ക്രൈസ്റ്റ്ചർച്ച്: എതിരാളികൾ ആരായാലും ഒരു ദയയുമില്ലാതെ ഇന്ത്യൻ കുട്ടികൾ ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ മുന്നോട്ട്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിംബാബ്വെയെ പത്തുവിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്. ക്വാർട്ടറിൽ അത്രയൊന്നും ശക്തരല്ലാത്ത ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. സ്കോർ: സിംബാബ്വെ 48.1 ഓവറിൽ 154, ഇന്ത്യ 21.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 155. 59 പന്തിൽ 90 റണ്‍സെടുത്ത ഷുഭ്മൻ ഗില്ലാണ് കളിയിലെ താരം.
ആദ്യ കളിയിൽ ഓസ്ട്രേലിയ തകർത്തുവിട്ട ഇന്ത്യ രണ്ടാം കളിയിൽ പാപ്പുവ ന്യൂഗിനിയെയും പത്തുവിക്കറ്റിനാണ് മറികടന്നത്. ഇന്നലെയും തീർത്തും അനായാസമായിരുന്നു ഇന്ത്യൻ കുട്ടികളുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്വെ ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് തകർന്നത്. ഒരു ഘട്ടത്തിൽ മൂന്നിന് 110 റണ്‍സെന്ന നിലയിലായിരുന്നു അവർ. എന്നാൽ സ്പിന്നർമാർ പന്തെറിയാനെത്തിയതോടെ ആഫ്രിക്കക്കാർ വീണു. മാറ്റ് ഷുംഭ (36) ലിയം റോച്ചെ (31) എന്നിവർക്കു മാത്രമാണ് സിംബാബ്വെ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താനായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും നാലു വിക്കറ്റ് വീഴ്ത്തിയ അനുകൂൽ റോയിയുടെ മൂർച്ചയേറിയ പന്തുകളാണ് എതിരാളികളെ തളർത്തിയത്. 7.1 ഓവറിൽ വെറും 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് ഈ ഇടംകൈയൻ സ്പിന്നർ വീഴ്ത്തിയത്.
പൃഥ്വി ഷായെ മാറ്റിനിർത്തി മറ്റു ബാറ്റ്സ്മാന്മാർക്ക് അവസരം നല്‍കിയാണ് ഇന്ത്യ ചേസിംഗ് തുടങ്ങിയത്. കിട്ടിയ അവസരം ഷുബ്മാൻ ഗിൽ മുതലാക്കുകയും ചെയ്തു. സിംബാബ് വെ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഗിൽ 14 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയാണ് 90 റണ്‍സെടുത്തത്. സഹഓപ്പണർ ഹർവിക് ദേശായി 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യ-ബംഗ്ലാദേശ് ക്വാർട്ടർ ഈ മാസം 26ന് ആണ്. ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ദുർബലരായ കാനഡയെയും നമീബിയയെയും കീഴടക്കിയാണ് ബംഗ്ലാദേശിന്റെ വരവ്. കഴിഞ്ഞ വർഷം സെമിയിലെത്തി അത്ഭുതം സൃഷ്ടിച്ച ബംഗ്ലാ കടുവകൾക്ക് ന്യൂസിലൻഡിൽ കാര്യമായ മികവൊന്നും ഇതുവരെ പുറത്തെടുക്കാനായിട്ടില്ല.
ഇന്നലെ നടന്ന മറ്റു കളികളിൽ ഓസ്ട്രേലിയ പാപ്പുവ ന്യൂഗിനിയെ 311 റണ്‍സിന് തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടിന് 370 റണ്‍സെടുത്തപ്പോൾ പാപ്പുവ ന്യൂഗിനി വെറും 59ൽ അവസാനിച്ചു. ഇന്ത്യയുടെ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ക്വാർട്ടറിലെത്തി. പാക്കിസ്ഥാനോട് തോറ്റ് ശ്രീലങ്ക ക്വാർട്ടറിലെത്താതെ പുറത്തായതാണ് മറ്റൊരു ശ്രദ്ധേയമായ മത്സരഫലം. ഈ ഗ്രൂപ്പിൽ നിന്ന് പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോല്പിച്ച അഫ്ഗാനിസ്ഥാൻ നേരത്തെ തന്നെ ക്വാർട്ടറിലെത്തിയിരുന്നു. ഇന്നലെ നിർണായക മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ലങ്ക പാക്കിസ്ഥാനു മുന്നിൽ മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക വെറും 188 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തകർന്നെങ്കിലും പാക്കിസ്ഥാൻ ഒടുവിൽ ജയം പിടിച്ചെടുത്തു.
സ്കോർബോർഡ്
സിംബാബ്വേ: ഡോളാർ ബി ശിവം മാവി 4, മദേവരെ ബി പരാഗ് 30, മയേഴ്സ് സി ഷാ ബി അർഷദീപ് സിംഗ് 10, ഷുംബ സ്റ്റംപ്ഡ് ദേശായി ബി റോയ് 36, റോച്ചേ ബി റോയ് 31, ചിംഹിൻയ എൽബിഡബ്ല്യു ബി റോയ് 0, നെൻഹുൻസി എൽബിഡബ്ല്യു ബി അഭിഷേക് ശർമ 14, ഫ്രോസ്റ്റ് സ്റ്റംപ്ഡ് ദേശായി അഭിഷേക് ശർമ 7, ഹാരിസണ്‍ എൽബിഡബ്ല്യു ബി അർഷ്ദീപ് സിംഗ് 8, നുൻഗു ബി റോയ് 2, കോണോലി നോട്ടൗട്ട് 2, എക്സ്ട്രാസ് 10, ആകെ 48.1 ഓവറിൽ 154ന് എല്ലാവരും പുറത്ത്.
ബൗളിംഗ് : ശിവം മാവി 7-0-30-1, നാഗർകോട്ടി 8-0-35-0, ശിവം സിംഗ് 8-1-16-0, അർഷ്ദീപ് സിംഗ് 7-0-10-2, പരാഗ് 5-0-17-1, അഭിഷേക് ശർമ 6-0-22-2, റോയ് 7.1-1-20-4
ഇന്ത്യ: ദേശായി 56 നോട്ടൗട്ട്, ഷുബ്മാൻ ഗിൽ നോട്ടൗട്ട് 90, എക്സ്ട്രാസ് 9, ആകെ 21.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 155.
ബൗളിംഗ്: റോച്ചെ 6-2-27-0, നുൻഗു 6-0-44-0, മയേഴ്സ് 2.4-0-26-0, മദേവരെ 2-0-14-0, ഹാരിസണ്‍ 1-0-12-0, കോണോലി 1-0-9-0, ചിംഹിൻയ 2-0-20-0, ഷുംബ 1-0-3-0
യുവനിര മുന്നോട്ട്
12:43 AM Jan 20, 2018 | Deepika.com