സൂററ്റ്: വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറിൽ കേരളം തകര്‍ന്നടിഞ്ഞു. ഇനി കേരളത്തിന്റെ സെമിയെന്ന മോഹം നടക്കണമെങ്കില്‍ വിജയം കൂടിയേ തീരു. അവസാന അഞ്ചു വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടപ്പെടുത്തിയ കേരളം 176 റണ്‍സിന് ഒന്നാം ഇന്നിംഗ്സില്‍ പുറത്തായി. ഇതോടെ വിദര്‍ഭ 70 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിദര്‍ഭ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 77 റണ്‍സ് എന്ന നിലയിലാണ്. 147 റണ്‍സിന്റെ ലീഡാണ് വിദർഭയ്ക്ക്. അര്‍ധസെഞ്ചുറിയുമായി ഫൈസ് ഫാസല്‍ (51), അക്ഷയ് വാഖരെ (7) എന്നിവരാണ് ക്രീസില്‍.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന്റെ ബാറ്റ്സ്മാന്മാര് കളി മറക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 29 റണ്‍സെടുത്ത രോഹന് പ്രേമിന്റെ വിക്കറ്റാണ് മൂന്നാം ദിനം കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നീട് കേരളത്തിന്റെ പ്രതീക്ഷകള്‍ സഞ്ജു സാംസണ്-ജലജ് സക്സേന കൂട്ടുകെട്ടിലായിരുന്നു. എന്നാല്‍ പിടിച്ചു നില്ക്കാന് ശ്രമിച്ച സഞ്ജു 32 റണ്‍സിലെത്തിയപ്പോള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. കേരളത്തിന്റെ സ്കോര്‍ അപ്പോള്‍ 115. 117 പന്തില്‍ 40 റണ്‍സെടുത്ത സക്സേന വാഖരെയുടെ പന്തില്‍ പകരക്കാന്‍ ഫീല്‍ഡര്‍ സലഭ് ശ്രീവാസ്തവയ്്ക്കു ക്യാച്ച്് നല്കി പുറത്തായി. ഇതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ഈ തകര്‍ച്ചയുടെ ആഘാതം സച്ചിന് ബേബി-അരുണ്‍ കാര്‍ത്തിക് കൂട്ടുകെട്ടിന്റെ 48 റണ്‍സ് കുറച്ചു. 11 റണ്‍സ് എടുക്കുമ്പോള്‍ കേരളത്തിന്റെ അവസാന അഞ്ചു വിക്കറ്റുകള്‍ പൊഴിഞ്ഞു. 165 റണ്‍സില്‍ അരുണ്‍ കാര്‍ത്തിക് (21) പുറത്തായി. ഒരു റണ്‍സ് കൂടി കേരളത്തിന്റെ സ്കോറിലെത്തിയശേഷം സച്ചിന് (29) രജനീഷ് ഗുര്‍ബാനിക്കു റിട്ടേണ്‍ ക്യാച്ച് നല്കി. സല്മാന് നിസാര്‍ (7), ബേസില്‍ തമ്പി (2), കെ.സി. അക്ഷയ് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.എം.ഡി. നിധീഷ് (0) പുറത്താകാതെ നിന്നു.
ആര്.എന്‍. ഗുര്‍ബാനി അഞ്ചു വിക്കറ്റ് പിഴുതു.
വിദർഭയിൽ കേരളം ഉരുകി
12:11 AM Dec 10, 2017 | Deepika.com