പ്രിയ ചീഫ് ജസ്റ്റീസ്,
വളരെയേറെ വേദനയോടും ആശങ്കയോടും കൂടിയാണ് അങ്ങേയ്ക്ക് ഈ കത്ത് എഴുതുന്നത് ഉചിതമായിരിക്കും എന്നു ഞങ്ങൾ ചിന്തിച്ചത്. പൊതുവേ നീതിനിർവഹണ സംവിധാനത്തിന്റെ പ്രവർത്തനത്തെയും ഉന്നത കോടതികളുടെ സ്വാതന്ത്ര്യത്തെയും ബാധിച്ചതും ബഹുമാനപ്പെട്ട ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ ഓഫീസിന്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ ആഘാതമേൽപ്പിച്ചതുമായ ചില ജുഡീഷൽ ഉത്തരവുകൾ ഈ കോടതിയിൽ നിന്നുണ്ടായത് ചൂണ്ടിക്കാണിക്കാനാണ് (ഈ കത്ത്).
രാജ്യത്ത് കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികൾ രൂപവത്കരിച്ച കാലംമുതലുള്ള ചില പാരന്പര്യങ്ങളും കീഴ്വഴക്കങ്ങളും ജുഡീഷൽ ഭരണത്തിൽ സുസ്ഥാപിതമായിട്ടുള്ളതാണ്. ആ ഹൈക്കോടതികൾ ഉണ്ടായി ഒരു നൂറ്റാണ്ടോളം കഴിഞ്ഞു രൂപംകൊണ്ട ഈ കോടതിയും ആ പാരന്പര്യങ്ങൾ സ്വീകരിച്ചുപോന്നിട്ടുള്ളതാണ്. ആംഗ്ലോ-സാക്സൺ നിയമതത്വസംഹിതയും പ്രയോഗവും ആണ് ഈ പാരന്പര്യത്തിന്റെ പ്രഭവകേന്ദ്രം.
സമന്മാരിൽ ഒന്നാമൻ മാത്രം
പല ജഡ്ജിമാരുള്ള കോടതികളിൽ ക്രമമായി കാര്യങ്ങൾ നടക്കുന്നതിന് ഏതു കേസ് അല്ലെങ്കിൽ ഏതുതരം കേസുകൾ ഏതു ജഡ്ജി അല്ലെങ്കിൽ ബെഞ്ച് കൈകാര്യം ചെയ്യണമെന്നു വ്യവസ്ഥ ചെയ്യുന്ന പട്ടിക(റോസ്റ്റർ)യുടെ അധികാരിയും പട്ടിക തയാറാക്കുന്നതിന്റെ ചുമതലക്കാരനും ചീഫ് ജസ്റ്റീസ് ആണെന്നത് ഈ പാരന്പര്യത്തിലെ സുസ്ഥാപിതമായ തത്വമാണ്. കേസ് റോസ്റ്റർ തയാറാക്കി കോടതിയിലെ വിവിധ ജഡ്ജിമാരെ ചുമതലപ്പെടുത്താനുള്ള ചീഫ് ജസ്റ്റീസിന്റെ അവകാശം അംഗീകരിക്കുന്നത് കോടതിയുടെ കാര്യക്ഷമവും അച്ചടക്കപൂർണവുമായ പ്രവർത്തനത്തിനു വേണ്ടിയുള്ള കീഴ്വഴക്കം മാത്രമാണ്; ചീഫ് ജസ്റ്റീസിനു സഹപ്രവർത്തകരുടെ മേൽ നിയമപരമോ വസ്തുതാപരമോ ആയ എന്തെങ്കിലും ഉന്നതാധികാരത്തിന്റെ അംഗീകാരമല്ല. ചീഫ് ജസ്റ്റീസ് സമന്മാരിൽ ഒന്നാമൻ മാത്രമാണെന്ന്, അത്രമാത്രമാണെന്ന്, ഈ രാജ്യത്തെ നിയമതത്വസംഹിതയിൽ ആവർത്തിച്ചുറപ്പിച്ചിട്ടുള്ളതുമാണ്. റോസ്റ്റർ തയാറാക്കുന്നതിലാകട്ടെ, ഓരോ കേസിനും വേണ്ട ബെഞ്ചിന്റെ വലുപ്പവും ഘടനയും സംബന്ധിച്ചു കാലങ്ങളായി തുടരുന്ന കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളുമാണ് ചീഫ് ജസ്റ്റീസിനെ നയിക്കേണ്ടത്.
നിർദിഷ്ട റോസ്റ്റർ പ്രകാരമുള്ള എണ്ണവും ഘടനയും ഉള്ള ഉചിതമായ തലത്തിലെ ബെഞ്ചുകൾ കേട്ട് വിധി കൽപ്പിക്കേണ്ട ഒരു കാര്യത്തിൽ ഏതെങ്കിലും ജഡ്ജിയോ ബെഞ്ചോ അതു പരിഗണിക്കാതെ കേസുകൾ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുകയില്ല എന്നതും ഈ തത്വത്തിൽനിന്നുണ്ടാകുന്ന സ്വാഭാവിക അനുമാനമാണ്.
തത്വങ്ങൾ പാലിച്ചില്ല
ഈ രണ്ടു തത്വങ്ങളിൽനിന്നുള്ള വ്യതിയാനം അസുഖകരവും അനാശാസ്യവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, രാഷ്ട്രഗാത്രത്തിൽ ഈ സ്ഥാപനത്തിന്റെ ഐക്യദാർഢ്യത്തെപ്പറ്റി സംശയം ജനിപ്പിക്കുകയും ചെയ്യും. അത്തരം മാറ്റങ്ങൾ വഴിയുണ്ടാകുന്ന അവ്യവസ്ഥ ഇതിനു പുറമേയുണ്ട്.
മേൽപ്പറഞ്ഞ രണ്ടു തത്വങ്ങൾ സമീപകാലത്ത് പാലിക്കപ്പെട്ടില്ല എന്നു പറയേണ്ടിവരുന്നതിൽ ഞങ്ങൾക്കു ഖേദമുണ്ട്.രാജ്യത്തെയും ഈ സ്ഥാപനത്തെയും സംബന്ധിച്ചു ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന കേസുകൾ ഈ കോടതിയുടെ ചീഫ് ജസ്റ്റീസുമാർ ഒരു യുക്തിയുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ബെഞ്ചുകൾക്ക് നൽകിയിട്ടുണ്ട്. ഏതുവിധേനയും തടയേണ്ടതാണത്. സ്ഥാപനത്തിന് വിഷമമുണ്ടാകാതിരിക്കാനായി ഞങ്ങൾ വിശദാംശങ്ങൾ പറയുന്നില്ല. എങ്കിലും അത്തരം നയംമാറ്റങ്ങൾ ഈ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ കുറേ വികലമാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ.
എങ്ങനെ കൈകാര്യം ചെയ്യും?
മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയറിന് (ജഡ്ജി നിയമനം സംബന്ധിച്ച നടപടിക്രമങ്ങളെപ്പറ്റിയുള്ളത്) അന്തിമരൂപം നൽകുന്നതിൽ പൊതുതാത്പര്യാർഥം, ഇനി കാലതാമസം പാടില്ലെന്ന് ആർ.പി. ലൂത്രയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ 2017 ഒക്ടോബർ 26-നു പുറപ്പെടുവിച്ച ഉത്തരവിനെപ്പറ്റി ഇത്തരുണത്തിൽ അങ്ങയെ അറിയിക്കേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു. സുപ്രീംകോർട്ട് അഡ്വക്കറ്റ്സ് ഓൺ റിക്കാർഡ് അസോസിയേഷനും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ [(2016) 5 എസ്സിസി1] സുപ്രീംകോടതി ഭരണഘടനാബെഞ്ച് തീർപ്പാക്കിയതാണ് മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ വിഷയം എന്നിരിക്കെ അതു വേറൊരു ബെഞ്ചിന് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നു മനസിലാക്കാൻ പ്രയാസമുണ്ട്.
അതുമാത്രമല്ല, ഭരണഘടനാബെഞ്ചിന്റെ വിധിയെത്തുടർന്ന് (താങ്കൾ ഉൾപ്പെട്ട) അഞ്ചു ജഡ്ജിമാരുടെ കൊളീജിയം വിശദ ചർച്ചകൾ നടത്തുകയും മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ അംഗീകരിച്ച് 2017 മാർച്ചിൽ ബഹു. ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ അതു ഗവൺമെന്റിലേക്ക് അയയ്ക്കുകയും ചെയ്തു. ഗവൺമെന്റ് പിന്നീട് ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. അതിനർഥം, സുപ്രീംകോർട്ട് അഡ്വക്കറ്റ്സ് ഓൺ റിക്കാർഡ് അസോസിയേഷൻ കേസിലെ വിധിപ്രകാരം തയാറാക്കിയ മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ സ്വീകരിച്ചു എന്നാണ്. അപ്പോൾപ്പിന്നെ മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയറിനെപ്പറ്റി എന്തെങ്കിലും നിരീക്ഷിക്കുകയോ വിഷയം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്ന് ബെഞ്ച് പറയുകയോ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു.
ചർച്ച ചെയ്യണം
2017 ജൂലൈ നാലിന് ഈ കോടതിയുടെ ഏഴംഗ ബെഞ്ച് ബഹു. ശ്രീ ജസ്റ്റീസ് സി.എസ്. കർണന്റെ കേസിൽ തീർപ്പ് കൽപ്പിച്ചിരുന്നു. ആ കേസിൽ ഞങ്ങളിൽ രണ്ടുപേർ (ജഡ്ജിമാരുടെ) നിയമന രീതിയെപ്പറ്റി പുനരാലോചന നടത്തേണ്ടതുണ്ടെന്നും ഇംപീച്ച്മെന്റ് അല്ലാത്ത തിരുത്തൽ നടപടിയെപ്പറ്റി ആലോചിക്കണമെന്നും നിരീക്ഷിച്ചിരുന്നു. ആ ഏഴംഗ ബെഞ്ചിലെ ആരും മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയറിനെപ്പറ്റി പറഞ്ഞതേയില്ല.
മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ സംബന്ധിച്ച ഏതു കാര്യവും ചീഫ് ജസ്റ്റീസുമാരുടെ കോൺഫറൻസിലും ഫുൾകോർട്ടിലുമാണ് ചർച്ച ചെയ്യേണ്ടത്. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം വീണ്ടും ജുഡീഷറി പരിഗണിക്കണമെന്നാണെങ്കിൽ അത് ഒരു ഭരണഘടനാബെഞ്ച് അല്ലാതെ വേറൊരു ബെഞ്ചും ചെയ്യാൻപാടില്ല. മേൽപ്പറഞ്ഞ സംഭവവികാസം വളരെ ഗൗരവപൂർവം വീക്ഷിക്കേണ്ടതുണ്ട്. കൊളീജിയത്തിലെ അംഗങ്ങളോടും ആവശ്യമെങ്കിൽ പിന്നീട് സുപ്രീംകോടതിയിലെ മറ്റു ബഹു. ജഡ്ജിമാരോടും വിശദമായ ചർച്ച നടത്തിയിട്ട് ഈ സാഹചര്യം തിരുത്തുകയും ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യാൻ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ചുമതലപ്പെട്ടയാളാണ്. ആർ.പി. ലൂത്രയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ ഒക്ടോബർ 27-നുണ്ടായ ഉത്തരവിനെത്തുടർന്നുള്ള വിഷയം അങ്ങ് വേണ്ടവിധം കൈകാര്യം ചെയ്തുകഴിഞ്ഞ ശേഷം ആവശ്യമെങ്കിൽ, സമാനമായി കൈകാര്യം ചെയ്യേണ്ട മറ്റ് ഉത്തരവുകളെക്കുറിച്ച് ഞങ്ങൾ അങ്ങയെ അറിയിക്കുന്നതാണ്.
ആദരങ്ങളോടെ,
ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്,
മദൻ ബി. ലോകുർ, കുര്യൻ ജോസഫ്.
വളരെയേറെ വേദനയോടും ആശങ്കയോടും കൂടിയാണ് അങ്ങേയ്ക്ക് ഈ കത്ത് എഴുതുന്നത് ഉചിതമായിരിക്കും എന്നു ഞങ്ങൾ ചിന്തിച്ചത്. പൊതുവേ നീതിനിർവഹണ സംവിധാനത്തിന്റെ പ്രവർത്തനത്തെയും ഉന്നത കോടതികളുടെ സ്വാതന്ത്ര്യത്തെയും ബാധിച്ചതും ബഹുമാനപ്പെട്ട ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ ഓഫീസിന്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ ആഘാതമേൽപ്പിച്ചതുമായ ചില ജുഡീഷൽ ഉത്തരവുകൾ ഈ കോടതിയിൽ നിന്നുണ്ടായത് ചൂണ്ടിക്കാണിക്കാനാണ് (ഈ കത്ത്).
രാജ്യത്ത് കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികൾ രൂപവത്കരിച്ച കാലംമുതലുള്ള ചില പാരന്പര്യങ്ങളും കീഴ്വഴക്കങ്ങളും ജുഡീഷൽ ഭരണത്തിൽ സുസ്ഥാപിതമായിട്ടുള്ളതാണ്. ആ ഹൈക്കോടതികൾ ഉണ്ടായി ഒരു നൂറ്റാണ്ടോളം കഴിഞ്ഞു രൂപംകൊണ്ട ഈ കോടതിയും ആ പാരന്പര്യങ്ങൾ സ്വീകരിച്ചുപോന്നിട്ടുള്ളതാണ്. ആംഗ്ലോ-സാക്സൺ നിയമതത്വസംഹിതയും പ്രയോഗവും ആണ് ഈ പാരന്പര്യത്തിന്റെ പ്രഭവകേന്ദ്രം.
സമന്മാരിൽ ഒന്നാമൻ മാത്രം
പല ജഡ്ജിമാരുള്ള കോടതികളിൽ ക്രമമായി കാര്യങ്ങൾ നടക്കുന്നതിന് ഏതു കേസ് അല്ലെങ്കിൽ ഏതുതരം കേസുകൾ ഏതു ജഡ്ജി അല്ലെങ്കിൽ ബെഞ്ച് കൈകാര്യം ചെയ്യണമെന്നു വ്യവസ്ഥ ചെയ്യുന്ന പട്ടിക(റോസ്റ്റർ)യുടെ അധികാരിയും പട്ടിക തയാറാക്കുന്നതിന്റെ ചുമതലക്കാരനും ചീഫ് ജസ്റ്റീസ് ആണെന്നത് ഈ പാരന്പര്യത്തിലെ സുസ്ഥാപിതമായ തത്വമാണ്. കേസ് റോസ്റ്റർ തയാറാക്കി കോടതിയിലെ വിവിധ ജഡ്ജിമാരെ ചുമതലപ്പെടുത്താനുള്ള ചീഫ് ജസ്റ്റീസിന്റെ അവകാശം അംഗീകരിക്കുന്നത് കോടതിയുടെ കാര്യക്ഷമവും അച്ചടക്കപൂർണവുമായ പ്രവർത്തനത്തിനു വേണ്ടിയുള്ള കീഴ്വഴക്കം മാത്രമാണ്; ചീഫ് ജസ്റ്റീസിനു സഹപ്രവർത്തകരുടെ മേൽ നിയമപരമോ വസ്തുതാപരമോ ആയ എന്തെങ്കിലും ഉന്നതാധികാരത്തിന്റെ അംഗീകാരമല്ല. ചീഫ് ജസ്റ്റീസ് സമന്മാരിൽ ഒന്നാമൻ മാത്രമാണെന്ന്, അത്രമാത്രമാണെന്ന്, ഈ രാജ്യത്തെ നിയമതത്വസംഹിതയിൽ ആവർത്തിച്ചുറപ്പിച്ചിട്ടുള്ളതുമാണ്. റോസ്റ്റർ തയാറാക്കുന്നതിലാകട്ടെ, ഓരോ കേസിനും വേണ്ട ബെഞ്ചിന്റെ വലുപ്പവും ഘടനയും സംബന്ധിച്ചു കാലങ്ങളായി തുടരുന്ന കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളുമാണ് ചീഫ് ജസ്റ്റീസിനെ നയിക്കേണ്ടത്.
നിർദിഷ്ട റോസ്റ്റർ പ്രകാരമുള്ള എണ്ണവും ഘടനയും ഉള്ള ഉചിതമായ തലത്തിലെ ബെഞ്ചുകൾ കേട്ട് വിധി കൽപ്പിക്കേണ്ട ഒരു കാര്യത്തിൽ ഏതെങ്കിലും ജഡ്ജിയോ ബെഞ്ചോ അതു പരിഗണിക്കാതെ കേസുകൾ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുകയില്ല എന്നതും ഈ തത്വത്തിൽനിന്നുണ്ടാകുന്ന സ്വാഭാവിക അനുമാനമാണ്.
തത്വങ്ങൾ പാലിച്ചില്ല
ഈ രണ്ടു തത്വങ്ങളിൽനിന്നുള്ള വ്യതിയാനം അസുഖകരവും അനാശാസ്യവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, രാഷ്ട്രഗാത്രത്തിൽ ഈ സ്ഥാപനത്തിന്റെ ഐക്യദാർഢ്യത്തെപ്പറ്റി സംശയം ജനിപ്പിക്കുകയും ചെയ്യും. അത്തരം മാറ്റങ്ങൾ വഴിയുണ്ടാകുന്ന അവ്യവസ്ഥ ഇതിനു പുറമേയുണ്ട്.
മേൽപ്പറഞ്ഞ രണ്ടു തത്വങ്ങൾ സമീപകാലത്ത് പാലിക്കപ്പെട്ടില്ല എന്നു പറയേണ്ടിവരുന്നതിൽ ഞങ്ങൾക്കു ഖേദമുണ്ട്.രാജ്യത്തെയും ഈ സ്ഥാപനത്തെയും സംബന്ധിച്ചു ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന കേസുകൾ ഈ കോടതിയുടെ ചീഫ് ജസ്റ്റീസുമാർ ഒരു യുക്തിയുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ബെഞ്ചുകൾക്ക് നൽകിയിട്ടുണ്ട്. ഏതുവിധേനയും തടയേണ്ടതാണത്. സ്ഥാപനത്തിന് വിഷമമുണ്ടാകാതിരിക്കാനായി ഞങ്ങൾ വിശദാംശങ്ങൾ പറയുന്നില്ല. എങ്കിലും അത്തരം നയംമാറ്റങ്ങൾ ഈ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ കുറേ വികലമാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ.
എങ്ങനെ കൈകാര്യം ചെയ്യും?
മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയറിന് (ജഡ്ജി നിയമനം സംബന്ധിച്ച നടപടിക്രമങ്ങളെപ്പറ്റിയുള്ളത്) അന്തിമരൂപം നൽകുന്നതിൽ പൊതുതാത്പര്യാർഥം, ഇനി കാലതാമസം പാടില്ലെന്ന് ആർ.പി. ലൂത്രയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ 2017 ഒക്ടോബർ 26-നു പുറപ്പെടുവിച്ച ഉത്തരവിനെപ്പറ്റി ഇത്തരുണത്തിൽ അങ്ങയെ അറിയിക്കേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു. സുപ്രീംകോർട്ട് അഡ്വക്കറ്റ്സ് ഓൺ റിക്കാർഡ് അസോസിയേഷനും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ [(2016) 5 എസ്സിസി1] സുപ്രീംകോടതി ഭരണഘടനാബെഞ്ച് തീർപ്പാക്കിയതാണ് മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ വിഷയം എന്നിരിക്കെ അതു വേറൊരു ബെഞ്ചിന് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നു മനസിലാക്കാൻ പ്രയാസമുണ്ട്.
അതുമാത്രമല്ല, ഭരണഘടനാബെഞ്ചിന്റെ വിധിയെത്തുടർന്ന് (താങ്കൾ ഉൾപ്പെട്ട) അഞ്ചു ജഡ്ജിമാരുടെ കൊളീജിയം വിശദ ചർച്ചകൾ നടത്തുകയും മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ അംഗീകരിച്ച് 2017 മാർച്ചിൽ ബഹു. ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ അതു ഗവൺമെന്റിലേക്ക് അയയ്ക്കുകയും ചെയ്തു. ഗവൺമെന്റ് പിന്നീട് ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. അതിനർഥം, സുപ്രീംകോർട്ട് അഡ്വക്കറ്റ്സ് ഓൺ റിക്കാർഡ് അസോസിയേഷൻ കേസിലെ വിധിപ്രകാരം തയാറാക്കിയ മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ സ്വീകരിച്ചു എന്നാണ്. അപ്പോൾപ്പിന്നെ മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയറിനെപ്പറ്റി എന്തെങ്കിലും നിരീക്ഷിക്കുകയോ വിഷയം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്ന് ബെഞ്ച് പറയുകയോ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു.
ചർച്ച ചെയ്യണം
2017 ജൂലൈ നാലിന് ഈ കോടതിയുടെ ഏഴംഗ ബെഞ്ച് ബഹു. ശ്രീ ജസ്റ്റീസ് സി.എസ്. കർണന്റെ കേസിൽ തീർപ്പ് കൽപ്പിച്ചിരുന്നു. ആ കേസിൽ ഞങ്ങളിൽ രണ്ടുപേർ (ജഡ്ജിമാരുടെ) നിയമന രീതിയെപ്പറ്റി പുനരാലോചന നടത്തേണ്ടതുണ്ടെന്നും ഇംപീച്ച്മെന്റ് അല്ലാത്ത തിരുത്തൽ നടപടിയെപ്പറ്റി ആലോചിക്കണമെന്നും നിരീക്ഷിച്ചിരുന്നു. ആ ഏഴംഗ ബെഞ്ചിലെ ആരും മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയറിനെപ്പറ്റി പറഞ്ഞതേയില്ല.
മെമ്മോറാണ്ടം ഓഫ് പ്രൊസീഡിയർ സംബന്ധിച്ച ഏതു കാര്യവും ചീഫ് ജസ്റ്റീസുമാരുടെ കോൺഫറൻസിലും ഫുൾകോർട്ടിലുമാണ് ചർച്ച ചെയ്യേണ്ടത്. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം വീണ്ടും ജുഡീഷറി പരിഗണിക്കണമെന്നാണെങ്കിൽ അത് ഒരു ഭരണഘടനാബെഞ്ച് അല്ലാതെ വേറൊരു ബെഞ്ചും ചെയ്യാൻപാടില്ല. മേൽപ്പറഞ്ഞ സംഭവവികാസം വളരെ ഗൗരവപൂർവം വീക്ഷിക്കേണ്ടതുണ്ട്. കൊളീജിയത്തിലെ അംഗങ്ങളോടും ആവശ്യമെങ്കിൽ പിന്നീട് സുപ്രീംകോടതിയിലെ മറ്റു ബഹു. ജഡ്ജിമാരോടും വിശദമായ ചർച്ച നടത്തിയിട്ട് ഈ സാഹചര്യം തിരുത്തുകയും ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യാൻ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ചുമതലപ്പെട്ടയാളാണ്. ആർ.പി. ലൂത്രയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ ഒക്ടോബർ 27-നുണ്ടായ ഉത്തരവിനെത്തുടർന്നുള്ള വിഷയം അങ്ങ് വേണ്ടവിധം കൈകാര്യം ചെയ്തുകഴിഞ്ഞ ശേഷം ആവശ്യമെങ്കിൽ, സമാനമായി കൈകാര്യം ചെയ്യേണ്ട മറ്റ് ഉത്തരവുകളെക്കുറിച്ച് ഞങ്ങൾ അങ്ങയെ അറിയിക്കുന്നതാണ്.
ആദരങ്ങളോടെ,
ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്,
മദൻ ബി. ലോകുർ, കുര്യൻ ജോസഫ്.