ഷാർജ: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ചാന്പ്യന്മാർ. പാക്കിസ്ഥാനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും കിരീടമുയർത്തിയത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 40 ഓവറിൽ എട്ട് വിക്കറ്റിന് 308 റണ്‍സ് എടുത്തു. ഇന്ത്യ 38.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി ലക്ഷ്യം മറികടന്നു. സുനിൽ രമേശിന്റെ 93 റണ്‍സ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്.
ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിനുവിടുകയായിരുന്നു. ബാദർ മുനീർ (57), റിയാസത് ഖാൻ (48), നായകൻ നിസാർ അലി (47) എന്നിവരുടെ പ്രകടനമാണ് പാക്കിസ്ഥാനെ 300 കടത്തിയത്.
വൻ സ്കോർ പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കമാണിട്ടത്. 15 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റിന് 111 എന്ന ശക്തമായ നിലയിലെത്തി. എന്നാൽ 15-ാം ഓവറിൽ റണ്ഒൗട്ടിന്റെ രൂപത്തിലുള്ള രണ്ടു വിക്കറ്റുകൾ ഇന്ത്യയെ 16 ഓവറിൽ മൂന്നു വിക്കറ്റിന് 116 റണ്‍സ് എന്ന അവസ്ഥയിലാക്കി. സുനിലും നായകൻ അജയ് തിവാരിയും ഇന്ത്യൻ സ്കോറിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇരുവരും ഇന്ത്യയെ 25 ഓവറിൽ മൂന്നിന് 190ലെത്തിച്ചു. 35-ാം ഓവറിൽ ഇന്ത്യക്ക് രമേശിനെ നഷ്ടമായപ്പോൾ സ്കോർ 271ലെത്തിയിരുന്നു. രമേശിനെ അമീർ ഇഷ്ഫാഖ് ക്ലീൻബൗൾഡാക്കുകയായിരുന്നു. അവസാന ഓവറുകളിലേക്കു കളി നീണ്ടപ്പോൾ ഇന്ത്യയുടെ കുതിപ്പിന് ഇഴച്ചിൽ സംഭവിച്ചു. അജയിനെ (63) നഷ്ടമായതിനൊപ്പം രണ്ടു വിക്കറ്റുകൾകൂടി പെട്ടെന്ന് കൊഴിഞ്ഞു. എന്നാൽ അവസാനം ഇന്ത്യതന്നെ വിജയം നേടിയെടുത്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു.
സെമി ഫൈനലിൽ ഇന്ത്യ ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെയും പാക്കിസ്ഥാൻ 156 റണ്‍സിനു ശ്രീലങ്കയെയും പരാജയപ്പെടുത്തി.
ഫൈനൽ മത്സരം കാണാൻ പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്ഷണിതാക്കളായി ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സണ്, മുൻ പാക്കിസ്ഥാൻ നായകൻ സഹീർ അബ്ബാസ്, മുൻ ഇന്ത്യൻ വിക്കറ്റ്കീപ്പർ സയീദ് കിർമാണി എന്നിവരെത്തിയിരുന്നു.
ഇന്ത്യ ലോക ചാന്പ്യന്മാർ
12:21 AM Jan 21, 2018 | Deepika.com