അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് ബ്രസീലിയൻ ക്ലബ് ഗ്രെമിയോയെ നേരിടും. റയൽ ഒന്നിനെതിരേ രണ്ടു ഗോളിന് യുഎഇ ക്ലബ് അൽ ജസീറയെയും ഗ്രെമിയോ ഏകപക്ഷീയമായ ഒരു ഗോളിന് മെക്സിക്കൻ ക്ലബ് പചുക്കയെയും പരാജയപ്പെടുത്തി. ഫിഫ ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റിക്കാർഡ് റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു (ആറ്) സ്വന്തം. അൽ ജസീറയ്ക്കെതിരേ നേടിയ സമനില ഗോളാണ് പോർച്ചുഗീസ് താരത്തെ പുതിയ റിക്കാർഡിലെത്തിച്ചത്.
ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ അല്‍ ജസീറയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്പിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. 41-ാം മിനിറ്റിൽ റൊമാരിഞ്ഞോയുടെ ഗോളിലാണ് അല്‍ ജസീറ ലീഡ് നേടിയത്. 53-ാം മിനിറ്റില്‍ റൊണാള്‍ഡോ റയലിനെ ഒപ്പമെത്തിച്ചു. 81ാം മിനിറ്റില്‍ ഗരെത് ബെയ്ൽ വിജയഗോളും വലയിലാക്കി.
ക്ലബ് ലോകകപ്പ്: റയല്‍-ഗ്രെമിയോ ഫൈനല്‍
12:19 AM Dec 15, 2017 | Deepika.com