ജംഷഡ്പുർ: ഉരുക്കുകോട്ടയിൽ മഞ്ഞക്കൊടി പാറിക്കാനെത്തിയ ഡേവിഡ് ജയിംസിനും പിള്ളേർക്കും ആശാന് മുന്നിൽ പിഴച്ചു. പഴയ പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ ടീമിനെ അവരുടെ തട്ടകത്തിൽ പോയി നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി 2-1ന്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളുമായി ജെറി മാവിമിംഗ്താംഗ (23 സെക്കൻഡ്) അസിം ബിശ്വാസ് (31) എന്നിവർ ജംഷഡ്പുരിനായി വലകുലുക്കിയപ്പോൾ കേരളത്തിന്റെ ആശ്വാസഗോൾ മാർക് സിഫ്നിയോസിന്റെ ബൂട്ടിൽനിന്നാണ്.
ജയത്തോടെ ടാറ്റ ടീം 10 കളിയിൽ 13 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. 11 കളിയിൽ 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത് തന്നെയാണ്. ഇന്നലെ ജയിച്ചിരുന്നെങ്കിൽ മഞ്ഞപ്പടയ്ക്ക് മൂന്നാംസ്ഥാനത്ത് എത്താമായിരുന്നു. 21ന് കൊച്ചിയിൽ എഫ് സി ഗോവയ്ക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
നാല് മാറ്റങ്ങളോടെയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഗോൾ കീപ്പർ സുബാഷിഷ് റോയ് ചൗധരിക്കു പകരം വിദേശ ഗോൾകീപ്പർ പോൾ റച്ച്ബുക്ക തിരിച്ചെത്തി. റിനോ ആന്റോ, ജാക്കി ചാന്ദ്സിംഗ്, മാർക്ക് സിഫ്നിയോസ് എന്നിവർക്കു പകരം സാമുവൽ ശതാപ്, സി.കെ. വിനീത്, കരണ്‍ സാഹ്നി എന്നിവർ ഇടം പിടിച്ചു. ജംഷഡ്പുർ ഗോവയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ കളിച്ച ഷൗവിക് ഘോഷ്, ട്രിൻഡാഡെ ഗൊണ്‍സാൽവസ്, സിദ്ധാർത്ഥ് സിംഗ്, എന്നിവർക്കു പകരം യുമും രാജ, വെല്ലിങ്ടണ്‍ പ്രയോറി, ആഷിം ബിശ്വാസ് എന്നിവരെ ഇറക്കി. രണ്ടു ടീമുകളും 4-4-2 ഫോർമേഷനിലായിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്. പരിക്കേറ്റ ദിമിതർ ബെർബറ്റോവിനെ കേരളം കരയ്ക്കിരുത്തി. സെറ്റായി രണ്ടു വിജയങ്ങളോടെ കുതിച്ച ടീമിൽ ഒറ്റയടിക്ക് നാല് മാറ്റങ്ങൾ വരുത്തിയത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. അതേപോലെ ഗ്രൗണ്ടിന്റെ മോശം സ്ഥിതിയും പ്രതികൂലമായി.
ആദ്യ മിനിറ്റിൽ തന്നെ വഴങ്ങിയ പ്രതീക്ഷിക്കാത്ത ഗോളിൽ തളർന്ന ബ്ലാസ്റ്റേഴ്സിനെതിരേ ജംഷഡ്പുർ തുടർച്ചയായ ആക്രമണം തുടങ്ങിയതോടെ പ്രതിരോധനിരയ്ക്ക് പിടിപ്പത് പണിയായി. 21-ാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നുള്ള ഇയാൻ ഹ്യൂമിന്റെ തകർപ്പൻ ഹെഡർ ഗോൾ ലൈൻ സേവിൽ തട്ടിത്തകർന്നു. ഭാഗ്യം കൂടെയല്ലെന്ന് കേരള താരങ്ങളും മനസിലാക്കിയ നിമിഷങ്ങൾ. തൊട്ടുപിന്നാലെ മിഡ്ഫീൽഡർ കെസിറോണ്‍ കിസിറ്റോയ്ക്ക് പരിക്കേറ്റത് കേരളത്തിന് ഇരുട്ടടിയായി. എന്നാൽ ശരീരം മുഴുവൻ ബാൻഡേജ് ചുറ്റി തിരികെയെത്തിയ കിസിറ്റോയെ കൈയ്യടികളോടെയാണ് ഗാലറി വരവേറ്റത്. 31മത്തെ മിനിറ്റിൽ ജംഷഡ്പുർ ലീഡ് വർധിപ്പിച്ചു.
പന്ത് ക്ലിയർ ചെയ്യുന്നതിൽ ക്യാപ്റ്റൻ സന്ദേശ് ജിംഗന് പിഴച്ചപ്പോൾ അസിം ബിശ്വാസിന് കാര്യങ്ങൾ എളുപ്പമായി. രണ്ടു ഗോൾ ലീഡിൽ കളിയവസാനിപ്പിക്കാൻ കോപ്പലാശാനും ശിഷ്യന്മാരും ശ്രമിച്ചതോടെ കേരളത്തിന് തിരിച്ചുവരവ് ദുഷ്കരമായി. ഇഞ്ചുറിടൈമിൽ സിഫ്നിയോസ് ആശ്വാസഗോൾ കണ്ടെത്തിയെങ്കിലും പിന്നീട് കൂടുതൽ നഷ്ടമുണ്ടാകാതെ ജംഷഡ്പുർ ജയവും വിലപ്പെട്ട മൂന്നു പോയിന്റും സ്വന്തമാക്കി.
ആശാന് മുന്നിൽ ബ്ലാസ്റ്റേഴ്സ് കീഴടങ്ങി
12:49 AM Jan 18, 2018 | Deepika.com