പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ഇതോടെ ഇത്തവണത്തെ ആഷസ് പരമ്പര നഷ്ടമാകുമെന്ന അവസ്ഥയിലാണവര്‍. ഒന്നാം ഇന്നിംഗ്സില്‍ 259 റണ്‍സിന്റെ കുറവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ പതറുകയാണ്.
ഓസീസ് സ്കോര്‍ മറികടക്കണമെങ്കില്‍ ഇനിയും 127 റണ്‍സ് കൂടി വേണമെന്നിരിക്കേ മറ്റൊരു തോല്‍വിയുടെ വക്കിലായിരിക്കുകയാണ് ഇംഗ്ലണ്ട്. അലിസ്റ്റര്‍ കുക്ക് (14), സ്റ്റോണ്‍മെന്‍ (മൂന്ന്), ജെയിംസ് വിന്‍സ് (55), ജോ റൂട്ട് (14) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ ഇംഗ്ലണ്ടിനു നഷ്ടമായത്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് തോല്‍വി ഒഴിവാക്കണമെങ്കില്‍ അദ്ഭുത പ്രകടനം ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്കോര്‍: ഇംഗ്ലണ്ട് - 403, നാലിന് 132. ഓസ്ട്രേലിയ - ഒന്‍പതിന് 662 ഡിക്ലയേര്‍ഡ്
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറികളുമായി ഇംഗ്ലണ്ടിനെ രക്ഷിച്ച ഡേവിഡ് മിലന് (28), ബെയര്‍സ്റ്റോ (14) എന്നിവരാണ് ക്രീസില്‍. ഓസീസിനായി ഹെയ്സല്‍വുഡ് രണ്ടും സ്റ്റാര്‍ക്ക്, ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നാലാം ദിനം വളരെ വേഗത്തില്‍ ഓസീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ സ്കോര്‍ 662ല്‍ നില്‍ക്കെ ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു; 259 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. മിച്ചല്‍ മാര്‍ഷ് 181 റണ്‍സെടുത്തു പുറത്തായി. അധികം താമസിയാതെ ഡബിള്‍ സെഞ്ചുറി വീരന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 239 റണ്‍സില്‍ പുറത്തായി. 399 പന്തില്‍ 30 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടെയാണ് സ്മിത്ത് 239 റണ്‍സെടുത്തത്. ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് തുടര്‍ച്ചയായി നാലു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന താരവുമായി. 2001-2005 കാലഘട്ടത്തില്‍ അഞ്ചു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് നേട്ടം പിന്നിട്ട മാത്യു ഹെയ്ഡനു ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ താരമാണ് സ്മിത്ത്. 108-ാം ഇന്നിംഗ്സില്‍ 22ാം സെഞ്ചുറി കുറിച്ച സ്മിത്ത് ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ്.
ബ്രാഡ്മാന് (58), സുനില്‍ ഗാവസ്കര്‍ (101) എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സ്മിത്തിനു മുന്നിലുള്ളത്. രണ്ടു വിക്കറ്റും ജയിംസ് ആന്‍ഡേഴ്സണായിരുന്നു. ടിം പെയിന്‍ (49), പാറ്റ് കമ്മിന്‍സ് (41) എന്നിവര്‍ ചേര്‍ന്ന് ഓസീസ് സ്കോര്‍ 650 കടത്തി. ഇംഗ്ലണ്ടിനായി ആന്ഡേഴ്സന് നാലും ഒവര്‍ട്ടന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ട്, അവസാന ആറു വിക്കറ്റുകള്‍ വെറും 35 റണ്‍സിനു നഷ്ടപ്പെടുത്തിയതില്‍ അവര്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാകും.
ആഷസ്: മൂന്നാം ടെസ്റ്റിൽ ഓസീസ് ജയത്തിലേക്ക്
09:47 PM Dec 17, 2017 | Deepika.com