്ചിട്ടില്ല. നാലു ഗോളുകൾ സീസണിൽ അടിച്ചു കൂട്ടിയെങ്കിലും ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന്റെ കൊച്ചിയിലെ ആദ്യ ഗോൾനേട്ടത്തിനു കാത്തിരിക്കുകയാണ് എല്ലാവരും.
ഗോവയും ടെൻഷനിൽ
സീസണ് തുടങ്ങിയപ്പോഴുള്ള പ്രൗഢി കൈമോശപ്പെടുത്തിയശേഷമാണ് എഫ്സി ഗോവ കൊച്ചിലേക്കു കളിക്കാനായെത്തുന്നത്. രണ്ടാം മത്സരത്തിലെ തോൽവിക്കു ശേഷം ബംഗളൂരു, കേരള ബ്ലാസ്റ്റേഴ്സ്, ഡൽഹി എന്നിവരെ നിഷ്പ്രഭമാക്കിയ വിജയക്കുതിപ്പു നടത്തിയ സെർജിയോ ലൊബേറയുടെ കുട്ടികൾ പൂന സിറ്റിയോടും ഒന്പതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനോടും തോൽവിയറിഞ്ഞു. എടികെയോടു സമനില വഴങ്ങിയശേഷം ജംഷഡ്പുരിനെ പരാജയപ്പെടുത്തിയ ശേഷമാണു ഗോവൻ സംഘം എത്തുന്നത്. ഗോൾ മെഷീനുകളായ ഫെറാൻ കോറോമിനാസും മാനുവൽ ലാൻസറോട്ടയും സന്ദേശ് ജിങ്കനെയും കൂട്ടരെയും ഒരിക്കൽ തകർത്തു കളഞ്ഞതാണ്. ഇപ്പോൾ നാലാം സ്ഥാനത്തുള്ള ഗോവയ്ക്കു ജയിച്ചാൽ ഒരു പടികൂടി മുന്നിൽ കയറാനാകും. വിജയം നേടാനായാൽ നാലാം സ്ഥാനത്തേക്കു മഞ്ഞപ്പടയ്ക്കും കുതിക്കാം. മുൻ സീസണുകളിൽനിന്നു വ്യത്യസ്തമായി ഒരു കളിയിൽ മാത്രമാണു ഹോം ഗ്രൗണ്ടിൽ മഞ്ഞപ്പടയ്ക്കു വിജയിക്കാനായത്. ഇതു തിരുത്തി കുറിക്കാൻ ഇതുവരെ കഴിഞ്ഞ മത്സരങ്ങളേക്കാൾ ഉൗർജം ബ്ലാസ്റ്റേഴ്സ് കളത്തിൽ പുറത്തെടുക്കേണ്ടി വരും.
ബിബിൻ ബാബു
കളിക്കാരെ മത്സരങ്ങൾക്കു പ്രാപ്തരാക്കുകയാണ് എന്റെ ലക്ഷ്യം. വീണ്ടും കടുത്ത ഒരു മത്സരമാണ് എന്റെ മുന്നിലുള്ളത്. മൂന്നു പോയിന്റുകൾ മാത്രം ലക്ഷ്യമാക്കി പോരാടും. തോൽവിയിലും പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അനുകൂലമായ വളരെയേറെ ഘടകങ്ങളുണ്ട്. മത്സരഫലം നോക്കി എന്തുകൊണ്ടു ജയിച്ചു അല്ലെങ്കിൽ തോറ്റുവെന്നതു മനസിലാക്കേണ്ടത് ഫുട്ബാളിൽ അനിവാര്യമായ കാര്യമാണ്. കളിക്കാർ മാറിയിട്ടില്ലെങ്കിലും ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് ഒരുപാടു മാറിയിട്ടുണ്ട്. എവേ മത്സരങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കാനായി.
ഡേവിഡ് ജയിംസ്, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ആക്രമണ ഫുട്ബോളാണു ഞങ്ങളുടെ ശൈലി. അതു മാറ്റില്ല. പ്രതിരോധം കൂറച്ചുകൂടി ശക്തിപ്പെടുത്തിയാകും ബ്ലാസ്റ്റേഴ്സിനെതിരേ കളിക്കാനിറങ്ങുക. എല്ലാ ടീമുകളും തുല്യരും ശക്തരുമാണ്. കഴിഞ്ഞ മത്സരങ്ങളിൽ നടന്നതെല്ലാം അവിടെ കഴിഞ്ഞു. അതിനെക്കുറിച്ച് ഇനിയും ചിന്തിക്കുന്നില്ല. ഗോവയിലെ പോലെ സമാനമായ കളി തന്നെ കൊച്ചിയിലും ഉണ്ടാകുമെന്ന് കരുതുന്നത് തിരിച്ചടിയാകും. ഹോം, എവേ മത്സരങ്ങളെന്ന വേർതിരിവില്ലാതെ കളിക്കാനാണു ശ്രമം.
സെർജിയോ ലൊബേറ, എഫ്സി ഗോവ പരിശീലകൻ
ഇനിയെങ്കിലും കളി മാറണം
12:21 AM Jan 21, 2018 | Deepika.com