മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ വക ക്രിക്കറ്റ് താരങ്ങള്‍ക്കു പുതുവത്സര സമ്മാനം. വേതനവര്‍ധനയുടെ രൂപത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നത് ഏവരും ഞെട്ടുന്ന തുകയാണ്. അടുത്ത വര്‍ഷം മുതല്‍ താരങ്ങള്‍ക്ക് 100 ശതമാനം വേതന വര്‍ധനയാണ് ബിസിസിഐ നല്കാനുദ്ദേശിക്കുന്നത്.
വേതനം വര്‍ധിപ്പിക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന് രവി ശാസ്ത്രിയുമടക്കമുള്ളവര് നേരത്തെ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം. എന്നാല്‍, അവർ ആവശ്യപ്പെട്ടതിനേക്കാളും വളരെ കൂടുതൽ വര്‍ധനയാണ് അംഗങ്ങള്‍ക്കു ലഭിക്കുന്നത്. അടുത്ത സീസണ് മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കും.
വേതന പരിഷ്കരണത്തിനായി മാത്രം ബിസിസിഐ അനുവദിക്കുന്നത് 200 കോടി രൂപയാണ്. ഇപ്പോള്‍ നല്കുന്ന 180 കോടിക്ക് പുറമേയാണിത്. സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായുള്ള ഭരണസമിതിയാണ് ശമ്പളം പുതുക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
സീനിയര്‍-ജൂണിയര്‍ ടീമുകള്‍ക്ക് എത്ര പണം നല്‍കുമെന്ന കാര്യത്തിൽ പരിശോധന ബിസിസിഐ തുടങ്ങിക്കഴിഞ്ഞു.
ബിസിസിഐയുടെ വാര്‍ഷിക വരുമാനത്തിന്റെ 26 ശതമാനമാണ് കളിക്കാര്‍ക്ക് വേതനമായി വീതിച്ച് നല്‍കുന്നത്. മൂന്ന് തട്ടായാണ് വേതനം നല്‍കുന്നത്. രാജ്യാന്തര താരങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനവും ശേഷിക്കുന്ന ഭാഗം വനിതകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കുമായി നല്‍കുന്നതാണ് കരാര്‍.
പുതിയ വേതനം പ്രകാരം വര്‍ഷം 46 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് 11 കോടി രൂപയോളം ലഭിക്കും. നിലവില്‍ കോഹ്ലിയുടെ ശമ്പളം 5.51 കോടിയാണ്. ഐപിഎലില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം ബിസിസിഐ നല്കുന്നു എന്നര്‍ഥം. 12 മുതല്‍ 15 ലക്ഷം വരെ വാങ്ങിയിരുന്ന രഞ്ജി താരങ്ങള്‍ക്ക് ഇനി 30 ലക്ഷം വര്‍ഷം ലഭിക്കും.
ആഭ്യന്തര താരങ്ങള്‍ക്കും വേതനവര്‍ധന വേണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ താരങ്ങള്‍ക്കു ബമ്പര്‍ !
12:01 AM Dec 16, 2017 | Deepika.com