കൊച്ചി: റെനെ മ്യൂലന്സ്റ്റിന് പാതി വഴിയില്‍ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിനെ കരകയറ്റാന്‍ ഡേവിഡ് ജയിംസ് എത്തുന്നു. മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ജയിംസിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പറും മാനേജറുമായിരുന്ന ഡേവിഡ് ജയിംസിനു ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിച്ചിരുന്നു. ഏഴു മത്സരങ്ങളില്‍ ഒന്നു മാത്രം ജയിച്ചു നില്ക്കുന്ന ടീമിനെ രക്ഷിക്കാന്‍ പഴയ കപ്പിത്താനില്‍ മാനേജ്മെന്റ് വിശ്വാസം അര്‍പ്പിക്കുന്നതിനു പിന്നിലും ആദ്യ സീസണിലെ മികച്ച റിക്കാര്‍ഡാണ്. കൂടാതെ, തോല്‍വിയോടെ ആരാധകരില്‍നിന്നു ഏറ്റുവാങ്ങുന്ന വിമര്‍ശനങ്ങള്‍ ഒരുപരിധിവരെ തടയാനും ഡേവിഡ് ജയിംസിനെ അവരോധിക്കുന്നതിലൂടെ മാനേജ്മെന്റിനു സാധിക്കും.
ആദ്യ സീസണിനു ശേഷം പിന്നീട് ബ്ലാസ്റ്റേഴ്സിലേക്കു വന്നിട്ടില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തോടുള്ള സ്നേഹം പലവുരു അദ്ദേഹം പ്രകടിപ്പിച്ചതാണ്. ഏഷ്യന്‍ ടൂറിലായിരുന്ന ഡേവിഡ് ജയിംസ് കൊച്ചിയിലെത്തിയപ്പോള്‍ മുതല്‍ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്നലെ ടീം മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനായത്. എഫ്സി പൂന സിറ്റിക്കെതിരായ മത്സരത്തിനായി പനമ്പള്ളി സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ടീമിന്റെ ക്യാമ്പിലെത്തുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 200ല്‍ അധികം മത്സരങ്ങള്‍ കളിച്ചതിന്റെയും 53 കളികളില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞതിന്റെയും അനുഭവ സമ്പത്താണു ഡേവിഡ് ജയിംസിന്റെ കൈമുതല്‍.
ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി 12 കളികളിലും അദ്ദേഹം മഞ്ഞ ജഴ്സിയണിഞ്ഞു. ഇംഗ്ലീഷ് ക്ലബ് വാറ്റ്ഫഡിലൂടെ പ്രീമിയര്‍ ലീഗിലെത്തിയ ഡേവിഡ് ജയിംസ് ലിവര്പൂളിലെത്തിയതോടെയാണു ശ്രദ്ധേയനായത്. ചെമ്പടയ്ക്കു വേണ്ടി 1992 മുതല്‍ 96 വരെ 214 മത്സരങ്ങളില്‍ അദ്ദേഹം ഗോള്‍ പോസ്റ്റിനു മുന്നില്‍ ചോരാത്ത കൈകളുമായി കാവല്‍നിന്നു. തുടര്‍ന്നു ആസ്റ്റണ്‍ വില്ലയ്ക്കും വെസ്റ്റ്ഹാമിനും വേണ്ടി കളിച്ച ശേഷം ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തി. ഡേവിഡ് ജയിംസും ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണുമെല്ലാം പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ പരസ്പരം പോരാടിയിട്ടുണ്ട്.
ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ ടീമുകളുടെ ഡെര്‍ബിയില്‍ വെസ് ബ്രൗണും ഡേവിഡ് ജയിംസും ഏറ്റുമുട്ടിയിട്ടുമുണ്ട്. കൊട്ടിഘോഷിച്ചു കൊണ്ടു വന്ന മ്യൂലന്സ്റ്റിന് എന്ന സര് അലകസ് ഫെര്‍ഗൂസന്റെ ശിഷ്യന് പരാജയപ്പെട്ടിടത്തു ഡേവിഡ് ജയിംസിനു മുന്നിലുള്ളതു കാഠിന്യം നിറഞ്ഞ ജോലിയാണ്. നിലവില്‍ ഏഴു മത്സരങ്ങളാണു ബ്ലാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതില്‍ അഞ്ചു മത്സരങ്ങളും സ്വന്തം സ്റ്റേഡിയത്തിലാണു നടന്നത്. ഇന്നത്തെ മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ മഞ്ഞപ്പടയ്ക്കു ഹോം മത്സരങ്ങള്‍ മൂന്നെണ്ണം മാത്രമായി ചുരുങ്ങും.
കൊച്ചിയിലെ നിറഞ്ഞ ഗാലറിയില്‍ കളിക്കുന്ന ആത്മവിശ്വസം ടീമിന്റെ മുന്‍ സീസണുകളിലെ പ്രകടനം വച്ചു വിലയിരുത്തുമ്പോള്‍ ബ്ലാസ്റ്റേഴ്സിനു ലഭിക്കാറില്ല. ഈ പ്രതിസന്ധിയാണു ഡേവിഡ് ജയിംസ് പ്രധാനമായും അഭിമുഖീകരിക്കാന്‍ പോകുന്നത്. ഇതു കടന്നു പ്ലേഓഫില്‍ ടീമിനെ എത്തിക്കുയെന്ന സുപ്രധാന ദൗത്യമാണു കൊച്ചിയില്‍ ഡേവിഡ് ജയിംസിനെ കാത്തിരിക്കുന്നത്.
വരുണ്‍ ത്രിപുരനെനി കേരള ബ്ലാസ്റ്റേഴ്സ് സിഇഒ
ഡേവിഡ് ജയിംസിനെ സന്തോഷത്തോടെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കു സ്വാഗതം ചെയ്യുന്നു. അദ്ദേഹം ആദ്യ ഐഎസ്എല്‍ സീസണില്‍ നമ്മോടൊപ്പമുണ്ടായിരുന്നു. ടീമിനെ മനസിലാക്കാനും അവരുമായി ഇടപഴകാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഇപ്പോഴത്തെ അവസ്ഥയില്‍ ഗുണകരമാകും.
ഡേവിഡ് ജയിംസ് (ബ്ലാസ്റ്റേഴ്സ് പരിശീലകൻ)
2014-ൽ ഞാന്‍ സ്നേഹിച്ച ഒരു ടീമിന്റെ പരിശീലകനായി എനിക്ക് ഒരിക്കല്‍ക്കൂടി അവസരം നല്‍കിയതില്‍ അഭിമാനിക്കുന്നു. ഫുട്ബോള്‍ അഭിനിവേശവും പിന്തുണയും ഉള്‍ക്കൊള്ളുന്ന കായിക സംസ്കാരം ഉള്ള ഒരു നാടിന്റെ മൂല്യങ്ങള്‍ പിന്തുടരുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ്ബിനും എനിക്കും വേണ്ടി പുതിയ ചരിത്രം രചിക്കുന്നതിലാണ് ഞാന്‍ ഉറ്റുനോക്കുന്നത്.
പറന്നിറങ്ങിയത് അര്‍ധരാത്രിയില്‍
എല്ലാ വര്‍ഷങ്ങളിലും ഒരു ലോക പര്യടനം പതിവുണ്ട് ഡേവിഡ് ജയിംസിന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചു കൊണ്ടിരുന്ന കാലം തൊട്ടേയുള്ള പതിവാണ്. ഇത്തവണയും അത്തരത്തിലൊരു യാത്രയ്ക്കായി മലേഷ്യയില്‍ എത്തിയപ്പോഴാണ് നാടകീയമായി കേരള ബ്ലാസ്റ്റേഴ്സ് അധികൃതരുടെ വിളി ജയിംസിനെത്തുന്നത്.
അടുത്ത വിമാനത്തില്‍ രാത്രി 10.50ന് നെടുമ്പാശേരിയില്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ പോലുമില്ലായിരുന്നു. ബുധനാഴ്്ച രാവിലെ കൊച്ചിയിലെ ഹോട്ടലില്‍വച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ചര്‍ച്ച. ഇയാന്‍ ഹ്യൂമും അധികൃതര്‍ക്കൊപ്പം ഉണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ ജയിംസ് മഞ്ഞപ്പടയ്ക്കൊപ്പം രണ്ടാം ദൗത്യത്തിന് സമ്മതം മൂളുകയായിരുന്നു.
ജയിംസിന്റെ ഊഴം
12:53 AM Jan 04, 2018 | Deepika.com