ബ്രസീലിയ: എതിരാളികളെ വെട്ടിയൊഴിഞ്ഞ് കാലിൽ കൊരുത്ത പന്തുമായി മൈതാന മധ്യത്തിലൂടെ കുതിച്ചു പായുന്ന ആ ചുരുണ്ട മുടിക്കാരനെ ഇനി കളിക്കളത്തിൽ കാണാനാവില്ല.’’അവൻ അവസാനിപ്പിച്ചു, അങ്ങനെ ഈ അധ്യായം തന്നെ അവസാനിച്ചു.
സഹോദരൻ ’റോബർട്ടോ അസീസ് ഈ വാക്കുകൾ പറഞ്ഞതു കേട്ട് ഫുട്ബോൾ ലോകം വിതുന്പുകയായിരുന്നു. കാരണം ബൂട്ടഴിച്ചത് കളിമികവു കൊണ്ട് കളിക്കളത്തിൽ വിസ്മയങ്ങൾ തീർത്ത ഒരു ഫുട്ബോൾ മാന്ത്രികനായിരുന്നു. റൊണാൾഡോ ഡേ അസീസ് മൊറേയ്റ എന്ന സാധാരണക്കാരനിൽ നിന്നും ’റൊണാൾഡീഞ്ഞോ’ എന്ന ഇതിഹാസത്തിലേക്ക് നടന്നു കയറിയ ആ മെലിഞ്ഞ പയ്യൻ തന്നെ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷവും റൊണാൾഡീഞ്ഞോ മറ്റു ക്ലബുകൾക്കായി കളിക്കുന്നുണ്ടായിരുന്നു.
ബ്രസീലിലെ പോർട്ടോ അലെഗ്രയിൽ 1980 മാർച്ച് 21നായിരുന്നു ഫുട്ബോൾ കുടുംബത്തിലെ ഒരംഗമായി റൊണാൾഡീഞ്ഞോ പിറന്നു വീഴുന്നത്. അച്ഛനും മൂത്ത സഹോദരൻ റോബർട്ടോ അസീസും അമ്മാവന്മാരുമെല്ലാം ഫുട്ബോൾ താരങ്ങൾ. റോണോയുടെ എട്ടാം വയസിൽ പ്രിയപ്പെട്ട പിതാവ് ഈ ലോകത്തു നിന്നും യാത്രയായി. മരിക്കുന്നതിനു തൊട്ടുമുന്പ് പിതാവ് നൽകിയ ഉപദേശങ്ങളാണ് തന്റെ ഉയർച്ചയ്ക്കു പിന്നിൽ നിർണായക പങ്കു വഹിച്ചതെന്ന് റോണാൾഡീഞ്ഞോ ഒരിക്കൽ പറഞ്ഞു. സത്യസന്ധനായിരിക്കുക, കഴിയുന്നത്ര ലളിതമായി ഫുട്ബോൾ കളിക്കുക എന്നീ ഉപദേശങ്ങൾ കളിക്കളത്തിൽ പാലിച്ചതാണ് റൊണാൾഡീഞ്ഞോയുടെ വിജയം.
പതിമൂന്നാം വയസിൽ ഒരു പ്രാദേശിക മത്സരത്തിൽ 23 ഗോളുകൾ അടിച്ചതോടെയാണ് റൊണാൾഡീഞ്ഞോ രാജ്യത്ത് ശ്രദ്ധേയനാകുന്നത്. 1997ൽ പതിനേഴാം വയസിൽ അണ്ടർ-17 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം പിടിച്ചു.
ഈജിപ്റ്റിൽ നടന്ന ടൂർണമെന്റിലെ മികച്ച താരവും റോണോ തന്നെയായിരുന്നു. ഇതേത്തുടർന്ന് ബ്രസീൽ ക്ലബ് ഗ്രെമിയോയിലൂടെ റൊണാൾഡോ പ്രൊഫഷണൽ ഫുട്ബോളിലേക്ക് ചുവടുവച്ചു. അവിടെ നിന്ന് പിഎസ്ജി. 2002ലെ ലോകകപ്പിൽ റൊണാൾഡോയ്ക്കും റിവാൾഡോയ്ക്കുമൊപ്പം കിരീട നേട്ടത്തിൽ നിർണായ പങ്കുവഹിച്ച മറ്റൊരാൾ മധ്യനിരയിൽ പറന്നു കളിച്ച റൊണാൾഡീഞ്ഞോ ആയിരുന്നു.
ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ നേടിയ കരിയില കിക്ക് ഗോൾ ഫുട്ബോൾ ആരാധകരുടെ മനസിലെ മായാത്ത ഓർമയാണ്. 2003 മുതൽ 2008 വരെ ബാഴ്സലോണയ്ക്കായി കളിച്ച കാലഘട്ടമായിരുന്നു റൊണാൾഡീഞ്ഞോയുടെ കരിയറിലെ സുവർണ കാലം. ചാന്പ്യൻസ് ലീഗ് ഉൾപ്പെടെ പല കിരീടങ്ങളും ഇക്കാലയളവിൽ റൊണാൾഡീഞ്ഞോയുടെ മികവിൽ ബാഴ്സ നേടി. പിന്നീട് പല പല ക്ലബുകളിൽ കളിച്ച താരം ഒടുവിൽ ബൂട്ടുകെട്ടിയത് ബ്രസീലിയൻ ക്ലബ് ഫ്ളൂമിനെൻസിനായായിരുന്നു. ബ്രസീലിനായി 97കളികളിൽ നിന്ന് 33 ഗോളുകളും റൊണാൾഡീഞ്ഞോ നേടി.
മാന്ത്രികൻ കളി മതിയാക്കി
12:49 AM Jan 18, 2018 | Deepika.com