പാരീസ്: ലോകത്തെ വിലയേറിയ ഫുട്ബോൾതാരം നെയ്മറുടെ നാലു ഗോളുകൾ ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരീ സാന്‍ ഷെര്മയിനു സ്വന്തം ഗ്രൗണ്ട് പാര്‍ക് ഡെസ് പ്രിന്‍സസില്‍ വന്ജയമൊരുക്കി. ഡിജോണിനെതിരേ സ്വന്തം ഗ്രൗണ്ടില്‍ പിഎസ്ജി 8-0ന്റെ വന്‍ജയം സ്വന്തമാക്കി. നാലു ഗോള്‍ നേടിയതിനു പുറമെ രണ്ടു ഗോളിന് അസിസ്റ്റും നെയ്മറായിരുന്നു. ഗംഭീര പ്രകടനം നടത്തിയ നെയ്മറെ എഡിന്‍സണ്‍ കവാനിക്കു പെനാല്‍റ്റി കിക്കിന് അവസരം നിഷേധിച്ചതിനാൽ സ്വന്തം ആരാധകര്‍ കൂവി. കവാനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ പിഎസ്ജിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കാന്‍ സാധിച്ചേനേ.
തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ നാലാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിയെ മുന്നിലെത്തിച്ചു. 15-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ വിംഗര്‍ ഡി മരിയ ലീഡ് രണ്ടാക്കി. 21-ാം മിനിറ്റിലെ ഗോളിലൂടെ എഡിന്‍സണ്‍ കവാനി ക്ലബ്ബിനുവേണ്ടിയുള്ള 156-ാമത്തെ ഗോള്‍ തികച്ചു. ഈ ഗോളോടെ ഉറുഗ്വെന്താരം പിഎസ്ജിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ സ്ലാട്ടന് ഇബ്രാഹിമോവിച്ചിനൊപ്പമെത്തി. ഇതിനുശേഷമാണ് നെയ്മര്‍ ഗോളടി തുടങ്ങിയത്.
ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയുന്നതിനു മൂന്നു മിനിറ്റ് മുമ്പ് നെയ്മര്‍ വലകുലുക്കി. 57-ാം മിനിറ്റില്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ രണ്ടാം ഗോളും നേടി. 73-ാം മിനിറ്റില്‍ ഉജ്വലമായ ഡ്രിബ്ലിംഗിനൊടുവില് ഹാട്രിക് തികച്ചു. മൂന്ന് ഡിജോൺ പ്രതിരോധക്കാരെ വെട്ടിച്ചാണ് ബ്രസീല്‍താരം വലകുലുക്കിയത്. പിഎസ്ജി ഗോളടി നിര്‍ത്തിയില്ല. 77-ാം മിനിറ്റില്‍ നെയ്മര്‍ ഒരുക്കിയ മനോഹരമായ പാസില്‍നിന്ന് കൈലിയന്‍ എംബാപ്പെ ഗോള്‍ നേടി.
83-ാം മിനിറ്റില്‍ കവാനിയെ ഫൗള്‍ ചെയ്തുവീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കി ബ്രസീലിയന്‍ താരം ഗോളെണ്ണം നാലാക്കി. കവാനി പിഎസ്ജിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കുന്നത് കാണുന്നതിനായി ആരാധകര്‍ ഉറൂഗ്വെന്‍ സ്ട്രൈക്കറുടെ പേര് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ റിക്കാര്‍ഡ് നേട്ടത്തിന് അരികില്‍നിന്ന കവാനിക്ക് അവസരം നല്‍കാതെ നെയ്മര്‍ കിക്കെടുത്തു. സഹതാരത്തിന് അവസരം നല്‍കാത്ത നെയ്മറിനെതിരേ കാണികള്‍ കൂവുകയും ചെയ്തു. കൂവലിനൊന്നും നെയ്മറുടെ കിക്കിനെ തടയാനായില്ല. കിക്ക് വലയില്‍ തന്നെ തറച്ചിറങ്ങി. വിവിധ ടൂര്‍ണമെന്റുകളിലായി പിഎസ്ജിക്കുവേണ്ടി 23 കളിയില്‍നിന്ന് നെയ്മർ നേടിയ 24-ാമത്തെ ഗോളായിരുന്നു അത്.
നെയ്മറിന് ഹാട്രിക്; പിഎസ്ജിക്കു വൻ ജയം
01:01 AM Jan 19, 2018 | Deepika.com