മെല്‍ബണ്‍: വോ സഹോദരന്മാര്ക്ക് (മാര്‍ക്ക് വോ, സ്റ്റീവ് വോ) പിന്‍ഗാമിയായി കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി ഓസ്ട്രേലിയന്‍ ക്രിക്കറ്റിലേക്ക്. മുന്‍ ഓസീസ് നായകന് സ്റ്റീവ് വോയുടെ മകന് ഓസ്റ്റിന്‍ വോയെ അണ്ടര്‍ 19- ലോകകപ്പ് ടീമില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജയിംസ് സണ്ടര്‍ലാന്‍ഡിന്റെ മകന് വില്‍ സണ്ടര്‍ലാന്‍ഡും ടീമിൽ ഇടം നേടി. ജാസണ്‍ സംഗ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സണ്ടര്‍ലാന്‍ഡിന്റെ മകന് വില്‍.
കഴിഞ്ഞ മാസം ആഷസിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന് വേണ്ടി സംഗ സെഞ്ചുറി (133) നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓസീസിന് വേണ്ടി സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സംഗ. ഈ മികവാണ് അണ്ടര്‍-19 ടീമിന്റെ അമരക്കാരനാകാന് സംഗയ്ക്ക് തുണയായത്. അണ്ടര്‍-17 ടൂര്‍ണമെന്റുകളിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് സ്റ്റീവ് വോയുടെ പുത്രന് ഓസ്റ്റിന്‍ ടീമിൽ ഇടം നേടിയത്.
മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ റയാന് ഹാരിസാണ് ടീമിന്റെ കോച്ച്. മുന്‍ ഓപ്പണര്‍ ക്രിസ് റോജേഴ്സാണ് ഹാരിസിന്റെ സഹായി. ജനുവരി 13 മുതല്‍ ഫെബ്രുവരി മൂന്ന് വരെ ന്യൂസിലന്‍ഡിലാണ് അണ്ടര്‍-19 ലോകകപ്പ് നടക്കുന്നത്. ബി ഗ്രൂപ്പിലാണ് ഓസ്ട്രേലിയയുടെ സ്ഥാനം. ജനുവരി 14ന് ഇന്ത്യക്കെതിരേയാണ് ഓസീസിന്റെ ആദ്യ മത്സരം. സിംബാബ്വെ പാപ്പുവ ന്യൂ ഗിനിയ എന്നിവരാണ് ബി ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങള്‍.
സ്റ്റീവ് വോയുടെ മകനും ക്രിക്കറ്റിൽ
12:01 AM Dec 16, 2017 | Deepika.com