സിഡ്നി: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം എയ്ഞ്ചലിക് കെര്‍ബര്‍ സിഡ്നി ഇന്റര്‍നാഷണല്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ കെര്‍ബര്‍ ഓസ്ട്രേലിയയുടെ ആഷ്ലിയ ബാര്‍ടിയെ 6-4, 6-4ന് തോല്പിച്ചു. കെര്‍ബറുടെ 11-ാമത്തെ കിരീടമാണ് സിഡ്നി ഇന്റര്‍നാഷണലിലൂടെ നേടിയത്. പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ഡാനീല്‍ മെദ്വദേവ് ചാമ്പ്യനായി.
രണ്ട് ഗ്രാന്സ്ലാം കിരീടം നേടിയ കെര്‍ബര്‍ക്ക് കഴിഞ്ഞ വര്‍ഷം മോശമായിരുന്നു. റാങ്കിംഗില്‍ 22-ാം സ്ഥാനത്തേക്കു പതിക്കുകയും ചെയ്തു. എന്നാല്‍, ഈ വര്‍ഷം തുടക്കം മുതൽ കെര്‍ബര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാര്ടിക്കെതിരേയുള്ള ജയത്തോടെ കെര്‍ബര്‍ ഈ വര്‍ഷത്തെ ഒമ്പതാം ജയം സ്വന്തമാക്കി. 2016ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ കെര്ബര്ക്കായിരുന്നു.
പുരുഷ സിംഗിള്‍സില്‍ മെദ്വദേവ് ഓസ്ട്രേലിയന്‍ യുവതാരം അലക് ഡി മിനോറെ തോല്‍പ്പിച്ചു. മെദ്വദേവിന്റെ ആദ്യ എടിപി ടൂര്‍ കിരീടമാണ്. ആദ്യ സെറ്റ് നഷ്ടമായ റഷ്യന്‍താരം ശക്തമായ മത്സരത്തിലൂടെ അടുത്ത രണ്ടു സെറ്റ് നേടി ജയിക്കുകയായിരുന്നു. 1-6, 6-4, 7-5നായിരുന്നു ജയം.
കെര്‍ബറും മെദ്വദേവും സിഡ്നി ഇന്റര്‍നാഷണല്‍ ചാന്പ്യന്മാർ
12:00 AM Jan 14, 2018 | Deepika.com