മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം ദിനം കടന്നു പോയത് കാര്യമായ അട്ടിമറികളില്ലാതെ. കോർട്ടിലിറങ്ങിയ പ്രമുഖരെല്ലാം വിജയം കണ്ടു. വനിതാ വിഭാഗത്തിൽ മുൻ ലോക രണ്ടാം നന്പർ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവ പുറത്തായതാണ് ഏക അപവാദം. ജർമനിയുടെ ലോക 98-ാം നന്പർ താരം ആൻഡ്രിയ പെറ്റ്കോവിക്കാണ് രണ്ടു ഗ്രാൻസ്ലാം നേടിയിട്ടുള്ള ക്വിറ്റോവയെ തോൽപ്പിച്ചത്.
നിലവിലെ ചാന്പ്യൻ റോജർ ഫെഡറർ, ആറുവട്ടം ചാന്പ്യനായ നൊവാക് ജോക്കോവിച്ച്, മുൻ ചാന്പ്യൻ സ്റ്റാനിസ്ലാസ് വാവ്റിങ്ക തുടങ്ങിയവർ ആദ്യ റൗണ്ടിൽ വിജയം കണ്ടു. സ്ലോവേന്യയുടെ അല്യാഷ് ബെദെനെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ലോക രണ്ടാം നന്പർ ഫെഡറർ രണ്ടാം റൗണ്ടിലെത്തിയത്. 6-3,6-4,6-3 എന്ന സ്കോറിനായിരുന്നു സ്വിസ് ഇതിഹാസത്തിന്റെ വിജയം.
ആറുമാസത്തെ ഇടവേളയ്ക്കു ശേഷം കളിക്കളത്തിൽ മടങ്ങിയെത്തിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് 6-1,6-2,6-4 എന്ന സ്കോറിന് അമേരിക്കയുടെ ഡൊണാൾഡ് യംഗിനെ തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്.
ലിത്വാനിയൻ താരം റിക്കാർഡസ് ബെരാങ്കിസിനെ ഒന്നിനെതിരേ മൂന്നു സെറ്റുകൾക്ക് തകർത്താണ് സ്റ്റാൻ വാവ്റിങ്ക രണ്ടാം റൗണ്ടിലെത്തിയത്. 6-3,6-4,2-6,7-6 എന്ന സ്കോറിനായിരുന്നു ലോക എട്ടാം നന്പർ താരത്തിന്റെ വിജയം. അലക്സാണ്ടർ സ്വരേവ്, ഡൊമിനിക് തീം, യുവാൻ മാർട്ടിൻ ഡെൽപോട്രോ എന്നിവരും ആദ്യ റൗണ്ടിൽ വിജയം കണ്ടവരിൽ ഉൾപ്പെടുന്നു.
വനിതാ വിഭാഗത്തിൽ മുൻ ചാന്പ്യന്മാരായ ജർമനിയുടെ ആഞ്ചലിക്ക കെർബർ, റഷ്യയുടെ മരിയ ഷറപ്പോവ,ലോക ഒന്നാം നന്പർ സിമോണാ ഹാലെപ്, മൂന്നാം സീഡ് ഗാർബിൻ മുഗുരുസ എന്നിവർ രണ്ടാം റൗണ്ടിലെത്തി. ഓസ്ട്രേലിയൻ കൗമാര താരം ദേസ്താനീ അയാവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഇതുവരെ ഒരു ഗ്രാൻഡ്സ്ലാം പോലും നേടാത്ത ലോക ഒന്നാം നന്പറായ ഹാലെപ് രണ്ടാം റൗണ്ടിൽ കടന്നത്. 7-6,6-1 എന്ന സ്കോറിനായിരുന്നു റൊമാനിയൻ താരത്തിന്റെ വിജയം.
സ്വന്തം നാട്ടുകാരിയായ അന്നാ ലെനാ ഫ്രീഡ്സാമിനെതിരേ 6-0,6-4 എന്ന സ്കോറിനായിരുന്നു മുൻ ഒന്നാം നന്പർ കൂടിയായ കെർബറിന്റെ വിജയം. ജർമനിയുടെ തത്യാന മരിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് രണ്ടാം വരവിലെ ആദ്യ ഓസ്ട്രേലിയൻ ഓപ്പണ്‍ കളിക്കുന്ന ഷറപ്പോവ വിജയമാഘോഷിച്ചത്. 6-1,6-4 എന്ന സ്കോറിനായിരുന്നു റഷ്യൻ സുന്ദരിയുടെ വിജയം.
ഫ്രഞ്ച് യുവതാരം ജെസീക്ക പൊൻഷെയെ 6-4,6-3 എന്ന സ്കോറിനു തോൽപ്പിച്ചാണ് സ്പാനിഷ് താരം മുഗുരുസയുടെ രണ്ടാം റൗണ്ട് പ്രവേശനം. ആറാം സീഡായ ചെക്ക് താരം കരോളിനാ പ്ലിസ്കോവ, എട്ടാം സീഡ് ഫ്രാൻസിന്റെ കരോളിൻ ഗാർഷ്യ, പത്താം സീഡ് ജോഹാന്നാ കോണ്ട എന്നിവരും ആദ്യ റൗണ്ടിൽ വിജയം കണ്ടു.
ഫെഡററും ജോക്കോവിച്ചും രണ്ടാം റൗണ്ടിൽ, പെട്രാ ക്വിറ്റോവ പുറത്ത്
12:45 AM Jan 17, 2018 | Deepika.com