ന്യൂഡല്‍ഹി: ഡേവിഡ് ജയിംസ് പരിശീലകസ്ഥാനത്ത് എത്തിയതോടെ പുതിയ ഊര്‍ജം ലഭിച്ചതുപോലെ പൂനയ്ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ആ ഊര്‍ജം ഒട്ടും ചോരാതെ നിര്‍ണായകമായ എവേ മത്സരത്തില്‍ ഡൈനാമോസിനെ പരാജയപ്പെടുത്തി. ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്സ് 3-1ന് ഡൈനാമോസിനെതിരേ തകര്‍പ്പൻ ജയം കുറിച്ചു.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കു കുതിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണ്. പൊട്ടിയ തലയില്‍ ബാന്‍ഡേജ് ഒട്ടിച്ചു കളിച്ച കേരളത്തിന്റെ സ്വന്തം ഹ്യൂമേട്ടനാണ് കേരളത്തിന്റെ മൂന്നു ഗോളും നേടിയത്.
സ്വന്തം സ്റ്റേഡിയത്തില്‍ തുടക്കം മുതല്‍ ഡല്‍ഹിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ 12-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമും ആരാധകരും കാത്തിരുന്ന നിമിഷമെത്തി. സ്വന്തം ഹ്യൂമേട്ടന്റെ ഗോളില്‍ കേരളം മുന്നില്‍. കറേജ് പെക്കൂസന്റെ പാസില്‍നിന്ന് തെന്നിവീണ് ഹ്യൂം പന്ത് വലയിലാക്കി. ഗോള്‍ നേടിയതോടെ പതിവ് പോലെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പാളുന്നതും കണ്ടു. റോമിയോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഡൈനാമോസ് ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് ഇരച്ചുകയറി. 44-ാം മിനിറ്റില്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിക്ക് സമനില നല്കി. റോമിയോയുടെ ഫ്രീകിക്കില്‍നിന്നാണ് ഗോള്‍ പിറന്നത്. ഇതിനിടെ ഹ്യൂമിന് ഡല്‍ഹി പ്രതിരോധതാരവുമായി കൂട്ടിയിടിച്ച് തലമുറിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഡൈനാമോസ് മികച്ച നീക്കം നടത്തി. എന്നാല്‍ പ്രതിരോധം പൊളിയാതെ ബ്ലാസ്റ്റേഴ്സ് സൂക്ഷിച്ചതോടെ ഗോള്‍ മാത്രം വന്നില്ല. 78-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ഈ ഗോളും നമ്മുടെ സ്വന്തം ഹ്യൂമേട്ടന്റെതായിരുന്നു. പെക്കൂസന്റെ പാസിലായിരുന്നു ഗോള്‍. ഐഎസ്എലില്‍ ഹ്യൂമിന്റെ 25-ാം ഗോളായിരുന്നു. മൂന്നു പ്രതിരോധക്കാരെ വെട്ടിച്ചാണ് ഹ്യൂം വലകുലുക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം വീണ്ടും പാളുന്നതുകണ്ടു. നായകന് സന്ദേശ് ജിങ്കന് രക്ഷകനായി.
ലീഡ് നേടിയതോടെ ബ്ലാസ്റ്റേഴ്സിന് പുതിയ ആത്മവിശ്വാസം കിട്ടിയതുപോലെയായി. ലീഡ് ഉയര്‍ത്താനായി ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. അതിനു ഫലവും കണ്ടു. മാര്‍ക് സ്റ്റിഫാനോസിന്റെ പാസില്‍ ഹ്യൂം 83-ാം മിനിറ്റില്‍ ഹാട്രിക് കുറിച്ചു. മുന്നില്‍ നിരന്ന പ്രതിരോധക്കാരെ വെട്ടിച്ചു കടന്ന ഹ്യൂമിനു മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. ഗോള്‍കീപ്പര്‍ക്ക് ഒരവസരം പോലും നല്‍കാതെ കനേഡിയന്‍ താരം ചിപ്പ് ചെയ്ത പന്ത് വലയില്‍.
ഹാ!..ട്രിക് ഹ്യൂം
11:46 PM Jan 10, 2018 | Deepika.com