ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾ ആകെ ആശയക്കുഴപ്പത്തിലാണ്. നിലനിർത്തേണ്ട കളിക്കാരുടെ ലിസ്റ്റ് കൊടുക്കേണ്ട അവസാന ദിവസം നാളെയാണെന്നതുതന്നെ കാരണം. ടീമുകൾ പലതും കൂട്ടിയും കിഴിച്ചും കണക്കു കൂട്ടുകയാണ്! ആരെ കൊള്ളണം ആരെ തള്ളണം എന്നറിയാതെ. ഒരു ടീമിന് മൂന്ന് ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശ കളിക്കാരെയുമാണ് നിലനിർത്താൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ തികഞ്ഞ ശ്രദ്ധയോടെയാണ് ഫ്രാഞ്ചൈസികൾ ഈ പ്രക്രിയയിലൂടെ കടന്നുപോകുന്നത്.
സംശയമില്ലാതെ മുംബൈ
നിലവിലെ ചാന്പ്യന്മാർ നിലനിർത്തേണ്ട താരങ്ങളുടെ കാര്യത്തിൽ ഏകദേശ തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ലോട്ടറിയടിച്ചിരിക്കുന്നത് പാണ്ഡ്യ സഹോദരങ്ങൾക്കാണ്. ഹർദിക്കിനെയും ക്രുണാൽ പാണ്ഡ്യമാരെ നിലനിർത്തുന്നതോടെ കുന്തമുനയായ ജസ്പ്രീത് ബുംറെയെ വിട്ടുകളയേണ്ടിവരും. ബുംറെയെ റൈറ്റ് ടു മാച്ച് കാർഡിലൂടെ ടീമിലെത്തിക്കാമെന്നാണ് മുംബൈ കണക്കുകൂട്ടുന്നത്. വിദേശതാരങ്ങളിൽ ജോസ് ബട്ലറാകും നിലനിർത്തപ്പെടുന്ന ഒരു താരം. കെയ്റണ്‍ പൊളാർഡിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഡൽഹിക്കു യുവാക്കൾ മതി
യുവതാരങ്ങളിൽ വിശ്വാസമർപ്പിക്കാനാണ് ഡൽഹി മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. റിഷാഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരാകും നിലനിർത്തപ്പെടുന്ന ഇന്ത്യൻ താരങ്ങൾ. വിദേശതാരങ്ങളെ ആരുംതന്നെ ടീം നിലനിർത്തില്ലെന്നാണ് സൂചന.
ഒത്തുകളി വിവാദത്തെത്തുടർന്ന് രണ്ടു സീസണുകളിൽ വിലക്കിലായിരുന്ന ചെന്നൈ സൂപ്പർകിംഗ്സും ഒപ്പം നിർത്തേണ്ട താരങ്ങളുടെ കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടുണ്ട്. ക്യാപ്റ്റൻ എം.എസ്. ധോണി, സുരേഷ് റെയ്ന എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജയാകും സ്ഥാനം ഉറപ്പിക്കുക. ഡ്വെയ്ൻ ബ്രാവോ ആയിരിക്കും വിദേശതാരങ്ങളിലെ ആദ്യ ചോയ്സ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിൽ സൂപ്പർ താരം ഡേവിഡ് വാർണറെ വിട്ടുകളയില്ലെന്ന് ടീം വ്യക്തമാക്കി. ഇന്ത്യൻ താരങ്ങളിൽ അത്രയൊന്നും വലിയ താരമല്ലാത്ത ദീപക് ഹൂഡയാകും നിലനിർത്തപ്പെടുക. രാജസ്ഥാൻ റോയൽസ് സ്റ്റീവ് സ്മിത്തിനെ നിലനിർത്തുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും എ.ബി. ഡിവില്യേഴ്സിനെയും കൈവിടില്ലെന്നാണ് സൂചന.
എന്താണ് റൈറ്റ് ടു മാച്ച്
ഐപിഎൽ താരലേലത്തിലെ പുതിയ രീതിയാണ് റൈറ്റ് ടു മാച്ച് നിയമം. ഒരു ടീമിന് മൂന്നു താരത്തെ ഈ രീതിയിൽ നിലനിർത്താം. ഉദാഹരണത്തിന്, കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി കളിച്ച അക്ഷർ പട്ടേലിനെ ഡൽഹി മൂന്നു കോടി രൂപയ്ക്ക് വിളിക്കാൻ തീരുമാനിക്കുന്നു. ഈ തുകയ്ക്കുതന്നെ പഞ്ചാബിന് വേണമെങ്കിൽ താരത്തെ നിലനിർത്താം. ഈ മാസം 27, 28 തീയതികളിൽ ബംഗളൂരുവിലാണ് താരലേലം.
ആരെ കൊള്ളും, ആരെ തള്ളും; ഐപിഎലിൽ ആകാംക്ഷ
01:06 AM Jan 03, 2018 | Deepika.com