സൂററ്റ്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്റെ ബൗളിംഗിനു മുന്നില്‍ തകര്‍ന്ന വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം കളി നിർത്തുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റണ്‍സ്എന്ന നിലയിലാണ്.
ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദിന് (8), സന്ദീപ് വാര്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കേരളത്തിന്റെ വിശ്വസ്തനായ ഓപ്പണിംഗ് ബാറ്റ്സ്മാന് ജലജ് സക്സേന (13), രോഹന് പ്രേം (5) എന്നിവരാണ് ക്രീസില്‍. നിര്‍ണാകമായ മത്സരത്തില്‍ എട്ടു വിക്കറ്റ് ശേഷിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ കേരളത്തിന് ഇനിയും 215 റണ്‍സ് കൂടി വേണം.
അഞ്ചു വിക്കറ്റ് പിഴുതെടുത്ത കെ.സി . അക്ഷയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെയും ബൗളിംഗ് മികവിലാണ് കേരളം വിദര്‍ഭയെ 246 റണ്സിനുള്ളിലൊതുക്കിയത്.
രണ്ടാം ദിനം മൂന്നിന് 45 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച വിദര്‍ഭ വന്‍ തകര്‍ച്ചയില്‍നിന്നാണ് പോരാടാനുള്ള സ്കോറിലേക്കെത്തിയത്. ആറു വിക്കറ്റിന് 95 എന്ന നിലയില്‍ പതറിയ വിദര്‍ഭയെ വാലറ്റത്തെ ചെറുത്തുനില്‍പ്പാണ് കരകയറ്റിത്. ഗണേഷ് സതീഷിന്റെ (9) വിക്കറ്റാണ് വിദര്‍ഭയ്ക്ക് രണ്ടാം ദിനം ആദ്യം നഷ്ടപ്പെട്ടത്.
സക്സേനയുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദീന് ക്യാച്ചെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരള ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. മികച്ചരീതിയില്‍ ബാറ്റ് ചെയ്ത കരണ്‍ ശര്‍മയെ (31) സക് സേന വിക്കറ്റിനു മുന്നില്‍ കുരുക്കി. ഈ സമയം വിദര്‍ഭ തകര്‍ച്ചയെ ഉറ്റുനോക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ഒരുമിച്ച വിനോദ് വാഡ്കറും ആദിത്യ സര്‍വാതെയും വിദര്‍ഭയുടെ രക്ഷകരായി. വാഡ്കര്-സര്‍വാതെ സഖ്യം 74 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിക്കൊണ്ട് വിദര്‍ഭയുടെ സ്കോര്‍ 160 കടത്തി.
വിദര്‍ഭയുടെ സ്കോര്‍ 169ല്‍ സര്‍വാതെയെ (36) സല്മാന് നിസാറിന്റെ കൈകളിലെത്തിച്ചുകൊണ്ട് കെ.സി. അക്ഷയ് കേരളത്തിന് ആശ്വാസം നല്കി. അടുത്ത രണ്ടു വിക്കറ്റുകള്‍ കേരളം 24 റണ്‍സിനിടെ സ്വന്തമാക്കി. ക്ഷമയോടെ കേരള ബൗളിംഗിനെ നേരിട്ട വാഡ്കറെ (147 പന്തില്‍ 53) ബേസില്‍ തമ്പി നിധീഷിന്റെ കൈകളിലെത്തിച്ചു. 200നു മുമ്പ് വിദര്‍ഭയെ പുറത്താക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകളെ അവസാന വിക്കറ്റില്‍ ഒന്നിച്ച അക്ഷയ് വഖാരെയും ലളിത് യാദവും തകര്‍ത്തു.
അവസാന വിക്കറ്റില്‍ കേരള ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട യാദവ്-വാക്കറെ സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ വിദര്‍ഭയ്ക്ക് ഭേദപ്പെട്ട സ്കോറായി. അവസാനം കേരളത്തിന് തലവേദനയായ ഈ കൂട്ടുകെട്ട് സക്സേന പൊളിച്ചു. 48 പന്തില്‍ 24 റണ്‍സ് നേടിയ ലളിത് യാദവിനെ സക്സേനയുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദീന് പിടികൂടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം നന്നായി തുടങ്ങി. സ്കോര്‍ 23ലെത്തിയപ്പോള്‍ കേരളത്തിന് മുഹമ്മദ്് അസ്ഹറുദിനെ നഷ്ടമായി. ലളിത് യാദവിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡാകുകയായിരുന്നു. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ സന്ദീപ് വാര്യര്‍ നേരിട്ട രണ്ടാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നാലെയെത്തിയ രോഹന് പ്രേം പിടിച്ചുനിന്നതോടെ കേരളം രണ്ടാം ദിവസം അവസാനിപ്പിച്ചു.
വിദർഭയ്ക്കു റൺ വരൾച്ച, കേരളം പരുങ്ങുന്നു
01:05 AM Dec 09, 2017 | Deepika.com