പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരി സാന്‍ ഷെര്മയിനു ജയം. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം പിഎസ്ജി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ ആഴ്ചയവസാനം ലീഗ് വണ്ണില്‍ പിഎസ്ജി 2-1ന് സ്റ്റാർസ്ബര്ഗിനോടു തോറ്റിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ ഈ സീസണില്‍ പിഎസ്ജി നേരിട്ട ആദ്യ തോല്‍വിയായിരുന്നു അത്. അതിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടും പരാജയപ്പെട്ടിരുന്നു. 2014 ഡിസംബറിലാണ് ഇതിനുമുമ്പ് പിഎസ്ജി തുടര്‍ച്ചയായി പരാജയപ്പെട്ടത്.
ലിലെയെ 3-1ന് തോല്‍പ്പിച്ചുകൊണ്ടാണ് പിഎസ്ജി വീണ്ടും വിജയപാതയില്‍ തിരിച്ചുവന്നത്. ജയം മുന്‍ ലീഗ് വണ്‍ ചാമ്പ്യന്മാര്ക്ക് രണ്ടാമതുള്ള മോണക്കോയുമായി ഒമ്പത് പോയിന്റ് വ്യത്യാസം നല്കി. 17 കളിയില്‍ പിഎസ്ജിക്കു 44 പോയിന്റും അത്രതന്നെ കളിയില്‍ മോണക്കോയ്ക്ക് 35 പോയിന്റുമാണുള്ളത്. വിജയം പ്രതീക്ഷിച്ചിറങ്ങിയ പിഎസ്ജിയുടെ ആദ്യ ഗോള്‍ 28-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയില്നിന്നെത്തി. 49-ാം മിനിറ്റില്‍ ഹാവിയര്‍ പസ്റ്റോറെ പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തി. 86-ാം മിനിറ്റില്‍ ലിലെയുടെ അന്‍വര്‍ എല്‍ ഗാസി ഒരു ഗോള്‍ തിരിച്ചടിച്ചതോടെ അവസാന മിനിറ്റുകളില്‍ ആവേശം നിറച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ കൈലിയന്‍ എംബാപ്പെ നേടിയ ഗോള്‍ പിഎസ്ജിക്കു വിജയം സമ്മാനിച്ചു.
പിഎസ്ജിക്കു ജയം
12:45 AM Dec 11, 2017 | Deepika.com