സൂററ്റ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സെമിസാധ്യത മങ്ങി. കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ വിദര്‍ഭയ്ക്ക് 501 റണ്‍സ് ലീഡായി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന ശക്തമായ നിലയിലാണ് വിദര്‍ഭ. ഇനി മത്സരം സമനിലയില്‍ കലാശിച്ചാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭ സെമിയിലെത്തും. ഒന്നാം ഇന്നിംഗ്സില്‍ കണ്ട വിദര്‍ഭയുടെ ബാറ്റിംഗ് ആയിരുന്നില്ല രണ്ടാം ഇന്നിംഗ്സിലെത്തിയപ്പോള്‍. ഒന്നാം ഇന്നിംഗ്സില്‍ വളരെ വേഗം പുറത്തായ വിദര്‍ഭ നായകന് ഫയസ് ഫാസല്‍ (119) സെഞ്ചുറി നേടി. നായകനൊപ്പം അപൂര്‍വ് വാംഖഡെ (107) യുടെ ഇന്നിംഗ്സ് കൂടിയെത്തിയപ്പോല് നാലാം ദിനത്തില്‍ കേരളത്തിന് തിരിച്ചടിയായി.
അര്‍ധസെഞ്ചുറിയുമായി വസീം ജാഫറും (58), ഗണേഷ് സതീഷും (65) തിളങ്ങിയതോടെ വിദര്‍ഭയുടെ ലീഡ് 500 കടന്നു. നാലാം ദിനത്തെ കളി നിര്‍ത്തുമ്പോള്‍ 20 റണ്‍സുമായി അക്ഷയ് വിനോദ് വാഡ്കറും നാല് റണ്‍സുമായി കരണ്‍ ശര്‍മ്മയുമാണ് ക്രീസില്‍. കേരളത്തിനായി ജലജ് സക്സേന മൂന്നു വിക്കറ്റ് വീഴ്ത്തി.
ഒന്നിന് 77 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ്് തുടങ്ങിയ വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമായത് അക്ഷയ് വഖാരെയുടെ വിക്കറ്റാണ്. 96 പന്തില്‍ 30 റണ്‍സടിച്ച വഖാരയെ സക്സനേ പുറത്താക്കുകയായിരുന്നു. ഫാസല്‍-വഖാരെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 90 റണ്‍സാണ് എടുത്തത്. എന്നാല്‍ പിന്നീട് വസീം ജാഫറും ഫസലും ചേര്‍ന്ന് മത്സരം പൂര്‍ണമായും വിദര്‍ഭയുടെ നിയന്ത്രണത്തിലാക്കി.
മൂന്നാം വിക്കറ്റില്‍ ജാഫറുമായി ചേർന്ന് 74 റണ്‍സ് ഫസല്‍ പടുത്തുയര്‍ത്തി. വിദര്‍ഭയുടെ സ്കോര്‍ 217ല്‍ നായകനെ കെ.സി. അക്ഷയ് സഞ്ജുവിന്റെ കൈകളിലെത്തിച്ചു. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഗണേഷും വാംഖഡെയും ചേര്‍ന്ന് 135 റണ്‍സ് കൂടി സ്കോറിനോട് കൂട്ടിച്ചേര്‍ത്തു. ഒന്നാം ഇന്നിംഗ്്സില്‍ വിദര്‍ഭ 246 റണ്‍സെടുത്തപ്പോള്‍ കേരളം 176 റണ്‍സിന് പുറത്തായിരുന്നു.
രഞ്ജി ട്രോഫി: വിദര്‍ഭയ്ക്കു കൂറ്റൻ ലീഡ്
12:45 AM Dec 11, 2017 | Deepika.com