പാരീസ്: രണ്ടാം പകുതില്‍ നെയ്മര്‍ സ്പോട് കിക്കില്‍നിന്ന് നേടിയ ഗോളില്‍ ഫ്രഞ്ച് ലീഗ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീ സാന്‍ ഷെര്‍മയിന്‍ സെമിയിലെത്തി. തുടര്‍ച്ചയായി നാലു ലീഗ് കിരീടം നിലനിര്‍ത്തുന്ന പിഎസ്ജി മറുപടിയില്ലാത്ത രണ്ടു ഗോളിന് അമിയെന്‍സിനെ പരാജയപ്പെടുത്തി. പിഎസ്ജിയുടെ ഒരു ഗോള്‍ അഡ്രിയാന്‍ റാബിയറ്റിന്റെ വകയായിരുന്നു. പത്തുപേരുമായാണ് അമിയെന്‍സ് മത്സരം പൂര്‍ത്തിയാക്കിയത്.
പിഎസ്ജിക്കുവേണ്ടി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ എഡിന്‍സണ്‍ കവാനിയില്ലാതെയാണ് ടീമിറങ്ങിയത്. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിയ ആഘോഷിക്കാനായി ഉറുഗ്വെയിലേക്കു കവാനി പോയിരിക്കുകയാണ്. ഞായറാഴ്ച നടന്ന ഫ്രഞ്ച് കപ്പില്‍ റെനേസിനെതിരേയും കവാനിയില്ലായിരുന്നു.
34-ാം മിനിറ്റില്‍ അമിയന്‍സ് ഗോള്‍കീപ്പര്‍ റെഗിസ് ഗര്‍ട്നര്‍ പെനാല്‍റ്റി ഏരിയയ്ക്കു പുറത്തുവച്ച് കൈലിന് എംബാപ്പെയെ ഫൗള്‍ ചെയ്തതിനു ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി.
കളിയില്‍ പിഎസ്ജി ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പിഎസ്ജി സമനിലക്കെട്ട് പൊട്ടിച്ചു. 53-ാം മിനിറ്റില്‍ ഗോള്‍ പിറന്നു. പെനാല്‍റ്റി ബോക്സിനുള്ളില്‍ നെയ്മറെ ഫൗള്‍ ചെയ്തതിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ബ്രസീലിയന്‍ താരം കൃത്യമായി പന്ത് വലയിലാക്കി. പിഎസ്ജിക്കുവേണ്ടി നെയ്മറുടെ 20-ാമത്തെ ഗോളായിരുന്നു.
ഒരു ഗോള്‍ നേടിയശേഷവും പിഎസ്ജി മുന്നേറ്റം തുടര്‍ന്ന്. കളി തീരാന്‍ 12 മിനിറ്റുള്ളപ്പോള്‍ റാബിയറ്റ് ഹെഡറിലൂടെ പിഎസ്ജിയുടെ രണ്ടാം ഗോള്‍ നേടി. ഗോള്‍ ലൈന്‍ ടെക്നോളജിയിലൂടെയാണ് തീരുമാനം വന്നത്.
പിഎസ്ജി സെമിയിൽ
11:58 PM Jan 11, 2018 | Deepika.com