പെര്‍ത്ത്: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഭേദപ്പെട്ട സ്കോറിലേക്ക്. 131 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ഡേവിഡ് മലനും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പിരിയാതെ 174 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ ദിനം മത്സരം നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് എന്ന നിലയിലാണ്. 110 റണ്‍സുമായി മലനും 75 റണ്‍സുമായി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍.
150-ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിനെ (7)യാണ് ആദ്യം നഷ്ടമായത്. അതിനിടെ, ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാര്‍ഡ് കുക്ക് ഇന്നലെ സ്വന്തമാക്കി. 32-ാം വയസിലാണ് കുക്ക് ഈ നേട്ടം കൈവരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലായിരുന്നു ഇതുവരെ ഈ റിക്കാര്‍ഡ്. 150ാം ടെസ്റ്റിനിറങ്ങുമ്പോള്‍ 35 വയസായിരുന്നു സച്ചിന്.
കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 11 വര്‍ഷവും 288 ദിവസത്തിനും ശേഷമാണ് കുക്ക് 150ാം ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇതോടെ നേരത്തെ 14 വര്‍ഷവും 200 ദിവസത്തിലും 150 ടെസ്റ്റ് കളിച്ച ദ്രാവിഡിന്റെ റിക്കാര്‍ഡ് പഴങ്കഥയായി. കുക്ക്, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ ജയിംസ് വിന്‍സ് ഓപ്പണര്‍ മാര്‍ക് സ്റ്റോണ്മാനൊപ്പം 63 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. വിന്‍സ് (25), റൂട്ട് (20) സറ്റോൺ മാൻ (56) എന്നിവർ തിളങ്ങി. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റ് നിര്‍ണായകമാണ്. തോറ്റാല്‍ പരമ്പര നഷ്ടമാകും. 1978നു ശേഷം പെര്‍ത്തില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല.
മലന് സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച സ്കോറിൽ
12:19 AM Dec 15, 2017 | Deepika.com