ന്യൂഡല്‍ഹി: മാനം കാക്കാൻ മൊഹാലിയിൽ ടീം ഇന്ത്യ. ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. അതേസമയം, ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം തണുത്തു വിറച്ചും ശ്വാസം മുട്ടിയും നനഞ്ഞൊലിച്ചും തുടരുകയാണ്. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റ് പുകമഞ്ഞു മൂലം ഏറെ കഷ്ടപ്പെട്ടാണ് ലങ്കന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പര്യടനത്തില്‍ ഏകദിനത്തിനായി ധര്‍മശാലയിലെത്തിയ ലങ്കയെ എതിരേറ്റത് കനത്ത മഴയാണ്. അടുത്ത മത്സരവേദിയായ മൊഹാലിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ ടീം ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ ടേക് ഓഫ് ചെയ്യാനാകാതെ കാത്തിരുന്നത് നാലുമണിക്കൂറാണ്. കനത്ത മഴതന്നെ കാരണം. ഒടുവില്‍ ഇന്നലെയാണ് ടീം മൊഹാലിയിലേക്കു പറന്നത്.
ഡല്‍ഹിയിലെ മൂന്നാം ടെസ്റ്റില്‍ സമനില വഴങ്ങിയ ലങ്ക, പകരം വീട്ടുന്നതു പോലെയായിരുന്നു ധര്‍മശാലയിലെ ആദ്യ ഏകദിനത്തില്‍ നടത്തിയ പ്രകടനം. തുടര്‍ച്ചയായ പന്ത്രണ്ട് ഏകദിന തോല്‍വികള്‍ക്ക് അവസാനം കുറിച്ചത് ഇന്ത്യയെ കണക്കറ്റു പ്രഹരിച്ചു കൊണ്ടായിരുന്നു.
ലങ്കയോടേറ്റ നാണംകെട്ട തോല്‍വിയുടെ സമ്മര്‍ദത്തില്‍ നില്ക്കുന്ന ഇന്ത്യക്ക് ഇന്ന് മൊഹാലിയില്‍ നടക്കുന്ന രണ്ടാം ഏകദിനം കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. മൂന്നു മത്സരങ്ങളുള്ള മത്സരത്തില്‍ ലങ്ക 1-0 ന് മുന്നിലായതോടെ ഇന്നത്തെ മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ലങ്കയുടെ നോട്ടം പരമ്പര നേട്ടത്തിലേക്കും.
നായകന് എന്നതിലുപരി ഏറ്റവും മികച്ച ബാറ്റ്സ്മാന് എന്ന നിലയില്‍ വിരാട് കോഹ്ലിയുടെ അഭാവം തന്നെയാണ് ടീമിനെ പരാജയത്തിലേക്കു നയിച്ചതെന്ന് നിസംശയം പറയേണ്ടി വരുന്നു. ബാറ്റിംഗ് പട്ടികയില്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡേ എന്നിവര്‍ 60 പന്തില്‍ നിന്ന് 11 റണ്‍സാണ് ധര്‍മശാലയില്‍ നേടിയത്. ലങ്കന്‍ പേസര്‍മാര്‍ ധര്‍മം നല്കിയതു പോലെ. പാഞ്ഞുവന്ന പന്തുകള്‍ക്കു മുന്നില്‍ ഇവരുടെ തന്ത്രങ്ങളൊന്നും വിലപ്പോയില്ല.
മേല്പ്പാതിക്ക് അത്ര തിളങ്ങാന്‍ കഴിഞ്ഞില്ലെന്ന വസ്തുത നിലനില്ക്കുമ്പോള് തന്നെ ടീമില്‍ പൂര്‍ണമായ അഴിച്ചു പണിയുടെ ആവശ്യമില്ലെന്നു തന്നെയാണ് സെലക്ടര്‍മാരുടെ നിലപാട്.
ലങ്കയ്ക്കാകട്ടെ 50 ഓവര്‍ ക്രിക്കറ്റില്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായ വര്‍ഷമായിരുന്നു ഇത്. ഈയവസ്ഥ പൊളിച്ചെഴുതാനുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നത്. ഈ പരമ്പരയില്‍ അവിടവിടെയായി ഉണര്‍വിന്റെ സൂചനകള്‍ ലങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് മൊഹാലിയില്‍ വിജയിച്ചാല്‍ ആ ഉണര്വിന് കരുത്തു കിട്ടുകയും ചെയ്യും.
പത്ത് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യന്‍ ബാറ്റിംഗ് നിരയെ മടക്കിയയയ്ക്കാന്‍ മുന്‍കൈയെടുത്തത് സുരംഗ ലക്മലാണ്. മാത്യൂസിന്റെ പന്തില്‍ ശിഖര്‍ ധവാന് പുറത്തായതിനു പിന്നാലെ ബാറ്റ്സ്മാന്മാര് ഘോഷയാത്ര പോലെ പവിലിയനിലേക്കു മടങ്ങുന്നതാണ് കാണികള്‍ കണ്ടത്. നായകന് രോഹിത് ശര്‍മയുടെ സമ്പാദ്യം രണ്ടു റണ്‍സ് മാത്രമായിരുന്നു. 38.2 ഓവറില്‍ വെറും 112 റണ്‍സുമായി ഇന്ത്യ പുറത്താകുമ്പോള്‍ തന്നെ ലങ്ക വിജയമുറപ്പിച്ചിരുന്നു. 20.4 ഓവറില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു.
ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചു പണികള്‍ക്കു സാധ്യതയില്ല. മൊഹാലിയിലെ കാലാവസ്ഥ ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 20 ഡിഗ്രിയില്‍ താഴെ മാത്രമുള്ള കൂടിയ താപനിലയും ഇടവിട്ടുള്ള മഴയും ഏതുതരത്തില്‍ കളിയെ ബാധിക്കുമെന്ന് പ്രവചിക്കാനാകില്ല.
കഴിഞ്ഞ വര്‍ഷം മൊഹാലി ഇന്ത്യക്ക് വിജയമാണ് സമ്മാനിച്ചിരുന്നത്. കിവികളോട് പൊരുതിയ മത്സരത്തില്‍ കോഹ്ലി (154), ധോണി (80) എന്നിവരുടെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യക്ക് വിജയം നേടാനായി. 1993 നവംബര്‍ മുതല്‍ 23 മത്സരങ്ങള്‍ക്കു വേദിയായ മൊഹാലിയാണ് ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ നടന്ന ഇന്ത്യന്‍ ഗ്രൗണ്ട്.
ഇന്നത്തെ മത്സരം ലങ്കയ്ക്ക് ചില റിക്കാര്‍ഡുകള്‍ കൂടി സമ്മാനിച്ചേക്കും. ഏഞ്ചലോ മാത്യൂസിന് 5000 ഏകദിന റണ്‍സ് തികയ്ക്കാന്‍ 63 റണ്‍സ് മത്രമാണ് ഇനി ആവശ്യമുള്ളത്. 21 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ നിരോഷന്‍ ഡിക്വെല്ല 1000 ഏകദിന റണ്സിനുടമയാകും.
ധോണിയെ കാത്ത് റിക്കാര്‍ഡുകൾ
മൊഹാലി: ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ മുന്‍ നായകന് മഹേന്ദ്രസിംഗ്ധോണിയെ കാത്തിരിക്കുന്നത് റിക്കാര്‍ഡുകൾ. ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച നാലാമത്തെ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡാണ് ഇന്ന് ധോണിക്കു സ്വന്തമാകുന്നത്. നിലവില്‍ 310 ഏകദിന മത്സരങ്ങളിലാണ് ധോണി കളിച്ചിട്ടുള്ളത്. ഇന്നത്തെ മത്സരത്തോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 311 മത്സരങ്ങള്‍ക്ക് ഒപ്പമെത്താന്‍ ധോണിക്കാകും. ഇതോടെ ഇരുവരും ഒരുമിച്ച് ഇക്കാര്യത്തില്‍ നാലാം സ്ഥാനം പങ്കിടും. ഇന്ത്യന്‍ ടീമിന് വേണ്ടി 307 മത്സരങ്ങളിലും ഏഷ്യന്‍ ഇലവന് വേണ്ടിമൂന്നു മത്സരങ്ങളിലുമാണ് ധോണി ഏകദിന ജഴ്സിയണിഞ്ഞത്.
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ്, 463 മത്സരങ്ങള്‍. 344 മത്സരങ്ങളോടെ രാഹുല്‍ ദ്രാവിഡും, 334 മത്സരങ്ങളോടെ അസ്ഹറുദ്ദീനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച താരമെന്ന റിക്കാര്‍ഡും ധോണിയുടെ പേരിലാണുള്ളത്. 199 മത്സരങ്ങളിലാണ് അദ്ദേഹം നീലപ്പടയെ നയിച്ചിട്ടുള്ളത്. 174 മത്സരങ്ങളില്‍ ക്യാപ്റ്റനായ അസ്ഹറുദ്ദീനും, 146 മത്സരങ്ങള്‍ നയിച്ച സൗരവ് ഗാംഗുലിയും ധോണിക്ക് പിറകിലാണ്. ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് ധോണിക്കു സ്വന്തമാക്കാന്‍ 109 റണ്‍സ് മാത്രം മതി.
മാനം കാക്കാൻ മൊഹാലിയിൽ
11:53 PM Dec 12, 2017 | Deepika.com